ചിലർക്ക് രാജ്യത്തെ ജുഡീഷ്യറിയിൽ വിശ്വാസമില്ല, താലിബാനി മാനസികാവസ്ഥയെന്ന് മുഖ്താർ അബ്ബാസ് നഖ്വി!
ദില്ലി: സുപ്രീംകോടതിയുടെ അയോധ്യ കേസിൽ വിധി വന്നതിന് ശേഷമുള്ള എഐഐഎം മേധാവി അസദുദ്ദീൻ ഉവൈസിയുടെ പ്രതികരണത്തിനെതിരെ വിമർശനവുമായി ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി. രാജ്യത്തെ ജുഡീഷ്യറിയിൽ ചിലർക്ക് വിശ്വാസമില്ലെന്ന് ഒവൈസിയുടെ പേരെടുത്ത് പറയാതെ വിമർസിച്ചു.
ചരിത്ര വിധി; അയോധ്യയിൽ സുരക്ഷ വർധിപ്പിച്ചു, 72 പേർക്കെതിരെ കേസ്, സുരക്ഷയ്ക്ക് 4000 സിആർപിഎഫ് ഭടന്മാർ
ചില ആളുകൾക്ക് താലിബാനി മാനസികാവസ്ഥയാണെന്നും നഖ്വി പറഞ്ഞു. രാജ്യത്തെ ഭരണഘടനയിലോ നീതിന്യായ വ്യവസ്ഥയിലോ ഇത്തരക്കാർക്ക് വിശ്വാസമില്ല. സമാധാനത്തിനും ഐക്യത്തിനും സാഹോദര്യത്തിനും വിഘാതം സൃഷ്ടിക്കാൻ രാജ്യം ആരെയും അനുവദിക്കില്ലെന്ന് ഈ ആളുകൾ മനസ്സിലാക്കണമെന്ന് നഖ്വി വ്യക്തമാക്കി.
വിധിയിൽ തൃപ്തനല്ല
അതേസമയം സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് നഖ്വി പറഞ്ഞു. രാജ്യത്ത് സാമൂഹിക ഐക്യം, സാഹോദര്യം എന്നിവ ശക്തിപ്പെടുത്തേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണെന്നും വിധി ആരുടെയും വിജയമോ നഷ്ടമോ ആയി കാണരുതെന്ന് മന്ത്രി പറഞ്ഞു. വിധിയില്‍ തൃപത്‌നല്ലെന്നായിരുന്നു അസാദുദ്ദീൻ ഒവൈസി പറഞ്ഞത്.
ഭരണഘടനയിൽ പൂർണ്ണ വിശ്വാസമുണ്ട്
സുപ്രീം കോടതി പരമോന്നതമാണ്. എന്നാല്‍ സുപ്രീംകോടതിക്ക് തെറ്റ് പറ്റിക്കൂടായ്കയില്ല. നമുക്ക് ഭരണഘടനയില്‍ പൂര്‍ണവിശ്വാസമുണ്ട്. നാം നമ്മുടെ അവകാശത്തിനു വേണ്ടി പോരാടുകയായിരുന്നു. അഞ്ചേക്കര്‍ ഭൂമി നമുക്ക് ദാനമായി വേണ്ട. അഞ്ചേക്കര്‍ ഭൂമിയന്ന വാഗ്ദാനം നമ്മൾ നിരസിക്കണമെന്നും ഒവൈസി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു കഴിഞ്ഞ ദിവസം അയോധ്യ വിധിയുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരുന്നു.
തർക്കഭൂമിയുടെ അവകാശം ഹിന്ദുക്കൾക്ക്
അയോധ്യ തര്‍ക്കഭൂമിയുടെ അവകാശം ഹിന്ദുക്കള്‍ക്ക് നല്‍കിക്കൊണ്ടാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. തര്‍ക്കഭൂമി കേന്ദ്രം ഏറ്റെടുത്ത് ക്ഷേത്രം നിര്‍മിക്കാനുള്ള ട്രസ്റ്റിന് മൂന്നുമാസത്തിനകം രൂപം നല്‍കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
മറക്കാൻ പാടില്ലാത്ത പേര്
അതേസമയം അയോധ്യ വിധി ബിജെപി ആഘോഷിക്കുമ്പോൾ അത്ര പെട്ടെന്നൊന്നും മറന്ന് പോകാൻ പാടില്ലാത്ത ഒരു പേര് കൂടിയുണ്ട്. 1980-ല്‍ രൂപീകൃതമായ ബി.ജെ.പിയുടെ നേതൃസ്ഥാനത്തേക്ക് രാമജന്മഭൂമി മൂവ്‌മെന്റോടെ 1984ൽ കടന്നു വന്ന അദ്വാനിയെ. 1989ലാണ് 400 വര്‍ഷം പഴക്കമുള്ള ബാബ്‌റി മസ്ജിദ് നിലകൊള്ളുന്നിടത്താണ് രാമന്‍ ജനിച്ചതെന്നും അവിടെ രാമക്ഷേത്രം പണിയണമെന്നുമുള്ള രാഷ്ട്രീയ അജണ്ട ബി.ജെ.പി പുറത്തെടുക്കുന്നത്. 1990ല്‍ ഗുജറാത്തുമുതല്‍ അയോധ്യവരെ രഥയാത്ര നടത്തിയായിരുന്നു അദ്വാനി ജനവികാരം രാമക്ഷേത്ത്രിന് അനുകൂലമാക്കിയെടുത്തത്.
അദ്വാനിയുടെ രഥയാത്ര
അദ്വാനി ലക്ഷ്യസ്ഥാനത്തെത്തുന്നതിന് തൊട്ടുമുമ്പ് ലാലു പ്രസാദ് യാദവിന്റെ സര്‍ക്കാര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ അറസ്റ്റിലൂടെ അദ്ദേഹമുണ്ടാക്കിയ പൊളിറ്റിക്കല്‍ മൈലേജ് ചെറുതായിരുന്നില്ല. മോദി പ്രധാനമന്ത്രിയായി സ്ഥാനമെടുത്തതിന് പിന്നാലെ പൂര്‍ണമായും ‘വിശ്രമ' ജീവിതത്തിലാണ് അദ്വാനി. മോദിയുടെ സ്ഥാനാരോഹണത്തിന് ശേഷം അദ്വാനി രാഷ്ട്രീയത്തിലും സജീവമല്ല. കഴിഞ്‍ ദിവസം വിധി വന്നപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ ബിജെപിക്ക് മൈലേജ് നേടികൊടുത്ത അദ്വാനിയെ കാണാൻ ആരും എത്തിയിരുന്നില്ലെന്നും ആക്ഷേപമുണ്ട്.