ചില ബിജെപി നേതാക്കളുടെ വായടയ്ക്കണം, മിണ്ടാതിരിക്കാൻ വായിൽ തുണി തിരുകണമെന്ന് നിതിൻ ഗഡ്കരി
Recommended Video
ദില്ലി: വിവാദ പ്രസ്താവനകള്‍ നടത്തി സ്ഥിരമായി വെട്ടിലാകുന്നതില് മുന്നിലാണ് ബിജെപി നേതാക്കള്‍. വിമര്‍ശനങ്ങള്‍ക്ക് മാത്രമല്ല നിരന്തരമായി ട്രോളുകള്‍ക്കും ഇതുവഴി ബിജെപി നേതാക്കള്‍ ഇരയാകാറുണ്ട്. ബിജെപിയിലെ നേതാക്കളുടെ ഈ പ്രവണതയെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് പാര്‍ട്ടി മുന്‍ അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ നിതിന്‍ ഗഡ്കരി. ചില ബിജെപി നേതാക്കള്‍ സംസാരം കുറയ്ക്കുന്നത് വളരെ നന്നായിരിക്കും എന്നാണ് ഗഡ്കരി അഭിപ്രായപ്പെട്ടത്.
ബോംബൈ ടു ഗോവ എന്ന ബോളിവുഡ് സിനിമ പരാമര്‍ശിച്ച് കൊണ്ടായിരുന്നു നിതിന്‍ ഗഡ്കരിയുടെ വിമര്‍ശനം. ഈ സിനിമയില്‍ ഭക്ഷണപ്രിയനായ മകന് അധികം ഭക്ഷണം കഴിക്കുന്നത് തടയുന്നതിന് വേണ്ടി മാതാപിതാക്കള്‍ അവന്റെ വായ തുണി കൊണ്ട് കെട്ടിവെയ്ക്കുന്നുണ്ട്. അത്തരമൊരു തുണി തങ്ങളുടെ പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്കും ആവശ്യമുണ്ട് എന്നാണ് ഗഡ്കരി വിമര്‍ശിച്ചത്.
റിപ്പബ്ലിക് ഉച്ചകോടിയിലെ സംവാദപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഗഡ്കരി സ്വന്തം പാര്‍ട്ടിയിലെ തന്നെ നേതാക്കളെ പരിഹസിച്ചത്. ഹനുമാന്റെ ജാതിയെക്കുറിച്ചും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഗോത്രത്തെ കുറിച്ചുമെല്ലാം വിവാദ പ്രസ്താവനകള്‍ നടത്തി ബിജെപി നേതാക്കളെക്കുറിച്ചാണോ ഈ പരാമര്‍ശം എന്ന ചോദ്യത്തിന്, താന്‍ തമാശ പറഞ്ഞതാണ് എന്നാണ് ഗഡ്കരി മറുപടി നല്‍കിയത്.
രാഷ്ട്രീയക്കാര്‍ മാധ്യമങ്ങളോട് ഇടപെടുന്നതില്‍ മിതത്വം പാലിക്കണമെന്നും ബിജെപിയില്‍ അത് വളരെ അധികമാണെന്നും ഗഡ്കരി പറഞ്ഞു. റാഫേല്‍ വിഷയത്തില്‍ ബിജെപി വിളിച്ച് ചേര്‍ത്ത 70തോളം വാര്‍ത്താസമ്മേളനങ്ങളുടെ കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, ബിജെപി നേതാക്കള്‍ക്ക് മാധ്യമങ്ങളോട് പറയാനുളളത് പറഞ്ഞല്ലേ പറ്റൂ എന്നായിരുന്നു മന്ത്രിയുടെ മറുപടി. 2019ല്‍ ബിജെപിയെ നയിക്കാന്‍ നരേന്ദ്ര മോദിക്ക് പകരം ഗഡ്കരിയെ നിയോഗിക്കണം എന്ന ആവശ്യം ഉയരുന്നതിനിടെയാണ് പാര്‍ട്ടി നേതാക്കളെ തന്നെ വിമര്‍ശിച്ച് കൊണ്ടുളള ഗഡ്കരിയുടെ നീക്കം.