ചിക്കൻ കറി പാകം ചെയ്തില്ല; 80 വയസുകാരിയായ അമ്മയെ മകൻ കുത്തിക്കൊന്നു...
അമ്മയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽപോയ മകൻ ബെജ്ജാം കിഷോറിന് വേണ്ടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ഗുണ്ടൂർ: ഉച്ചഭക്ഷണത്തിന് ചിക്കൻ കറി പാകം ചെയ്യാത്തതിന്റെ ദേഷ്യത്തിൽ മകൻ അമ്മയെ കുത്തിക്കൊന്നു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ തടിക്കോണ്ട മാണ്ഡൽ സ്വദേശി ബെജ്ജാം മാരിയമ്മ(80)യാണ് മകന്റെ കുത്തേറ്റ് മരിച്ചത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽപോയ മകൻ ബെജ്ജാം കിഷോറിന് വേണ്ടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
കഴിഞ്ഞദിവസം ഉച്ചയോടെയാണ് ഏവരെയും നടുക്കിയ സംഭവമുണ്ടായത്. രാവിലെ വീട്ടിലേക്ക് കോഴിയിറച്ചി വാങ്ങിയ ബെജ്ജാം കിഷോർ ഉച്ചയ്ക്ക് ചിക്കൻ കറി ഉണ്ടാക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉച്ചഭക്ഷണത്തിന് സമയമായിട്ടും പ്രായാധിക്യം മൂലം കഷ്ടപ്പെടുന്ന മാരിയമ്മയ്ക്ക് ചിക്കൻ കറി പാകം ചെയ്യാനായില്ല. ഇതിനെതുടർന്നാണ് ബെജ്ജാം കിഷോർ അമ്മയെ കുത്തിക്കൊന്നത്.
നാട്ടുവൈദ്യൻ...
തടിക്കോണ്ട മാണ്ഡലിലെ ബദേപുരം ഗ്രാമത്തിലെ നാട്ടുവൈദ്യനായ ബെജ്ജാം കിഷോറും അമ്മ മാരിയമ്മയും ഒരുമിച്ചായിരുന്നു താമസം. ഭാര്യ ഉപേക്ഷിച്ച് പോയതിനാൽ എൺപതുകാരിയായ മാരിയമ്മയാണ് കിഷോറിന്റെ കാര്യങ്ങൾ നോക്കിയിരുന്നത്. സ്ഥിരം മദ്യപാനിയായ കിഷോറിന്റെ അതിക്രമങ്ങൾ സഹിക്കാൻ വയ്യാതായതോടെയാണ് ഭാര്യയും കുട്ടികളും മറ്റൊരു വീട്ടിലേക്ക് താമസം മാറിയത്.
ചിക്കൻ കറി...
കൊലപാതകം നടന്ന ദിവസവും ബെജ്ജാം കിഷോർ അമിതമായി മദ്യപിച്ചിരുന്നതായാണ് പോലീസ് അറിയിച്ചത്. ഞായറാഴ്ച രാവിലെ പുറത്തുപോയിരുന്ന കിഷോർ അൽപസമയത്തിന് ശേഷം കോഴിയിറച്ചിയുമായി തിരികെയെത്തി. ഉച്ചഭക്ഷണത്തിന് ചിക്കൻ കറി ഉണ്ടാക്കണമെന്ന് മാരിയമ്മയോട് ആവശ്യപ്പെട്ടു. ഇതിനുശേഷം കിഷോർ മദ്യപിക്കാനായി വീണ്ടും പുറത്തുപോയി.
ചിക്കൻ കറിയില്ല...
എന്നാൽ ഉച്ചഭക്ഷണ സമയമായിട്ടും ചിക്കൻ കറി തയ്യാറായിരുന്നില്ല. ഈ സമയം ഭക്ഷണം കഴിക്കാനായി ബെജ്ജാം കിഷോറും വീട്ടിലെത്തി. ചിക്കൻ കറി തയ്യാറായില്ലെന്ന് മനസിലാക്കിയ കിഷോർ അമ്മയോട് വഴക്കിടുകയും പിന്നാലെ കത്തി കൊണ്ട് കുത്തുകയുമായിരുന്നു. മാരിയമ്മയുടെ വയറിലും കൈകളിലും മാരകമായി കുത്തേറ്റിരുന്നതായാണ് പോലീസ് അറിയിച്ചത്.
രക്തം വാർന്ന്...
അമ്മയെ കുത്തിയതിന് ശേഷം ബെജ്ജാം കിഷോർ സംഭവസ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ടു. വീട്ടിലെ ബഹളം കേട്ടെത്തിയ സമീപവാസികളാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന മാരിയമ്മയെ കണ്ടത്. തുടർന്ന് ഇവർതന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. എന്നാൽ സംഭവം നടന്നയുടൻ ഗ്രാമത്തിൽ നിന്നും രക്ഷപ്പെട്ട ബെജ്ജാം കിഷോറിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാൾക്ക് വേണ്ടി അന്വേഷണം ഊർജ്ജിതമാക്കിയെന്നാണ് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്.