ഇത് പെണ്ണ് വിചാരിച്ചാൽ നടക്കില്ല..ആണ് തന്നെ വേണം'
മുംബൈ ഐ ഐ ടിയെ വിമര്‍ശിച്ച് ഗായിക സോന മഹാപത്ര. തന്നെ ഒറ്റയ്ക്ക് പരിപാടി അവതരിക്കാന്‍ സമ്മതിച്ചില്ലെന്നാണ് വിമര്‍ശനം.ഒപ്പം ഒരു ഗായകനെ കൂടി കൊണ്ടു വരാന്‍ സംഘാടകര്‍ നിര്‍ദേശിച്ചുവെന്നാണ് ആരോപണം
മുംബൈ: മുംബൈ ഐ ഐ ടിയില്‍ ഒരു ഗായികയ്ക്ക് ഒറ്റയ്ക്ക് പരിപാടി അവതരിപ്പിക്കാന്‍ കഴിയില്ലത്രേ. ഒരു ഗായകന്‍ കൂടി സ്‌റ്റേജില്‍ വേണമെന്നാണ് സംഘാടകരുടെ ആവശ്യം. ഗായിക സോന മഹാപത്രയാണ് മുംബൈ ഐ ഐ ടിയ്ക്ക് എതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
മുംബൈ ഐ ഐ ടിയിലെ കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ സംഘാടകര്‍ തന്നോട് വിവേചനപരമായി പെരുമാറിയെന്നാണ് സോനയുടെ പരാതി. ഫേസ്ബുക്കിലെ നീണ്ട കുറിപ്പിലാണ് സോനയുടെ വിമര്‍ശനം.

ഐ ഐ ടിയുടെ കള്‍ച്ചറല്‍ ഫെസ്റ്റ് ആയ മൂഡ് ഇന്‍ഡിഗോ (മൂഡ് ഐ)യില്‍ പരിപാടി അവതരിപ്പിക്കാന്‍ സംഘാടകര്‍ സോനയെ ക്ഷണിച്ചിരുന്നു. എന്നാല്‍ പരിപാടി `കളറാവാന്‍' സോന മാത്രം പോര എന്നായിരുന്നു സംഘാടകരുടെ നിലപാട്. മറിച്ച് ഒരു ഗായകനെ കൂടെ ഒപ്പം കൊണ്ടുവരാനായിരുന്നു സോനയ്ക്ക് കിട്ടിയ നിര്‍ദേശം.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി മൂഡ് ഐയില്‍ സംഗീത പരിപാടി അവതരിപ്പിക്കാന്‍ സോനയ്ക്ക് ക്ഷണം ലഭിച്ചുകൊണ്ടിരിക്കുന്നു. അന്നും ഇന്നും സംഘാടകര്‍ക്ക് ഒറ്റ ഡിമാന്‍ഡേ ഉള്ളൂ. അത് സോനയ്ക്ക് ഒരു ആണ്‍തുണ' സ്‌റ്റേജില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം എന്നതാണ്.

മിക്കവാറും എല്ലാ വമ്പന്‍ സംഗീത പരിപാടികളുടേയും അവസ്ഥ ഇതു തന്നെയാണ് എന്നാണ് സോന പറയുന്നത്. ഒരു സ്ത്രീ ഒറ്റയ്ക്ക് പരിപാടി അവതരിപ്പിക്കുന്നത് അസാധ്യമായിക്കൊണ്ടിരിക്കുന്നുവെന്നും സോന ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ സോന മഹാപത്രയുടെ ആരോപണം തള്ളുകയാണ് പരിപാടിയുടെ സംഘാടകര്‍. സോന ആവശ്യപ്പെട്ട പ്രതിഫലം തങ്ങളുടെ ബജറ്റില്‍ ഒതുങ്ങാത്തതിനാലാണ് അവരെ ഒഴിവാക്കിയതെന്നാണ് ഐ ഐ ടി അധികൃതര്‍ പറയുന്നത്. ആശാ ഭോസ്ലെ അടക്കമുള്ള ഗായികമാര്‍ ഐ ഐ ടിയില്‍ മുമ്പ് പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു

സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്‍റെ പേരില്‍ സല്‍മാന്‍ഖാനെ വിമര്‍ശിച്ചതിന് നേരത്തെ തന്നെ തലക്കെട്ടുകളില്‍ ഇടം പിടിച്ചിട്ടുണ്ട് സോന മഹാപത്ര. സല്‍മാനെ വിമര്‍ശിച്ചതിന്‍റെ പേരില്‍ ആയിരക്കണക്കിന് ബലാല്‍സംഗ ഭീഷണികളാണ് സോനയ്ക്ക് അന്ന് നേരിടേണ്ടി വന്നത്. ഇപ്പോള്‍ വീണ്ടും സോന മഹാപത്ര വാര്‍ത്തകളില്‍ നിറയുകയാണ്.












Click it and Unblock the Notifications