സൊനാക്ഷി സിൻഹക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്; യുപി പോലീസ് മുംബൈയിലെ വസതിയിലെത്തി
മുംബൈ: ബോളിവുഡ് താരം സൊനാക്ഷി സിൻഹക്കെതിരെ സമർപ്പിച്ച വഞ്ചനാക്കേസിൽ ഉത്തർപ്രദേശ് പോലീസ് അന്വേഷണം ആരംഭിച്ചു. മൊറാദാബാദ് പോലീസ് സൊനാക്ഷിയുടെ മുംബൈയിലെ വസതിയിലെത്തി. കഴിഞ്ഞ വർഷമാണ് ഒരു ചടങ്ങിൽ എത്താമെന്നറിയിച്ച് സൊനാക്ഷി പണം വാങ്ങിയെന്നും എന്നാൽ അവസാന നിമിഷം വാക്കുമാറിയെന്നും ആരോപിച്ച് ഒരു ഈവന്റ് മാനേജ്മെന്റ് കമ്പനി ഉടമ പോലീസിനെ സമീപിച്ചത്.
രാഹുൽ ഗാന്ധിയുടെ പിൻഗാമി കേരളത്തിന്റെ ചുമതലയുള്ള നേതാവ് ? തീരുമാനം ഉടനെന്ന് സൂചന
കഴിഞ്ഞ വർഷം നവംബറിലാണ് മൊറാദാബാദ് പോലീസിന് സൊനാക്ഷിക്കെതിരെ പരാതി ലഭിക്കുന്നത്. കേസിൽ സൊനാക്ഷിയുടെ മൊഴി രേഖപ്പെടുത്താനായാണ് ഉത്തർപ്രദേശ പോലീസ് സൊനാക്ഷിയുടെ വസതിയിലെത്തിയത്. അതേസമയം പരാതി കെട്ടിച്ചമച്ചതാണെന്നാണ് സൊനാക്ഷിയുടെ വാദം. അടുത്തിടെ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന ശത്രുഘ്നൻ സിൻഹയുടെ മകളാണ് സൊനാക്ഷി.
ആരോപണം ഇങ്ങനെ
ഉത്തർപ്രദേശിലെ ഒരു ഈവന്റ് മാനേജ്മെന്റ് കമ്പനി ഉടമയായ പ്രമോദ് ശർമ എന്നയാളാണ് സോനാക്ഷിക്കെതിരെ വഞ്ചനാക്കുറ്റത്തിന് പരാതി നൽകിയത്. ദില്ലിയിൽ നടക്കുന്ന ഒരു ചടങ്ങിൽ നൃത്തം അവതരിപ്പിക്കാമെന്ന് സൊനാക്ഷി ഉറപ്പ് നൽകി. ഇതിനായി 37 ലക്ഷം രൂപ നടി ആവശ്യപ്പെട്ടു. എന്നാൽ അവസാന നിമിഷം സൊനാക്ഷി പിൻമാറുകയായിരുന്നുവെന്നും ഇതുമൂലം കമ്പനിക്ക് വലിയ നഷ്ടമുണ്ടായെന്നും പ്രമോദ് ശർമയുടെ പരാതിയിൽ പറയുന്നു.
24 ലക്ഷം
24 ലക്ഷം രൂപ സൊനാക്ഷിക്ക് കൈമാറിയെന്നാണ് കമ്പനി ഉടമ പറയുന്നത്. നടിയുടെ യാത്രയ്ക്കും താമസസൗകര്യത്തിനുമായി 9 ലക്ഷം രൂപയും ചെലഴിച്ചിരുന്നുവെന്നാണ് പ്രമോദ് അവകാശപ്പെടുന്നത്. സൊനാക്ഷിക്കും കേസുമായി ബന്ധപ്പെട്ട മറ്റ് നാലു പേർക്കുമെതിരെ എഫ്എൈആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് മൊറാദാബാദ് പോലീസ് അറിയിച്ചിരുന്നത്. മുംബൈ നിവാസികളാണ് ഇവർ.
സൊനാക്ഷിയെ കണ്ടില്ല
മുംബൈയിലെ ജുഹു പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് മൊറാദാബാദ് പോലീസ് സൊനാക്ഷിയുടെ വസതിയിൽ എത്തിയത്. ഈ സമയം സൊനാക്ഷി വീട്ടിൽ ഇല്ലായിരുന്നു. ഏറെ നേരം കാത്തിരിന്നിട്ടും സൊനാക്ഷി കാണാൻ കഴിയാതെ വന്നതോടെ വീണ്ടും വരുമെന്ന് അറിയിച്ച ശേഷം പോലീസ് സംഘം മടങ്ങുകയായിരുന്നു. സൊനാക്ഷിയുടെ പ്രതിച്ഛായ തകർക്കാനുള്ള ആരോപണമാണിതെന്നും പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ വ്യാജമാണെന്നും സൊനാക്ഷിയുടെ വക്താവ് പ്രതികരിച്ചു.
9 വർഷത്തെ സിനിമാ ജീവിതം
9 വർഷത്തെ സിനിമാ ജീവിതത്തിൽ അങ്ങെയറ്റം ആത്മാർത്ഥതയോടെയും സത്യസന്ധതയോടെയുമാണ് സൊനാക്ഷി പ്രവർത്തിച്ചിട്ടുള്ളത്. സൊനാക്ഷിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. സൊനാക്ഷിയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും സൊനാക്ഷിയുടെ വക്താവ് പ്രതികരിച്ചു. എന്തും ചെയ്യാൻ മടിയില്ലാത്ത ഇത്തരം ആളുകളുടെ വിചിത്രമായ വാദങ്ങൾ പ്രോഹത്സാഹിപ്പിക്കരുതെന്ന് മാധ്യമങ്ങളോട് അഭ്യർത്ഥിക്കുന്നതായി സൊനാക്ഷി ട്വീറ്റ് ചെയ്തു. ഏത് അന്വേഷണവുമായി സഹകരിക്കാനും തയാറാണെന്നും സൊനാക്ഷി വ്യക്തമാക്കിയിട്ടുണ്ട്.