ബിജെപി നേതാവ് ശത്രുഘ്നൻ സിൻഹ കോൺഗ്രസിൽ; മകൾ സോനാക്ഷി സിൻഹയുടെ പ്രതികരണം ഇങ്ങനെ
ദില്ലി: ബിജെപിയിൽ പരസ്യമായി കലാപക്കൊടി ഉയർത്തിയ ശേഷമാണ് ബിജെപി നേതാവായിരുന്നു ശത്രുഘ്നൻ സിൻഹ ഒടുവിൽ കോൺഗ്രസിലെത്തുന്നത്. മോദി സർക്കാരിനെതിരെ നടത്തിയ വിമർശനങ്ങളെ തുടർന്ന് ബിജെപിയുടെ നോട്ടപ്പുള്ളിയായിരുന്ന ശത്രുഘ്നൻ സിൻഹ ലോക്സഭയിലേക്ക് സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് പാർട്ടി വിടാൻ തീരുമാനിച്ചത്.
വേദനയോടുകൂടിയാണ് താൻ ബിജെപിയിൽ നിന്ന് പടിയിറങ്ങുന്നതെന്നായിരുന്നു ശത്രുഘ്നൻ സിൻഹ പ്രതികരിച്ചത്. ശത്രുഘ്നൻ സിൻഹയുടെ കളം മാറ്റത്തെക്കുറിച്ച് പ്രതികരണം നടത്തിയിരിക്കുകയാണ് മകളും പ്രശസ്ത ബോളിവുഡ് താരവുമായ സോനാക്ഷി സിൻഹ.

പിന്തുണ
ബിജെപി വിട്ട് കോൺഗ്രസിൽ ചേരുന്ന പിതാവിന്റെ തീരുമാനത്തോട് പൂർണമായും പിന്തുണയ്ക്കുന്നുവെന്നാണ് സോനാക്ഷി സിൻഹ പറയുന്നത്. തീരുമാനം താമസിച്ചു പോയി എന്നാണ് തന്റെ അഭിപ്രായം. അദ്ദേഹം ഇത് നേരത്തെ തന്നെ ചെയ്യണ്ടതായിരുന്നുവെന്ന് സോനാക്ഷി പ്രതികരിച്ചു.
ബിജെപിയിൽ അദ്ദേഹം അർഹിച്ച പരിഗണന കിട്ടിയില്ലെന്നും ഒരു ദേശീയ മധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സോനാക്ഷി പറഞ്ഞു.

പരിഗണന ലഭിച്ചില്ല
ആദ്യകാലം മുതൽ പാർട്ടി അംഗമാണ് അദ്ദേഹം. ജയപ്രകാശ് നാരായൺ, അടൽ ബിഹാരി വാജ്പേയി, അദ്വാനി തുടങ്ങിവവരുടെ കാലത്ത് അദ്ദേഹത്തിന് പാർട്ടിയിൽ അർഹിക്കുന്ന പരിഗണനയും ബഹുമാനവും ലഭിച്ചിരുന്നു. എന്നാൽ അവരുടെ കൂട്ടത്തിലുള്ള ആർക്കും ഇപ്പോൾ ആ പരിഗണന ലഭിക്കുന്നില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും സോനാക്ഷി പറഞ്ഞു.

വൈകിപ്പിക്കരുത്
നിങ്ങൾക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളിൽ നിങ്ങൾ സംതൃപ്തരല്ലെങ്കില്ഡ അവിടെ നിന്നും പുറത്ത് കടക്കുന്നതിൽ യാതൊരു നാണക്കേടും വിചാരിക്കേണ്ടതില്ലെന്ന് സോനാക്ഷി പറയുന്നു. അതാണ് തന്റെ പിതാവും ചെയ്തതെന്ന് സോനാക്ഷി കൂട്ടിച്ചേർത്തു.

കോൺഗ്രസിലേക്ക്
രണ്ട് ദിവസങ്ങൾക്ക് മുൻപാണ് ശത്രുഘ്നനൻ സിൻഹ കോൺഗ്രസിൽ ചേരുന്നതായി പ്രഖ്യാപിച്ചത്. പാർട്ടി പ്രവേശനത്തിന് മുന്നോടിയായി അദ്ദേഹം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. പ്രായത്തിൽ തന്നെക്കാൾ ഇളയ നേതാവാണെങ്കിലും ജനപ്രീയനാണ് രാഹുൽ ഗാന്ധിയെന്ന് ശത്രുഘ്നൻ സിൻഹ പ്രതികരിച്ചു.

കടുത്ത വിമർശകൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കടുത്ത വിമർശകനായിരുന്നു ശത്രുഘ്നൻ സിൻഹ. പൊതു വേദികളിലും സമൂഹമാധ്യമങ്ങളിലും മോദി ഭരണത്തെ രൂക്ഷമായി ശത്രുഘ്നൻ സിൻഹ വിമർശിച്ചിരുന്നു. ഇതിനെ തുടർന്ന് ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് അദ്ദേഹം കടുത്ത നിലപാടിലേക്ക് പോയത്.

ബിജെപി എംപി
പാടനാ സാഹിബ് മണ്ഡലത്തിലെ എംപിയാണ് ശത്രുഘ്നൻ സിൻഹ. കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദിനാണ് ഇക്കുറി ബിജെപി ഈ സീറ്റ് നൽകിയിരിക്കുന്നത്. എൽകെ അധ്വാനിയുടെ മണ്ഡലമായ ഗാന്ധി നഗറിൽ അദ്ദേഹത്തിന് സീറ്റ് നൽകാത പകരം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ മത്സരിക്കാനുളള തീരുമാനത്തെയും ശത്രുഘ്നനൻ സിൻഹ ചോദ്യം ചെയ്തിരുന്നു..

കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കും
പാട്ന സാഹിബ് മണ്ഡലത്തിൽ കോൺഗ്രസ് ടിക്കറ്റിൽ ശത്രുഘ്നൻ സിൻഹ മത്സരിക്കും. 2014 ല്‍ സാഹിബില്‍ നിന്ന് ഒരു ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് സിന്‍ഹ ഇവിടെ നിന്ന് വിജയിച്ചത്.

നല്ല കാര്യങ്ങൾ ചെയ്യാനാകും
പുതിയ പാർട്ടിയിൽ അദ്ദേഹത്തിന് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാനാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും സോനാക്ഷി സിൻഹ പ്രതികരിച്ചു. അവിടെ അദ്ദേഹം അവഗണിക്കപ്പെടില്ലെന്നാണ് തന്റെ പ്രതീക്ഷയെന്നും താരം കൂട്ടിച്ചേർത്തു. 7 ഘട്ടങ്ങളിലായാണ് ബീഹാറിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 11ന് ആരംഭിച്ച് മെയ് 19ന് വോട്ടെടുപ്പ് അവസാനിക്കും.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications