സോണിയയുടെ മാസ്റ്റര്‍ സ്ട്രോക്കായ പ്രഖ്യാപനം; പ്രതിരോധത്തിലായ ബിജെപിയും രാഹുലിന്‍റെ തിരിച്ചു വരവും
ദില്ലി: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന് ക്രിയാത്മകമായ പിന്തുണ നല്‍കകയെന്ന നിലപാടായിരുന്നു കേണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിരുന്നത്. ഇതിന്‍റെ ഭാഗമായി ആദ്യ ഘട്ടങ്ങളില്‍ വീഴ്ചകളില്‍ കടന്നാക്രമിക്കുകയോ അനാവശ്യ ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതോ ആയ പ്രവര്‍ത്തികള്‍ കോണ്‍ഗ്രസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. കോവിഡ് കാലത്തെ വിദേശ നിക്ഷേപങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകളെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങളൊക്കെയാണ് കോണ്‍ഗ്രസ് പ്രധാനമായും ഉയര്‍ത്തിക്കൊണ്ടുവന്നത്.
ലോക്ക് ഡൗണ്‍ മൂന്നാം ഘട്ടം
എന്നാല്‍ ലോക്ക് ഡൗണ്‍ മൂന്നാം ഘട്ടത്തിലേക്ക് കടന്നപ്പോള്‍ കോണ്‍ഗ്രസ് തങ്ങളുടെ പ്രവര്‍ത്തനശൈലിയില്‍ അടിമുടി മാറ്റം വരുത്തുന്നാണ് കാണാന്‍ കഴിഞ്ഞത്. കുടിയേറ്റ തൊഴിലാളുകളുടെ വിഷയമായിരുന്നു കോണ്‍ഗ്രസ് പ്രധാനമായും ഉന്നയിച്ചത്. രാജ്യവ്യാപകമായി ബാധിക്കുന്ന ഒരു വിഷയം എന്ന നിലയില്‍ കോണ്‍ഗ്രസ് കൃത്യമായ ഇടപെടലാണ് ഈ വിഷയത്തില്‍ നടത്തിയത്.
മാസ്റ്റർസ്ട്രോക്ക്
നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന പാവപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ ട്രെയിൻ നിരക്ക് തങ്ങളുടെ പാർട്ടി നൽകുമെന്ന കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ പ്രഖ്യാപനം ഒരു പൊളിറ്റിക്കല്‍ മാസ്റ്റർസ്ട്രോക്ക് ആയാണ് പ്രംശംസിക്കപ്പെട്ടത്. പൊതുവെ ബിജെപിയെ പ്രതിരോധിച്ച് മുന്നേറുന്ന വിഷയമായിരുന്നു കോണ്‍ഗ്രസ് നേരത്തെ ഉന്നയിച്ചിരുന്നതെങ്കില്‍ ഇവിടെ ബിജെപിയായിരുന്നു പ്രതിരോധത്തിലായത്.
പ്രതിഫലനങ്ങള്‍
കുടിയേറ്റ തൊഴിലാളികളുടെ ട്രെയിന്‍ യാത്രയുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് മറുപടിയുമായി വന്ന ബിജെപി നേതാക്കളുടെ നിര പരിശോധിച്ചാല്‍ തന്നെ സോണിയയുടെ ആ പ്രഖ്യാപനം എത്രമാത്രം ഫലപ്രദമായിരുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിയും. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ഇതിന്‍റെ പ്രതിഫലനങ്ങള്‍ ഉണ്ടായി.
പുതിയ ഊര്‍ജ്ജം
കഴിഞ്ഞ ആറുവർഷമായി നടന്ന തിരഞ്ഞെടുപ്പ് തോൽവികളെത്തുടർന്ന് നേതൃത്വവും പ്രത്യയശാസ്ത്രപരമായ പ്രശ്നങ്ങളുമായി പാർട്ടി പൊരുതുന്നതിനിടയിൽ, നിസ്സഹായതയോടെ നോക്കിക്കൊണ്ടിരിക്കുന്ന കോൺഗ്രസ് പ്രവർത്തകർക്ക് സോണിയയുടെ പ്രഖ്യാപനം പുതിയ ഊര്‍ജ്ജം നല്‍കിയെന്നാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ അനിത കത്യാല്‍ ഇന്ത്യന്‍ എക്പ്രസില്‍ എഴുതിയ ലേഖനത്തില്‍ അഭിപ്രായപ്പെടുന്നത്.
ആശങ്ക
സോണിയയുടെ ഈ ശക്തമായ തിരിച്ചു വരവ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള രാഹുലിന്‍റെ തിരിച്ചു വരവിനെ മോശമായി ബാധിക്കുമോയെന്ന ആശങ്കയും അനിത പങ്കുവെയ്ക്കുന്നുണ്ട്. കോവിഡ് കാലത്ത് നടത്തിയ ഇടപെടലുകൾ, പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികളുടെ റെയിൽ നിരക്ക് അടയ്ക്കാനുള്ള പ്രഖ്യാപനം പാര്‍ട്ടിയില്‍ അത്ര വലിയ സ്വാധീനമാണ് ചെലുത്തിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് തോല്‍വി
ലോകസഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് രാഹുൽ രാജിവച്ചതിനുശേഷം വീണ്ടും പാർട്ടിയുടെ അധികാരമേറ്റെടുക്കാന്‍ അക്ഷരാർത്ഥത്തിൽ നിർബന്ധിതനായ സോണിയ കഴിഞ്ഞ മാസങ്ങളിലൊന്നും സജീവമായി പ്രവര്‍ത്തന രംഗത്ത് ഉണ്ടായില്ല.
പ്രചാരണം നടത്തിയില്ല
മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും അടക്കം അവസാനം നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടന്ന സംസ്ഥാനത്തൊന്നും അവർ പ്രചാരണം നടത്തിയിട്ടുണ്ടായിരുന്നില്ല. സംഘടനാ കാര്യങ്ങളിൽ വലിയ താല്‍പര്യം കാണിക്കാനും സോണിയ ശ്രമിച്ചിരുന്നില്ലെന്നതാണ് സത്യാവസ്ഥ.
പകര്‍ച്ച വ്യാധിയുടെ പശ്ചാത്തലം
രാഹുലിന് ബാറ്റൺ തിരികെ നൽകുന്നതുവരെയുള്ള ഒരു ചെറിയ കാലയളവ് മാത്രമായിട്ടാണ് സോണിയയുടെ അധ്യക്ഷ പദവിയെ പലരും കണ്ടിരുന്നത്. അങ്ങനെയിരിക്കേയാണ് ലോക്ക് ഡൗണിന്‍റെ മൂന്നാം ഘട്ടത്തില്‍ പൊടുന്നനെ സോണിയ തന്‍റെ പ്രവര്‍ത്തന ശൈലി മാറ്റുന്നത്. പകര്‍ച്ച വ്യാധിയുടെ പശ്ചാത്തലത്തില്‍ നിരവധി തവണയാണ് അവര്‍ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തിയത്.
പ്രത്യേക സമിതി
കുടിയേറ്റ തൊഴിലാളികളുടെയും പാവപ്പെട്ട കർഷകരുടെയും ആശങ്കകൾ പരിഹരിക്കുന്നതിന് സർക്കാരിന് വ്യക്തമായ നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തുകളുടെ ഒരു പരമ്പര തന്നെ അവര്‍ എഴുതിയിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സമിതിയേയും അവര്‍ നിയമിച്ചിരുന്നു.
ഇതെല്ലാം സംഭവിക്കുന്നത്
കോൺഗ്രസ് പ്രസിഡന്റായി രാഹുൽ തിരിച്ചു വരാന്‍ തയ്യാറെടുക്കുന്ന തിരക്കിലായിരുന്നു ഇതെല്ലാം സംഭവിക്കുന്നത്. അമ്മയേക്കാൾ കൂടുതൽ സജീവമായിരുന്ന അദ്ദേഹം വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുകയും ഫെബ്രുവരി ആദ്യം തന്നെ കൊറോണ വൈറസ് വിഷയങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തിരുന്നു.
പ്രശ്നമാകില്ല
സോണിയ പ്രവര്‍ത്തന രംഗത്ത് സജീവമാണെങ്കിലും രാഹുലിന്‍റെ തിരിച്ചു വരവിന് ഇതൊന്നും പ്രശ്നമാകില്ലെന്ന് കരുതുന്നവരാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷം പേരും. രാഹുലിന്‍റെ തിരിച്ചു വരവിനെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സമീപ കാലത്ത് വലിയ ചര്‍ച്ചാ വിഷയമാവുകയും ചെയ്തിരുന്നു. രഘുറാം രാജനുമായുള്ള അഭിമുഖം ഉള്‍പ്പടെ കൊറോണക്കാലത്ത് അദ്ദേഹം നടത്തിയ അഭിമുഖങ്ങളും ശ്രദ്ദേയമായിരുന്നു.
ജ്യോതിരാദിത്യ സിന്ധ്യയെ ബിജെപിയും അവഗണിക്കുന്നു; തെളിവുകള്‍ നിരത്തി ആരോപണവുമായി കോണ്‍ഗ്രസ്
പതിവുകള്‍ പൊളിച്ചെഴുതി കോണ്‍ഗ്രസ്; വീതം വെപ്പില്ല, ഇനി സര്‍വ്വെ, മുന്നിലെ സുവര്‍ണ്ണാവസരം പാഴാക്കില്ല