തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിന്റെ ചടുല നീക്കം; അടിമുടി മാറ്റം,പുതിയ നേതാക്കൾ കളത്തിൽ
ദില്ലി; യുപിയിലെ നഷ്ട പ്രതാപം തിരിച്ചുപിടിക്കാൻ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ് നേതൃത്വത്തെ മുന്നിൽ നിന്ന് നയിക്കുന്നത്. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി കോൺഗ്രസിനെ നയിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. പ്രിയങ്കയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.
നിലവിൽ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. അതിന് മുന്നോടിയായി സംസ്ഥാന കോൺഗ്രസിൽ ചില നിർണായക അഴിച്ചുപണികളാണ് നേതൃത്വം നടത്തിയിരിക്കുന്നത് വിശദാംശങ്ങളിലേക്ക്
നിർണായകം
യുപി കോൺഗ്രസിനെ സംബന്ധിച്ചെടുത്തോളം വളരെ പ്രധാനപ്പെട്ടതാണ് വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ്. സംസ്ഥാനത്തിന്റെ പൂർണ ചുമതലയിൽ പ്രിയങ്ക ഗാന്ധി എത്തിയതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. ലോക്സഭ തിരഞ്ഞെടുപ്പ് വേളയിലാണ് യുപിയുടെ ചുമതല പ്രിയങ്കിൽ എത്തുന്നതെങ്കിലും അന്ന് അവർക്ക് കിഴക്കൻ യുപിയുടെ ചുമതലയായിരുന്നു ഉണ്ടായിരുന്നത്.
Recommended Video
പ്രതീക്ഷയോടെ കോൺഗ്രസ്
തിരഞ്ഞെടുപ്പിൽ കനത്ത പരാജയമാണ് കോൺഗ്രസിന് രുചിക്കേണ്ടി വന്നത്. എന്നാൽ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പാണ് പ്രിയങ്കയിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കിയിരുന്നു. അതേസമയം കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷകൾ ഉയർത്തുന്നതായിരുന്നു തുടർന്ന് വന്ന ലോക്സഭ ഉപതരഞ്ഞെടുപ്പ് ഫലം.
പ്രിയങ്കയുടെ ശൈലി
വിജയം നേടാൻ ആയില്ലേങ്കിലും തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് സീറ്റ് ഉയർത്താൻ സാധിച്ചു. ഈ നേട്ടം കൈമുതലാക്കിക്കൊണ്ടായിരുന്നു സംസ്ഥാനത്തെ പ്രിയങ്കയുടെ പിന്നീടുള്ള പ്രവർത്തനങ്ങൾ. യോഗി ആദിത്യനാഥ് സർക്കാരിനെ നിരന്തരം മുൾമുനയിൽ നിർത്തുന്ന പ്രിയങ്കയുടെ ശൈലി പാർട്ടിക്ക് ഗുണകരമാകുന്നുണ്ടെന്നാണ് ഗ്രൗണ്ട് റിപ്പോർട്ട്.
തദ്ദേശ തിരഞ്ഞെടുപ്പ്
ഇനി വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പാണ് പ്രിയങ്ക ഗാന്ധിയുടെ ലക്ഷ്യം. ഡിസംബറിലാണ് സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇനി വെറും മാസങ്ങൾ മാത്രം. കൊവിഡ് പ്രതിസന്ധി അകലുന്നതോടെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കപ്പെടും. അതിന് മുൻപ് തന്നെ കോൺഗ്രസ് തിരഞ്ഞെടുപ്പ് മോഡിലേക്ക് മാറി കഴിഞ്ഞു.
പുതിയ നേതാക്കൾ
പാർട്ടിയിൽ അടിമുടി പൊളിച്ചെഴുത്തുകളാണ് നടത്തിയിരിക്കുന്നത്. 17 ജില്ലാ ,സിറ്റി പ്രസിഡന്റുമാരെയാണ് പാർട്ടി നേതൃത്വം പുതിയതായി നിയോഗിച്ചിരിക്കുന്നത്. ലഖ്‌നൗ, ബഹ്‌റൈച്ച്, ഗോണ്ട, ഗോണ്ട നഗരം, ബദൗൻ സിറ്റി, ബദൗൻ, പിലിഭിത്, കസ്‌ഗഞ്ച്, മിർസാപൂർ, ഗോരഖ്പൂർ, സോൺഭദ്ര, ജലൗൻ, അസംഗഡ്, ഉന്നാവോ, ലഖിംപൂർ, മോദിനഗർ (ഗാസിയാബാദ്),മുഗുളരസായ് എന്നിവിടങ്ങളിലാണ് പുതിയ നിയമനം.
പുതിയ യൂണിറ്റുകൾ
കൂടാതെ പുതിയ സിറ്റി കോൺഗ്രസ് യൂനിറ്റുകൽക്കും രൂപം നൽകിയിട്ടുണ്ട്. അസംഗഡ്, സുൽത്താൻപൂർ, റോബർട്ട്സ്ഗഞ്ച് (സോൺഭദ്ര) ജില്ലകളിലാണ് പുതിയ സിറ്റി കോൺഗ്രസ് കമ്മിറ്റികൾ രൂപീകരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സോണിയ ഗാന്ധി ഇതിന് അംഗീകാരം നൽകിയിരുന്നു.
പാർട്ടിയിൽ ഭിന്നത
കഴിഞ്ഞ വർഷം ഒക്ടോബറിൽ കോൺഗ്രസ് പാർട്ടിയുടെ ഉത്തർപ്രദേശ് യൂണിറ്റ് നവീകരിച്ച് പാർട്ടി എംഎൽഎ അജയ് കുമാർ ലല്ലുവിനെ ചീഫ് ആയി നിയമിക്കുകയും ആരണ മിശ്രയെ നിയമസഭാ നേതാവായി നിയമിക്കുകയും ചെയ്തിരുന്നു. പാർട്ടിയിൽ ആഭ്യന്തര തർക്കം ശക്തമായിരിക്കുന്നതിനിടെയായിരുന്നു ഇത്.
പുതിയ മാറ്റങ്ങൾ
നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് പ്രാദേശിക തലത്തിൽ സംഘടന ലക്ഷ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമനം എന്നാണ് കണക്കാക്കപ്പെടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയിൽ മറ്റ് ചില നിർണായക തിരുമാനങ്ങൾ കൂടി ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
മാനവവിഭവശേഷി വകുപ്പിന്റെ പേര് മാറ്റി മോദി സർക്കാർ; മാറ്റിയത് രാജീവ് ഗാന്ധി നിർദ്ദേശിച്ച പേര്