പ്രവീൺ ചക്രവർത്തിയെ പൂട്ടി സോണിയാ ഗാന്ധി; പുതിയ നിയമനം, അധികാരങ്ങൾ വെട്ടിക്കുറച്ചു
ദില്ലി: ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദി സർക്കാരിനെ താഴെയിറക്കി വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് തിരികെയെത്താമെന്നായിരുന്നു കോൺഗ്രസ് പ്രതീക്ഷിച്ചത്. എന്നാൽ തിരഞ്ഞെടുപ്പ് ഫലം നിരാശയായിരുന്നു. കോൺഗ്രസിന്റെ സീറ്റ് നേട്ടം വെറും 52ൽ ഒതുങ്ങി. ദയനീയ തോൽവിക്ക് പിന്നാലെ രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനവും ഒഴിഞ്ഞു. എന്നാൽ പരാജയത്തിന്റെ ഉത്തരവാദിത്തം രാഹുൽ ഗാന്ധിക്ക് മാത്രമല്ല എന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വം സ്വീകരിച്ചത്.
ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്!! 2000 പാക്സൈനികര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക്; പിഒകെയില്‍ തമ്പടിക്കും
പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയിൽ ഏറ്റവും അധികം പഴികേട്ട വിഭാഗമാണ് കോൺഗ്രസിന്റെ ഡേറ്റാ അനലിസ്റ്റിക് വിഭാഗം. സ്ഥാനാർത്ഥി നിർണയത്തിലടക്കം ഡേറ്റ അനലിസ്റ്റ് വിഭാഗം വലിയ പങ്കിവഹിച്ചിരുന്നു. മുൻ ഇൻവെസ്റ്റ്മെന്റ് ബാങ്കർ പ്രവീൺ ചക്രവർത്തിയായിരുന്നു ഡേറ്റാ അനലിസ്റ്റ് വിഭാഗത്തിന്റെ അധ്യക്ഷൻ. രണ്ടാം വരവിൽ രാഹുൽ ഗാന്ധിയുടെ വലംകൈയ്യായിരുന്ന പ്രവീൺ ചക്രബർത്തിയ്ക്ക് പുതിയ നിയമനം നൽകിയിരിക്കുകയാണ് സോണിയാ ഗാന്ധി. ഒപ്പം അധികാരങ്ങൾ വെട്ടിച്ചുരുക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പ് തോൽവി
17 സംസ്ഥാനങ്ങളിലാണ് ഇക്കുറി കോൺഗ്രസ് തുടച്ചു നീക്കപ്പെട്ടത്. തോൽവിക്ക് കാരണമായേക്കാവുന്ന വീഴ്ചകൾ വരുത്തിയെന്ന് ആരോപിക്കപ്പെട്ടവരുടെ പട്ടികയിൽ ഇടം പിടിച്ച പേരാണ് പ്രവീൺ ചക്രവർത്തിയുടേത്. 2014 ല്‍ മോദിയുടെ വിജയത്തിന് വഴിവെച്ച രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്‍റെ ചുമതലയ്ക്ക് തുല്യമായ ചുമതല വഹിച്ചിരുന്ന വ്യക്തിയായിരുന്നു പ്രവീണ്‍ ചക്രവര്‍ത്തി. കോൺഗ്രസിന്റെ മൊബൈൽ ആപ്ലിക്കേഷനായ ശക്തി ആപ്പിന്റെ ചുമതലയും ഡേറ്റാ അനലിറ്റിക്സ് വിഭാഗത്തിനായിരുന്നു. തിരഞ്ഞെടുപ്പിൽ ആരെ സ്ഥാനാർത്ഥിയാക്കണമെന്നതിൽ പ്രവർത്തകർക്ക് ശക്തി ആപ്പിലൂടെ അവസരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു സ്ഥാനാർത്ഥി നിർണയം. എന്നാൽ പലയിടത്തും ഇത് പാളിപ്പോയി എന്നാണ് വിലയിരുത്തുന്നത്
വിവരങ്ങൾ കൈമാറിയില്ല
ആപ്പിലൂടെ ലഭിച്ച യഥാർത്ഥ വിവരങ്ങളല്ല രാഹുൽ ഗാന്ധിക്ക് കൈമാറിയതെന്ന് ആരോപണം ഉയർന്നിരുന്നു. തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിടേണ്ടി വരിക കൂടി ചെയ്തതോടെ അനലിറ്റിക്സ് വിഭാഗത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു. പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായെങ്കിൽ കൂടി ചുരുങ്ങിയത് 164 സീറ്റുകൾ വരെ കോൺഗ്രസ് നേടുമെന്ന് പ്രവീൺ രാഹുലിനെ അറിയിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. ഡേറ്റ അനലിറ്റിക്സ് വിഭാഗത്തിന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു പലവിഷയങ്ങളിലും കോൺഗ്രസിന്റെ നീക്കങ്ങൾ.
പുതിയ നിയമനം
പുതിയതായി രൂപികരിച്ച എഐസിസി ടെക്നോളജി ആന്റ് ഡേറ്റ സെല്ലിന്റെ ചെയർമാനായാണ് പ്രവീൺ ചക്രവർത്തിയെ സോണിയാ ഗാന്ധി നിയമിച്ചിരിക്കുന്നത്. കോൺഗ്രസ് സംഘടനാ വിഭാഗത്തിന്റെ കീഴിലാണ് വകുപ്പിന്റെ പ്രവർത്തനം. ഡേറ്റാ അനലിറ്റിക്സ് വിഭാഗത്തിന്റെ തലവനായിരുന്നപ്പോൾ കോൺഗ്രസ് അധ്യക്ഷനോട് നേരിട്ട് റിപ്പോർട്ട് ചെയ്യുകയായിരുന്നു ചെയ്യേണ്ടത്.എന്നാൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെയാകും പ്രവീൺ ചക്രവർത്തിക്ക് വിവരങ്ങൾ ധരിപ്പിക്കേണ്ടത്. പുതിയ നിയമനത്തോടെ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി മീറ്റിംഗുകളിലും പ്രവീൺ ചക്രവർത്തിക്ക് പങ്കെടുക്കാനാവില്ല.
കൃത്രിമ കണക്കുകൾ
രാഹുൽ ഗാന്ധിയെ കൃത്രിമ കണക്കുകൾ നൽകി വഴിതെറ്റിച്ചെന്നാരോപിച്ച് വലിയൊരു വിഭാഗം കോൺഗ്രസ് നേതാക്കളുടെയും വിമർശനത്തിന് ഇരയായിരുന്നു പ്രവീൺ ചക്രവർത്തി. ശക്തി ആപ്പിന്റെ പ്രവർത്തനം നിയന്ത്രിച്ചിരുന്ന ചക്രവർത്തി പാർട്ടിയിൽ പുതിയതായി അംഗത്വമെടുത്തവരുടെ എണ്ണം പെരുപ്പിച്ച് കാട്ടിയെന്നാണ് ആരോപണം. റാഫേൽ വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പ്രതിഷേധങ്ങളും പ്രവീൺ ചക്രവർത്തിയുടെ ഉപദേശപ്രകാരമായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിച്ചില്ലെന്നും പാർട്ടി വിലയിരുത്തുന്നു.