സര്‍വ്വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രിയുമായി നേര്‍ക്ക് നേര്‍, 7 ചോദ്യങ്ങള്‍ തൊടുത്ത് സോണിയാ ഗാന്ധി
ദില്ലി: അതിര്‍ത്തിയിലെ അക്രമത്തിന് ചൈനയ്ക്ക് കനത്ത മറുപടി നല്‍കണം എന്ന കാര്യത്തില്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടാണ്. ചൈനയുടെ ആക്രമണത്തിന് പിന്നാലെ സര്‍വ്വകക്ഷി യോഗം വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതിനിടെ ചൂടേറിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിയും വന്നു.
അതിര്‍ത്തിയില്‍ നമ്മുടെ സൈനികര്‍ കൊല്ലപ്പെട്ടത് കേന്ദ്ര സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ടാണ് എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. അതിര്‍ത്തിയില്‍ യഥാര്‍ത്ഥത്തില്‍ നടന്നതെന്ത് എന്ന് കേന്ദ്രം തുറന്ന് പറയുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. സര്‍വ്വകക്ഷി യോഗത്തില്‍ മോദിയോട് നേര്‍ക്ക് നേര്‍ 7 ചോദ്യങ്ങളാണ് സോണിയാ ഗാന്ധി ചോദിച്ചത്.
സൈനികര്‍ക്ക് ആദരാജ്ഞലി
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, തൃണമൂല്‍ കോണ്‍ഗ്രസിന്റെ മമത ബാനര്‍ജി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐയുടെ എ രാജ, ബിഎസ്പി നേതാവ് മായാവതി, ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ അടക്കമുളളവരാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗത്തില്‍ പങ്കെടുത്തത്. ചൈനീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ചാണ് സോണിയാ ഗാന്ധി തുടങ്ങിയത്.
ഇപ്പോഴും ഇരുട്ടില്‍ തന്നെ
രൂക്ഷമായ ആക്രമണമാണ് സോണിയാ ഗാന്ധി കേന്ദ്ര സര്‍ക്കാരിന് നേര്‍ക്ക് തൊടുത്ത് വിട്ടത്. ഏഴ് ചോദ്യങ്ങള്‍ അതിര്‍ത്തിയിലെ ചൈനീസ് ആക്രമണവുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധി പ്രധാനമന്ത്രിയോട് ചോദിച്ചു. നമ്മള്‍ ഇപ്പോഴും ഇരുട്ടില്‍ തന്നെ ആണെന്ന് സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. അതിര്‍ത്തിയില്‍ നേരത്തെ ഉളള സ്ഥിതി പുനസ്ഥാപിക്കുമെന്ന് ഉറപ്പ് വേണമെന്ന് സോണിയ ആവശ്യപ്പെട്ടു.
Recommended Video
നേരത്തെ വിളിക്കണമായിരുന്നു
നിയന്ത്രണ രേഖയില്‍ നിന്നും ചൈന പഴയ സ്ഥാനത്തേക്ക് തിരികെ പോകുമെന്ന ഉറപ്പ് വേണം. ഈ വൈകിയ ഘട്ടത്തിലും പല സുപ്രധാന കാര്യങ്ങളിലും നമ്മള്‍ ഇരുട്ടില്‍ തന്നെ നില്‍ക്കുകയാണ്. ലഡാക്കിലെ വിവിധ പ്രദേശങ്ങളില്‍ മെയ് 5ന് ചൈനീസ് സൈന്യം കടന്ന് കയറ്റം നടത്തി എന്ന വിവരം സര്‍ക്കാരിന് ലഭിച്ചപ്പോള്‍ തന്നെ സര്‍വ്വകക്ഷി യോഗം വിളിക്കണമായിരുന്നുവെന്ന് സോണിയ കുറ്റപ്പെടുത്തി.
സർക്കാരിനോട് ചോദ്യങ്ങൾ
സര്‍ക്കാരിനോട് കോണ്‍ഗ്രസിന് ചില പ്രത്യേക ചോദ്യങ്ങള്‍ ചോദിക്കാനുണ്ടെന്ന് സോണിയാ ഗാന്ധി പറഞ്ഞു. സോണിയാ ഗാന്ധി പ്രധാനമന്ത്രിയോട് ഉന്നയിച്ച 7 ചോദ്യങ്ങൾ ഇവയാണ്. ഏത് തിയ്യതിയിലാണ് ലഡാക്കിലെ നമ്മുടെ പ്രദേശത്ത് ചൈനയുടെ പട്ടാളക്കാര്‍ കടന്ന് കയറിയത്? നമ്മുടെ പ്രദേശത്ത് ചൈന കടന്ന് കയറ്റം നടത്തി എന്ന് എപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ അറിഞ്ഞത്?
ഇന്റലിജന്‍സ് റിപ്പോർട്ട് ലഭിക്കുന്നില്ലേ
റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പ്രകാരം മെയ് 5ന് ആണോ അറിഞ്ഞത് അതോ അതിന് മുന്‍പ് അറിഞ്ഞിരുന്നോ? നമ്മുടെ രാജ്യത്തിന്റെ അതിര്‍ത്തികളുടെ ഉപഗ്രഹ ചിത്രങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് പതിവായി ലഭിക്കുന്നില്ലേ? നിയന്ത്രണ രേഖയില്‍ എന്തെങ്കിലും അസാധാരണ നീക്കം നടക്കുന്നതായി നമ്മുടെ ഇന്റലിജന്‍സ് ഏജന്‍സികള്‍ ഒരു റിപ്പോര്‍ട്ടും സര്‍ക്കാരിന് നല്‍കിയിരുന്നില്ലേ?
പരാജയം സംഭവിച്ചോ
നിയന്ത്രണ രേഖയ്ക്ക് സമീപത്ത് ഇന്ത്യന്‍ വശത്താണോ ചൈനയുടെ വശത്താണോ വന്‍തോതില്‍ കയ്യേറ്റവും സൈന്യത്തെ വിന്യസിക്കലും നടക്കുന്നത് എന്നത് സംബന്ധിച്ച് മിലിറ്ററി ഇന്റലിജന്‍സ് ഒരു മുന്നറിയിപ്പും സര്‍ക്കാരിന് നല്‍കിയിരുന്നില്ലേ? രഹസ്യാന്വേഷണ വിഭാഗത്തിന് പരാജയം സംഭവിച്ചതായി സര്‍ക്കാര്‍ കണക്കാക്കുന്നുണ്ടോ?
'തനി ടിപ്പിക്കൽ കമ്യൂണിസ്റ്റായ പിണറായ് സഖാവ്', ലീഗ് എംഎൽഎ കെഎം ഷാജിയുടെ കുറിപ്പ് വൈറൽ!