മധ്യപ്രദേശ് ആന്റണിയെ ഏല്‍പ്പിച്ച് സോണിയാ ഗാന്ധി; കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയം ശരിയാക്കണം
ദില്ലി: മധ്യപ്രദേശ് കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങള്‍ അവസാനിക്കാത്തത് ദേശീയ നേതൃത്വത്തിന് തലവേദനയാകുന്നു. ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ ഒരുവിഭാഗവും ദിഗ്‌വിജയ് സിങിന്റെ നേതൃത്വത്തിലുള്ള മറ്റൊരു വിഭാഗവും മുഖ്യമന്ത്രി കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള പ്രമുഖരും ഉള്‍പ്പോര് നടത്തുന്നതാണ് കേന്ദ്രനേതൃത്വത്തിന് വെല്ലുവിളിയായിരിക്കുന്നത്.
മധ്യപ്രദേശിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ നേതാക്കളുടെ പ്രത്യേക യോഗം ചേര്‍ന്നു. മധ്യപ്രദേശിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ എകെ ആന്റണിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ് സോണിയാ ഗാന്ധി. സംസ്ഥാനത്തെ നേതാക്കള്‍ക്കുള്ള പരാതികള്‍ ഇനി ആന്റണിയുടെ നേതൃത്വത്തിലുള്ള സമിതിയാകും കേള്‍ക്കുക. വിശദാംശങ്ങള്‍ ഇങ്ങനെ.....
കമല്‍നാഥിനോട് ചോദിച്ചറിഞ്ഞു
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ വിഷയങ്ങള്‍ സോണിയാ ഗാന്ധി മുഖ്യമന്ത്രി കമല്‍നാഥിനോട് ചോദിച്ചറിഞ്ഞു. ശേഷമാണ് എകെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിക്ക് വിഷയം കൈമാറിയത്. ഒന്നര മണിക്കൂര്‍ നീണ്ട യോഗത്തിന് ശേഷമാണ് സോണിയയുടെ തീരുമാനം.
അച്ചടക്ക ലംഘനങ്ങള്‍
മധ്യപ്രദേശിലെ രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. അച്ചടക്ക ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ സോണിയാ ഗാന്ധി ആശങ്ക പ്രകടിപ്പിച്ചു. ഇനി വിഷയം ആന്റണിയാണ് പരിശോധിക്കുക. പരാതിയുള്ള നേതാക്കള്‍ക്ക് ആന്റണിയെ സമീപിക്കാം- യോഗത്തിന് ശേഷം കമല്‍നാഥ് പറഞ്ഞു.
ദീപക് ബബാരിയയുടെ റിപ്പോര്‍ട്ട്
മധ്യപ്രദേശ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സംസ്ഥാനത്തിന്റെ സംഘടനാ ചുമതലയുള്ള ദീപക് ബബാരിയ സോണിയാ ഗാന്ധിക്ക് കൈമാറിയിരുന്നു. ചില നേതാക്കള്‍ പരസ്പരം കൊമ്പുകോര്‍ത്തതും അവര്‍ നടത്തിയ പ്രസ്താവനകളും റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുണ്ട്.
മന്ത്രിമാര്‍ പരാതിപ്പെട്ടു
മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങിനെതിരെ ചില മന്ത്രിമാര്‍ പരാതിപ്പെട്ടിരുന്നു. ദിഗ്‌വിജയ് സിങ് കമല്‍നാഥ് സര്‍ക്കാരിന്റെ നടപടികളില്‍ കൂടുതലായി ഇടപെടുന്നുവെന്നാണ് പ്രധാന ആക്ഷേപം. ഇക്കാര്യത്തില്‍ ദിഗ്‌വിജയ് സിങിനോട് വിശദീകരണം തേടണമെന്നും മന്ത്രിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സിന്ധ്യയെ പിന്തുണച്ച് ബോര്‍ഡുകള്‍
കമല്‍നാഥ് ഒഴിയുന്ന സാഹചര്യത്തില്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നല്‍കണമെന്നാണ് ഒരു ആവശ്യം. സിന്ധ്യയെ പിന്തുണയ്ക്കുന്നവരാണ് ഇതിന് പിന്നില്‍. ഗ്വാളിയോറിയില്‍ ഈ ആവശ്യം ഉന്നയിച്ച ബോര്‍ഡുകള്‍ സ്ഥാപിച്ചു.
സിന്ധ്യ കോണ്‍ഗ്രസ് വിടുമോ
സിന്ധ്യയെ മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അനുയായികള്‍ സോണിയാ ഗാന്ധിയെ സമീപിച്ചിരുന്നു. പ്രധാന പദവി ലഭിച്ചില്ലെങ്കില്‍ സിന്ധ്യ കോണ്‍ഗ്രസ് വിടുമെന്നും ഒരുപക്ഷേ, ബിജെപിയില്‍ ചേരുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
പ്രശ്‌നങ്ങളില്ലെന്ന് ദിഗ്‌വിജയ് സിങ്
സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് സിന്ധ്യയെ ആണ് കൂടുതല്‍ നേതാക്കളും നിര്‍ദേശിക്കുന്നത്. കമല്‍നാഥ് സര്‍ക്കാരിലെ മന്ത്രിമാരും എംഎംഎമാരും ഈ ആവശ്യം പരസ്യമായി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ദിഗ്‌വിജയ് സിങിന്റെ നേതൃത്വത്തില്‍ ഇതിനെതിരെ നീക്കം നടക്കുന്നുണ്ട്. പക്ഷേ, സംസ്ഥാന കോണ്‍ഗ്രസില്‍ യാതൊരു പ്രശ്‌നവുമില്ല എന്നാണ് ദിഗ്‌വിജയ് സിങ് ഒടുവില്‍ പ്രതികരിച്ചത്.
കമല്‍നാഥ് തുടരട്ടെ
കമല്‍നാഥ് ആണ് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍. 2018 ഡിസംബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് നേരിട്ടത് കമല്‍നാഥിന്റെ നേതൃത്വത്തില്‍ ആയിരുന്നു. 15 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയതും കമല്‍നാഥിന്റെ നേതൃത്വത്തില്‍ തന്നെ. തര്‍ക്കമുയര്‍ന്ന സാഹചര്യത്തില്‍ കമല്‍നാഥ് തുടരട്ടെ എന്നാണ് സോണിയ നിര്‍ദേശിച്ചത് എന്നറിയുന്നു.
പഴയ പ്രശ്‌നം
മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം പാര്‍ട്ടി നേതൃത്വം ആദ്യം വെട്ടിലായത് ആരെ മുഖ്യമന്ത്രിയാക്കും എന്നതിലായിരുന്നു. ഒട്ടേറെ പേര്‍ ജ്യോതിരാദിത്യ സിന്ധ്യയെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് രംഗത്തുവന്നു. എന്നാല്‍ പാര്‍ട്ടി അധ്യക്ഷന്‍ മുഖ്യമന്ത്രിയാകട്ടെ എന്ന അഭിപ്രായവും ശക്തിപ്പെട്ടു.
രാഹുലിന്റെ ഇടപെടല്‍
ഏറെ നാള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവില്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. ജ്യോതിരാദിത്യ സിന്ധ്യയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നെങ്കിലും രാഹുല്‍ ഗാന്ധി ചര്‍ച്ചയിലൂടെ പ്രശ്‌നം രമ്യമായി പരിഹരിക്കുകയായിരുന്നു.
പദവികള്‍ ഇല്ലാതെ സിന്ധ്യ
കമല്‍നാഥ് പാര്‍ട്ടി അധ്യക്ഷ പദവി ഒഴിയാന്‍ തീരുമാനിച്ചു. ഈ സാഹചര്യത്തിലാണ് അടുത്ത അധ്യക്ഷന്‍ ആര് എന്ന ചര്‍ച്ച വന്നത്. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് വേണ്ടി കൂടുതല്‍ പേര്‍ രംഗത്തുവന്നിട്ടുണ്ട്. ഗുണ എംപിയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ അടുത്തിടെ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. നിലവില്‍ ഒരുപദവിയും സിന്ധ്യയ്ക്കില്ല.
ഇറാന്റെ
അപ്രതീക്ഷിത
ഇടപെടല്‍;
ഹോര്‍മുസില്‍
കപ്പലുകളുടെ
പടയോട്ടം,
പിടികൂടിയത്
നാലെണ്ണം