കോണ്‍ഗ്രസിന്റെ ചടുല നീക്കം! സോണിയാ ഗാന്ധിയുടെ 11 അംഗ 'ടാസ്ക് ഫോഴ്സ്', നയിക്കാന്‍ മന്‍മോഹന്‍ സിംഗ്!
ദില്ലി: കൊവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാരിനെ അധികം കടന്നാക്രമിക്കാതെ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുകയാണ് കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷം. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഗൗരവമാര്‍ന്ന ഇടപെടല്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അടക്കം നടത്തുന്നുമുണ്ട്.
കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് കോണ്‍ഗ്രസ് നേതൃത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് സോണിയാ ഗാന്ധി. കൊവിഡുമായി ബന്ധപ്പെട്ട് മാത്രമല്ല, മറ്റ് പ്രധാനപ്പെട്ട വിഷയങ്ങളിലും കോണ്‍ഗ്രസിന്റെ തീരുമാനങ്ങളും ഇടപെടലുകളും ഇനി ചടുലമാകും. പതിനൊന്ന് അംഗ ടീമിനെയാണ് സോണിയാ ഗാന്ധി ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഉത്തരവാദിത്തമുളള പ്രതിപക്ഷം
കൊവിഡ് മഹാമാരിയെ രാജ്യം ഒറ്റക്കെട്ടായി നേരിടുമ്പോള്‍ ഉത്തരവാദിത്തമുളള പ്രതിപക്ഷമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയപരമായി ചെളിവാരിയേറുകള്‍ നടത്താതെ കൊവിഡ് പ്രതിസന്ധിയെ മറികടക്കാനുളള നിര്‍ദേശങ്ങള്‍ ഇതിനകം തന്നെ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അടക്കമുളളവര്‍ നരേന്ദ്ര മോദി സര്‍ക്കാരിന് മുന്നില്‍ വെച്ചുകഴിഞ്ഞു.
സോണിയയുടെ ടീം
കൊവിഡിനെ തുരത്താന്‍ കൂടുതല്‍ പരിശോധന വേണമെന്ന് രാഹുല്‍ അടക്കമുളളവര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു. ഈ സമയത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് വേണ്ടിയാണ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ പുതിയ നീക്കം. പതിനൊന്ന് പേരടങ്ങുന്ന വിശാലമായ ഉപദേശക സമിതിയെ ആണ് സോണിയാ ഗാന്ധി നിയോഗിച്ചിരിക്കുന്നത്.
നായകൻ മൻമോഹൻ സിംഗ്
മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിംഗാണ് ഈ പുതിയ ടീമിനെ നയിക്കുക. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഈ ടീമിലുണ്ട്. കൊവിഡ് അടക്കമുളള സമകാലിക വിഷയങ്ങളില്‍ തീരുമാനങ്ങളെടുക്കാനും പാര്‍ട്ടി നിലപാട് രൂപപ്പെടുത്താനും വേണ്ടിയാണ് ഈ പതിനൊന്ന് അംഗ സംഘത്തെ സോണിയാ ഗാന്ധി നിയോഗിച്ചിരിക്കുന്നത്.
മുൻ കേന്ദ്രമന്ത്രിമാരും
കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല, സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, മുന്‍ കേന്ദ്രമന്ത്രിമാരായ പി ചിദംബരം, മനീഷ് തിവാരി, ജയ്‌റാം രമേശ് എന്നിവരും ടീമിലുണ്ട്. പ്രവീണ്‍ ചക്രവര്‍ത്തി, ഗൗരവ് വല്ലഭ്, സുപ്രിയ ശ്രിനാദെ, രോഹന്‍ ഗുപ്ത എന്നിവരാണ് ഈ പുതിയ ഉപദേശക സംഘത്തിലെ അവശേഷിക്കുന്ന അംഗങ്ങള്‍.
നിരന്തര ആശയ വിനിമയം
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വീഡിയോ കോണ്‍ഫറന്‍സ് വഴി രാജ്യത്തെ നേതാക്കളുമായി നിരന്തരം ആശയ വിനിമയം നടത്തുന്നുണ്ട്. ഏപ്രില്‍ രണ്ടിന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗവും വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയിരുന്നു. കൊവിഡ് ലോക്ക്ഡൗണില്‍ ദുരിതത്തിലായ രാജ്യത്തെ പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും വേണ്ടി കോണ്‍ഗ്രസ് ശബ്ദം ഉയര്‍ത്തുന്നുണ്ട്.
പദ്ധതി പറയൂ
കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും അടക്കമുളളവര്‍ക്ക് ആവശ്യമുളളത്ര പിപിഇ കിറ്റുകള്‍ ലഭ്യമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്നു. വിവിധ സംസ്ഥാനങ്ങളുടെ അതിര്‍ത്തികളില്‍ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികള്‍ക്കും വിളവ് കൊയ്യാനാകാതെ ദുരിതത്തിലായ കര്‍ഷകര്‍ക്കും വേണ്ടിയുളള സര്‍ക്കാര്‍ പദ്ധതി വെളിപ്പെടുത്താനും കോണ്‍ഗ്രസ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനങ്ങൾക്ക് അധികാരം
കൊവിഡ് മഹാമാരിയെ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. ജിഎസ്ടി അടക്കമുളള എല്ലാ കുടിശികകളും തീര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. എന്ന് മാത്രമല്ല സംസ്ഥാന കേന്ദ്രീകൃതമായ പ്രത്യേക സാമ്പത്തിക പാക്കേജുകളും പ്രഖ്യാപിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി മാത്രമേ പിന്‍വലിക്കാവൂ എന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
മോദിക്ക് കത്തുകൾ
കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി മാര്‍ച്ച് 23 മൂന്ന് മുതല്‍ 6 കത്തുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയിട്ടുളളത്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ഫെബ്രുവരിയില്‍ രാഹുല്‍ ഗാന്ധി കൊവിഡ് സംബന്ധിച്ച് കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ബിജെപി നേതാക്കളും മന്ത്രിമാരും അതിനെ പരിഹസിച്ച് തളളുകയാണ് ചെയ്തത്.