കമലാ ഹാരിസിനാവാമെങ്കില്‍ സോണിയക്കും ആവാമായിരുന്നു, രാഹുലിനെ കൊണ്ട് അത് നടക്കില്ലെന്ന് അത്തവാലെ
ദില്ലി: രാഹുല്‍ ഗാന്ധി നേതൃത്വം ഏറ്റെടുത്തത് കൊണ്ട് കോണ്‍ഗ്രസിന് ഒരു ഗുണവും ഇല്ലെന്ന് തുറന്നടിച്ച് റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവ് രാംദാസ് അത്തവാലെ. സോണിയാ ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയാവാതിരുന്നത് വലിയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേന്ദ്ര സര്‍ക്കാരിനോട് കഴിഞ്ഞ ദിവസം കഴിഞ്ഞ ദിവസം ജാതി സെന്‍സസ് നടപ്പാക്കാന്‍ പറഞ്ഞ് ഞെട്ടിച്ച അത്തവാലെ, തുടര്‍ച്ചയായ രണ്ടാം ദിവസമാണ് മറ്റൊരു പ്രസ്താവനയിലൂടെ ഞെട്ടിച്ചിരിക്കുന്നത്. സോണിയാ ഗാന്ധിക്ക് 2004ല്‍ കോണ്‍ഗ്രസ് ജയിച്ചപ്പോള്‍ പ്രധാനമന്ത്രിയാവാനുള്ള എല്ലാ യോഗ്യതയും ഉണ്ടായിരുന്നുവെന്ന് രാംദാസ് അത്തവാലെ പറഞ്ഞു.
രാഹുല്‍ മുദ്ര പതിഞ്ഞ് പഞ്ചാബ്, 7 പുതുമുഖങ്ങള്‍, രാജസ്ഥാനും ഗുജറാത്തും അടുത്തത്, സച്ചിന് പ്രതീക്ഷ
സോണിയാ ഗാന്ധി 2004ല്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആ സമയത്ത് യുപിഎയോട് ഞാന്‍ ചില കാര്യങ്ങള്‍ നിര്‍ദേശിച്ചിരുന്നു. പ്രധാനമന്ത്രിയായി സോണിയാ ഗാന്ധി വരണമെന്നായിരുന്നു തന്റെ ആവശ്യം. കോണ്‍ഗ്രസിനായിരുന്നു ആ സമയം മുന്‍തൂക്കം. ഏറ്റവും കൂടുതല്‍ സീറ്റുകളും കോണ്‍ഗ്രസിനായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സോണിയാ ഗാന്ധിയെ പ്രധാനമന്ത്രിയാക്കിയില്ല. എന്നാല്‍ ഇപ്പോഴവര്‍ അതിനൊന്നും സാധിക്കാത്ത അവസ്ഥയിലാണ്. കോണ്‍ഗ്രസ് ഒരിക്കലും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിന് കീഴില്‍ വളരില്ലെന്നും അത്തവാലെ വ്യക്തമാക്കി. രാഹുല്‍ പ്രധാനമന്ത്രി പദം മോഹിക്കേണ്ട എന്ന പ്രത്യക്ഷ സൂചന കൂടിയാണ് അത്തവാലെ നല്‍കിയത്.
അമേരിക്കയില്‍ കമലാ ഹാരിസ് എന്ന ഇന്തോ-അമേരിക്കന്‍ വംശജ വൈസ് പ്രസിഡന്റായി. അത് വെച്ച് നോക്കുമ്പോള്‍ സോണിയാ ഗാന്ധിക്ക് ഇന്ത്യ.യുടെ പ്രധാനമന്ത്രിയാവാമായിരുന്നു. രാജീവ് ഗാന്ധിയുടെ ഭാര്യയും, ഇന്ത്യന്‍ പൗരയും ഒപ്പം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട് സോണിയ. അങ്ങനെയുള്ള അവര്‍ക്ക് പ്രധാനമന്ത്രിയാവാനുള്ള എല്ലാ യോഗ്യതയുമുണ്ടായിരുന്നുവെന്ന് അത്തവാലെ പറയുന്നു. എന്നാല്‍ സോണിയാ ഗാന്ധി പ്രധാനമന്ത്രി പദം വേണ്ടെന്ന തീരുമാനത്തിലായിരുന്നു. ആ സാഹചര്യത്തില്‍ സോണിയ ചെയ്യേണ്ടിയിരുന്നത് ശരത് പവാറിനെ പ്രധാനമന്ത്രിയാക്കുക എന്നതായിരുന്നു. മന്‍മോഹന്‍ സിംഗിനേക്കാള്‍ യോജിച്ച നേതാവ് പവാര്‍ തന്നെയാണെന്നും അത്തവാലെ വ്യക്തമാക്കി.
സോണിയക്കെതിരെ ഉയര്‍ന്ന വിദേശ വനിത എന്ന ആരോപണം ശരിക്കും അര്‍ത്ഥമില്ലാത്തതായിരുന്നു. അവര്‍ ഇന്ത്യന്‍ പൗര തന്നെയായിരുന്നു. ശരത് പവാര്‍ ശരിക്കും ഒരു ജനകീയനായ നേതാവായിരുന്നു. അദ്ദേഹത്തിന് പ്രധാനമന്ത്രിയാവാന്‍ എന്തുകൊണ്ടും യോഗ്യതയുണ്ടായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി പദം ശരത് പവാറിന് നല്‍കാന്‍ സോണിയ ഗാന്ധി തയ്യാറായില്ല. പവാറായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ ഇന്നത്തെ പോലെ പരിതാപകരമാകുമായിരുന്നില്ല. പവാറിനെ പലതവണ കോണ്‍ഗ്രസ് അപമാനിച്ചിട്ടുണ്ടെന്ന് അത്തവാലെ കുറ്റപ്പെടുത്തി. നേരത്തെ സോണിയാ ഗാന്ധിയുടെ വിദേശ വനിതാവാദമുയര്‍ത്തി കോണ്‍ഗ്രസില്‍ പ്രശ്‌നമുണ്ടാക്കിയത് പവാറായിരുന്നു. അദ്ദേഹത്തെ 1999ല്‍ പാര്‍ട്ടി പുറത്താക്കുകയായിരുന്നു.
ലാലേട്ടന്റെ കൂടെ ഒരു ചിത്രം കൂടി... അനുശ്രീയെ ചേർത്തുനിർത്തി മോഹൻലാൽ, പുതിയ ചിത്രങ്ങൾ വൈറൽ
അതേസമയം ശരത് പവാര്‍ ബിജെപിയുമായി ചേരാന്‍ തയ്യാറാവണം. ദേവേന്ദ്ര ഫട്‌നാവിസിനൊപ്പം ചേര്‍ന്ന് സഖ്യം സര്‍ക്കാരുണ്ടാക്കാന്‍ പവാര്‍ ശ്രമിക്കണം. ശിവസേനയും ആ സഖ്യത്തിലേക്ക് വരണം. റിപബ്ലിക്ക് പാര്‍ട്ടിയും ഒപ്പമുണ്ടാകുമെന്ന് അത്തവാലെ പറഞ്ഞു. ശിവസേനയെ അടുത്ത കാലത്തായി കോണ്‍ഗ്രസ് ടാര്‍ഗറ്റ് ചെയ്യുന്നുണ്ട്. അതുകൊണ്ട് അവരുടെ കൂടെ സഖ്യത്തില്‍ തുടരുന്നതില്‍ അര്‍ഥമില്ല. അവര്‍ എന്റെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിക്കണം. ഉദ്ധവ് താക്കറെയും ദേവേന്ദ്ര ഫട്‌നാവിസും രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി പദം കൈവശം വെക്കാം. ഇരുവരും ഈ ഫോര്‍മുല അംഗീകരിച്ചില്ലെങ്കില്‍ ഞാന്‍ മുഖ്യമന്ത്രിയാവാമെന്നും അത്തവാലെ പറഞ്ഞു.
Recommended Video
പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനം നഷ്ടമായ അമരീന്ദര്‍ വൈകാതെ തന്നെ ബിജെപിയില്‍ ചേരണമെന്ന് അത്തവാലെ അഭ്യര്‍ത്ഥിച്ചു. വലിയ അപമാനമാണ് കോണ്‍ഗ്രസില്‍ അദ്ദേഹത്തിന് നേരിട്ടത്. അതുകൊണ്ട് പാര്‍ട്ടിയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല. അമരീന്ദര്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ അതോടെ പഞ്ചാബില്‍ അവരുടെ സാധ്യതകള്‍ ശക്തമാകുമെന്നും അത്തവാലെ പറഞ്ഞു. വേറൊരു പാര്‍ട്ടിയില്‍ നിന്നും ക്യാപ്റ്റന് ഇത്ര വലിയ നേട്ടം ലഭിക്കില്ല. എന്‍ഡിഎ മാത്രമാണ് ക്യാപ്റ്റനുള്ള ഏക ഓപ്ഷനെന്നും അത്തവാലെ വ്യക്തമാക്കി. അതേസമയം അത്തവാലെയുടെ പരാമര്‍ശങ്ങളില്‍ മുഖ്യമന്ത്രി പദത്തിനായി മോഹമുണ്ടെന്ന സൂചന കൂടിയുണ്ട്.