വിവാദ നിയമം പിൻവലിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു, സ്ഥിതിഗതികൾ ബോധ്യപ്പെടുത്തിയെന്ന് സോണിയ
ദില്ലി: കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പ്രതിനിധി സംഘം രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. രാജ്യവ്യാപകമായി വൻ പ്രക്ഷോഭത്തിലേക്ക് വഴിവെച്ച പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. സംഘർഷം നിയന്ത്രണാതീതമാവുകയാണെന്ന് രാഷ്ട്രപതിയുടെ ശ്രദ്ധയിൽപെടുത്തിയെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു.
ജനങ്ങളുടെ ശബ്ദം അടിച്ചമർത്തുന്നതിൽ മോദി സർക്കാരിന് യാതൊരു ദയയുമില്ല. ജാമിയ സർവകലാശാലയിലെ വനിതാ ഹോസ്റ്റലിൽ പ്രവേശിച്ച് പോലീസ് വിദ്യാർതഥികളെ വലിച്ചിഴച്ചത് അതിന് ഉദാഹരണമാണ്. വിദ്യാർത്ഥികളെ പോലീസ് ക്രൂരമായി മർദ്ദിക്കുകയും ചെയ്തെന്ന് സോണിയാ ഗാന്ധി പറഞ്ഞു.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ആരംഭിച്ച പ്രതിഷേധം മറ്റിടങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യം അതീവ ഗൗരവതരമാണ്. ഇത് ഇനിയും വ്യാപിക്കുമോയെന്ന് ഞങ്ങൾ ഭയപ്പെടുന്നു. സമാധാനപരമായി നടന്ന പ്രകടനങ്ങളെ പോലീസ് നേരിട്ട രീതിയിൽ അമർഷമുണ്ടെന്നും സോണിയാ ഗാന്ധി വ്യക്തമാക്കി.
ജാമിയ, അലിഗഡ് സർവ്വകലാശാലകളിലെ പോലീസ് നടപടിയിൽ പ്രതിപക്ഷം ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ദില്ലി പോലീസ് ബിജെപിയുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. കേരളം, ബംഗാൾ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications