ടീം രാഹുലും ടീം സോണിയയും തമ്മിലടി! അധ്യക്ഷൻ ആരായാലും കടിഞ്ഞാൺ സോണിയയുടെ കയ്യിൽ!
ദില്ലി: ഇക്കഴിഞ്ഞ മെയ് 25ന് ദില്ലിയില്‍ വിളിച്ച് ചേര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ കണ്ടത് തകര്‍ന്നടിഞ്ഞ ഒരു നേതാവിനെ ആയിരുന്നു. ദയനീയ തോല്‍വിയില്‍ പകച്ച് നില്‍ക്കുന്ന പാര്‍ട്ടിയേയും ലക്ഷക്കണക്കിന് പ്രവര്‍ത്തകരേയും ഒരുമിച്ച് ചേര്‍ത്ത് നിര്‍ത്തുന്നതിന് പകരം ഭാരം തലയില്‍ നിന്നിറക്കുക എന്ന തീരുമാനമാണ് രാഹുല്‍ ഗാന്ധി അന്ന് കൈ കൊണ്ടത്.
കോണ്‍ഗ്രസ് നേതാക്കളേയും പ്രവര്‍ത്തകരേയും മുഴുവന്‍ ഞെട്ടിച്ച് കളഞ്ഞ പ്രഖ്യാപനം. നിരന്തര സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലും രാഹുല്‍ വാശിയിലാണ്. ഈ സമയം പാര്‍ട്ടിയെ കൈവിടാനുളളതല്ല എന്ന ഉപദേശങ്ങളൊന്നും രാഹുല്‍ ഗാന്ധിയുടെ തലയില്‍ കയറിയിട്ടില്ല. രാഹുലിന് പകരം ആര് വന്നാലും കോണ്‍ഗ്രസിന്റെ മുന്നോട്ട് പോക്ക് ഇനി സോണിയാ ഗാന്ധിയെ ആശ്രയിച്ചിരിക്കും.
വിശ്രമം ഇല്ലാതെ സോണിയ
2017 ഡിസംബറിലാണ് സോണിയാ ഗാന്ധിയില്‍ നിന്നും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്റെ ബാറ്റണ്‍ ഏറ്റുവാങ്ങിയത്. അതിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട സോണിയാ ഗാന്ധി പറഞ്ഞത് ഇനി തന്റെ റോള്‍ വിരമിക്കലാണ് എന്നാണ്. എന്നാല്‍ അതുണ്ടായിട്ടില്ല. ഈ അടുത്തൊന്നും അത്തരമൊരു വിശ്രമം സോണിയാ ഗാന്ധിക്ക് പ്രതീക്ഷിക്കാനുമാവില്ല.
പാർട്ടിയെ കൈവിട്ട മട്ട്
കാരണം ചരിത്ര പ്രതിസന്ധിക്ക് മുന്നിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ നില കൊളളുന്നത്. രാഹുല്‍ ഏറെക്കുറെ പാര്‍ട്ടിയെ കൈ വിട്ട മട്ടാണ്. ഇതോടെ കോണ്‍ഗ്രസിലെ നേതൃശബ്ദമായി സോണിയാ ഗാന്ധി വീണ്ടും മാറുകയാണ് എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ തന്നെ സൂചിപ്പിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ഈ ഒളിച്ചോട്ടത്തില്‍ പാര്‍ട്ടിക്കുളളിലെ മുതിര്‍ന്ന നേതാക്കളില്‍ അതൃപ്തിയുണ്ട്.
രാഹുലിനെതിരെ അതൃപ്തി
പ്രത്യേകിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്ര അടക്കമുളള സംസ്ഥാനങ്ങളിലെ നേതാക്കള്‍ക്ക്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും നേതാവ് ആരെന്ന് പോലും അറിയാത്ത അവസ്ഥ കോണ്‍ഗ്രസിനെ വെട്ടിലാക്കുന്നു. പാര്‍ട്ടി പൊരുതാന്‍ തയ്യാറാണ്, എന്നാല്‍ തങ്ങളുടെ അധ്യക്ഷന്‍ മുങ്ങുന്ന കപ്പലിനെ തനിച്ച് വിട്ട് വാശിയുമായി മുറിയില്‍ അടച്ചിരിക്കുകയാണ് എന്നാണ് മഹാരാഷ്ട്രയിലെ പ്രമുഖ നേതാവ് പ്രതികരിച്ചത്.
ബിജെപിയിലേക്ക് ചാടാൻ
തോല്‍വിക്ക് ശേഷം ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും നേതാക്കളെ ഒന്നടങ്കം വിമര്‍ശിച്ചിരുന്നു. ഇത് പലര്‍ക്കും ആഴത്തിലുളള മുറിവായിട്ടുണ്ട്. ഉത്തര്‍ പ്രദേശിലടക്കം കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് കൂട് മാറാന്‍ അവസരം നോക്കി ഇരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെല്ലാം പുറമേയാണ് പാര്‍ട്ടിക്കുളളിലെ ഗ്രൂപ്പ് പോരുകള്‍.
പ്രതിസന്ധികൾ പലതരം
മധ്യപ്രദേശില്‍ കമല്‍ നാഥും ജ്യോതിരാധിത്യ സിന്ധ്യയും രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും ആരാണ് വലുതെന്ന് തെളിയിക്കാനുളള ചക്കളത്തി പോരിലാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും ഗ്രൂപ്പ് പോരില്‍ അതൃപ്തരായ നേതാക്കളെ ചാക്കിലാക്കാന്‍ തക്കം നോക്കിയിരിപ്പാണ് ബിജെപി എന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടകത്തില്‍ സര്‍ക്കാര്‍ ഇപ്പോ വീഴും എന്ന മട്ടിലാണ്.
പോര് രണ്ട് ടീമും തമ്മിൽ
സംസ്ഥാനങ്ങളിലെ അവസ്ഥ ഇതാണെങ്കില്‍ ദേശീയ തലത്തില്‍ അതിലും ഭീകരമാണ്. സോണിയാ ഗാന്ധിയുടെ ആജ്ഞാനുവര്‍ത്തികളായ മുതിര്‍ന്ന നേതാക്കളും രാഹുല്‍ ഗാന്ധി ഉണ്ടാക്കിയ പുതിയ ടീമും തമ്മിലാണ് ഇവിടെ പോര്. കോണ്‍ഗ്രസ് തോല്‍വിയുടെ ഉത്തരവാദിത്തം രാഹുല്‍ ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ പ്രവീണ്‍ ചക്രവര്‍ത്തിയുടെ തലയില്‍ കെട്ടി വെക്കുകയാണ് സോണിയയുടെ അടുപ്പക്കാരായ നേതാക്കള്‍.
കടിഞ്ഞാൺ സോണിയയ്ക്ക്
രാഹുല്‍ ഗാന്ധിയെ കണക്കുകള്‍ കാട്ടി തെറ്റിദ്ധരിപ്പിച്ചത് പ്രവീണ്‍ ആണെന്നാണ് ആരോപണം. അടുത്ത ആഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേര്‍ന്ന് പുതിയ അധ്യക്ഷനെ തീരുമാനിക്കും. അതാരായാലും കടിഞ്ഞാണ്‍ സോണിയാ ഗാന്ധിയുടെ പക്കലാവും എന്നതുറപ്പാണ്. 1997ല്‍ ആദ്യമായി അധ്യക്ഷ സ്ഥാനത്ത് സോണിയ എത്തുമ്പോള്‍ കോണ്‍ഗ്രസ് തകര്‍ച്ചയുടെ വക്കിലായിരുന്നു. അവിടെ നിന്നും പാര്‍ട്ടിയെ സോണിയ കൈ പിടിച്ചുയര്‍ത്തി. ഇക്കുറിയും അത് തന്നെ ആവര്‍ത്തിക്കും എന്നാണ് കോണ്‍ഗ്രസുകാരുടെ പ്രതീക്ഷ.