ദില്ലി കലാപത്തിലേക്ക് നയിച്ചത് സോണിയാ ഗാന്ധിയുടെ പ്രസംഗം: മീനാക്ഷി ലേഖി, കോൺഗ്രസിനും വിമർശനം!!
ദില്ലി: ദില്ലി അക്രമ സംഭവത്തിൽ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ ബിജെപി എംപി മീനാക്ഷി ലേഖി. ഡിസംബർ 14ന് രാം ലീലാ മൈതാനിയിൽ സോണിയാ ഗാന്ധി നടത്തിയ പ്രസംഗമാണ് 50ലധികം പേരുടെ മരണത്തിൽ കലാശിച്ച ദില്ലിയിലെ അക്രമ സംഭവങ്ങളിൽ കലാശിച്ചതെന്നാണ് ആരോപണം. ലോക്സഭയിലായിരുന്നു മീനാക്ഷി ലേഖി സോണിയാ ഗാന്ധിക്കെതിരെ ആരോപണം ഉന്നയിച്ചത്.
ദില്ലി കലാപത്തിന് പിന്നിൽ ഗുഢാലോചന: പോലീസിനെ പുകഴ്ത്തി അമിത് ഷാ, നിർവഹിച്ചത് വലിയ ഉത്തരവാദിത്വം!!
പൌരത്വ നിയമത്തിനെതിരെ മരണം പോരാടാൻ സോണിയാ ഗാന്ധി ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അതിന് തൊട്ടടുത്ത ദിവസമാണ് ഡിസംബർ 15നാണ് ജാമിയയിൽ സംഘർഷമുണ്ടായത്. ഷഹീൻബാഗിലും സംഘർഷമുണ്ടായതോടെ കലാപത്തിലേക്ക് നീങ്ങി. പൌരത്വ നിയമ പ്രക്ഷോഭമാണ് വടക്കുകിഴക്കൻ ദില്ലിയിലെ അക്രമങ്ങളിലേക്ക് നയിച്ചതെന്നും ബിജെപി എംപി ആരോപിക്കുന്നു. എല്ലാ കലാപങ്ങളും ഉണ്ടായിട്ടുള്ളത് പൌരത്വ നിയമത്തിന്റെ പേരിലുള്ള പ്രതിഷേധങ്ങളെ തുടർന്നാണെന്നും മീനാക്ഷി ലേഖി സഭയിൽ ആരോപിച്ചു. ഡിസംബർ 14ന് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ഉമർ ഖാലിദ് എന്നിവർ നടത്തിയ പ്രസംഗങ്ങൾക്കും ദില്ലിയിലെ അക്രമ സംഭവങ്ങൾക്ക് പങ്കുണ്ടെന്നും മീനാക്ഷി ലേഖി ആരോപിക്കുന്നു.
എന്നാൽ വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ ബിജെപി നേതാക്കൾക്കെതികെ ഉയർന്ന ആരോപണങ്ങൾ അവർ തള്ളിക്കളയുകയായിരുന്നു. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ, പർവേഷ് വർമ എന്നിവരാണ് അക്രമത്തിന്റെ ഉത്തരവാദികളെന്നാണ് ചിലർ ആരോപിക്കുന്നത്. ഇരുവരും ജനുവരി 20നും 28നുമാണ് പൌരത്വനിയമഭഭേദഗതിയുമായി ബന്ധപ്പെട്ട പരാമർശങ്ങൾ നടത്തിയത്. എന്നാൽ ദില്ലിയിലെ അക്രമ സംഭവങ്ങൾ തുടങ്ങിയത് ഫെബ്രുവരി 23നാണെന്നും മീനാക്ഷി ലേഖി ചൂണ്ടിക്കാണിക്കുന്നു.
ദില്ലിയിലെ അക്രമ സംഭവങ്ങൾ വഷളായതോടെ പൌരത്വ നിയമത്തിനെതിരായ പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന അന്ത്യ ശാസനം നൽകിയ കപിൽ മിശ്രയെയും ലേഖി സഭയിൽ ന്യായീകരിച്ചു. അതേ സമയം രാജ്യദ്രോഹക്കേസിൽ അറസ്റ്റിലായ ഷർജീൽ ഇമാം, താഹിർ ഹുസൈൻ, അമാനത്തുള്ളാ ഖാൻ എന്നിവർ ചെയ്തതിന്റെയെല്ലാം ഉത്തരവാദിത്തം കപിൽ മിശ്രയ്ക്ക് മേൽ കെട്ടിവെക്കാൻ ശ്രമിക്കുകയാണെന്നും മീനാക്ഷി ലേഖി ആരോപിക്കുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ നടന്ന കലാപങ്ങളെല്ലാം കോൺഗ്രസോ സഖ്യകക്ഷികളോ അധികാരത്തിലിരുന്നപ്പോഴാണെന്നും അതിന്റെ കണക്കുകൾ തന്റെ കൈവശമുണ്ടെന്നും ബിജെപി എംപി അവകാശപ്പെടുന്നു. എല്ലാം അഗ്നിക്കിരയാക്കിയ ചരിത്രമാണ് ചിലർക്കുള്ളതെന്നും അവർ കുറ്റപ്പെടുത്തുന്നു. ദില്ലിയിലെ അക്രമസംഭവങ്ങൾ 36 മണിക്കൂറിനുള്ളിൽ നിയന്ത്രണ വിധേയമാക്കിയെന്ന വാദവും അവർ മുന്നോട്ടുവെക്കുന്നു.