രാജസ്ഥാനിൽ സോണിയ ഇടപെടുന്നു; ചടുല നീക്കം!! നേതാക്കൾ ചാർട്ടഡ് ഫ്ളൈറ്റിൽ രാജസ്ഥാനിലേക്ക്
ജയ്പൂർ; മധ്യപ്രദേശിന് സമാനമായ രാഷ്ട്രീയ സാഹചര്യങ്ങൾ രാജസ്ഥാനിലും അരങ്ങേറുമോയെന്നാണ് ദേശീയ രാഷ്ട്രീയം ഇപ്പോൾ ഉറ്റുനോക്കുന്നത്. രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ ഗെഹ്ലോട്ടും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും തമ്മിലുള്ള ഭിന്നതയാണ് ഇപ്പോൾ സംസ്ഥാന രാഷ്ട്രീയത്തെ മുൾമുനയിൽ ആക്കിയിരിക്കുന്നത്. സച്ചിൻ പൈലറ്റ് ബിജെപിയുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്ന അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്. ഇതിനിടെ പ്രതിസന്ധികൾ അവസാനിപ്പിക്കാൻ ദേശീയ നേതൃത്വം ഇടപെട്ടിരിക്കുകയാണ്. വിശദാംശങ്ങൾ ഇങ്ങനെ
രാജസ്ഥാനിൽ
രാജ്യസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് കോൺഗ്രസ് സർക്കരിനെ അട്ടിമറിക്കാൻ ബിജെപി നീക്കം നടത്തുന്നുണ്ടെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. കോടികൾ വീശി ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നുണ്ടെന്നായിരുന്നു മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആരോപിച്ചത്. അതേസമയം തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിലും വിജയം ഉറപ്പിച്ച് കൊണ്ടായിരുന്നു കോൺഗ്രസ് ബിജെപി നീക്കത്തിന് തടയിട്ടത്.
ഭിന്നത രൂക്ഷം
എന്നാൽ ബിജെപിക്കെതിരെ കുതിരക്കച്ചവട ആരോപണത്തിൽ പോലീസ് സ്പെഷ്യൽ ഓപറേഷൻ ഗ്രൂപ്പ് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതാണ് പാർട്ടിയിൽ പുതിയ പൊട്ടിത്തെറികൾക്ക് വഴിവെച്ചിരിക്കുന്നത്. നേരത്തേ തന്നെ ഗെഹ്ലോട്ടും സച്ചിനും തമ്മിൽ ഭിന്നതകൾ രൂക്ഷമായിരുന്നു.
തർക്കം ഉടലെടുത്തു
സംസ്ഥാനത്ത് അധികാരം പിടിക്കുന്നതിൽ നിർണായക പങ്കുവഹിച്ച സച്ചിൻ പൈലറ്റിനെ സംസ്ഥാന മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു പ്രധാനമായും ഉയർന്ന ആവശ്യം. എന്നാൽ മുതിർന്ന നേതാവായ അശോക് ഗെഹ്ലോട്ടിനെ കോൺഗ്രസ് ദേശീയ നേതൃത്വം മുഖ്യനാക്കി. പകരം ഉപമുഖ്യമന്ത്രി സ്ഥാനം പൈലറ്റിന് നൽകി.
അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാൻ
അതേസമയം ഗെഹ്ലോട്ട് സച്ചിൻ പൈലറ്റിനോടും അദ്ദേഹത്തിന്റെ പക്ഷത്തോടുള്ള എംഎൽഎമാരോടും ചിറ്റമ്മനയം സ്വീകരിക്കുകയാണെന്നാണ് എംഎൽഎമാർ ആരോപിക്കുന്നത്. അതിനിടെ സച്ചിനെ പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ആവശ്യവും ഗെഹ്ലോട്ട് ക്യാമ്പ് ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെ അറ്റകൈ പ്രയോഗമെന്ന നിലയിൽ തനിക്കൊപ്പമുള്ള എംഎൽഎമാരുമായി പൈലറ്റ് ഇന്ന് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്താൻ ദില്ലിയിലേക്ക് പുറപ്പെട്ടിരുന്നു.
ദില്ലിയിൽ എത്തിയത്
തനിക്കൊപ്പമുള്ള 8 എംഎൽഎമാർക്കൊപ്പമാണ് സച്ചിൻ ദില്ലിയിൽ എത്തിയത്. തന്റെ പക്ഷത്ത് 23 എംഎൽഎമാർ ഉണ്ടെന്നും സച്ചിൻ അവകാശപ്പെടുന്നു. ഇപ്പോൾ പാർട്ടിയിൽ ഉടലെടുത്തിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ താൻ കോൺഗ്രസ് വിട്ടേക്കുമെന്നാണ് പൈലറ്റ് ഭീഷണി മുഴക്കിയിരിക്കുന്നതെന്നാണ് വിവരം.
എരിതീയിൽ എണ്ണപകർന്ന് സിന്ധ്യ
മധ്യപ്രദേശിൽ കോൺഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യയുമായി സച്ചിൻ പൈലറ്റ് ദില്ലിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകൾ ഉണ്ട്. അതിനിടെ എരിതീയിൽ എണ്ണയൊഴിച്ച് കൊണ്ടുള്ള ട്വീറ്റും സിന്ധ്യ പങ്കുവെച്ചു. കോൺഗ്രസിൽ കഴിവുള്ള നേതാക്കളെ തഴയുകയാണെന്നായിരുന്നു സിന്ധ്യയുടെ ട്വീറ്റ്.
കഴിവുള്ളവർക്ക് ഇടമില്ല
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സച്ചിൻ പൈലറ്റിനെ തഴയുന്നത് കാണുമ്പോൾ വേദന തോന്നുകയാണ്. കഴിവും സാമർത്ഥ്യവുമുള്ള നേതാക്കൾക്ക് കോൺഗ്രസിൽ ഇടമില്ലെന്ന് തെളിയിക്കുന്നതാണ് ഇത്തരം നീക്കങ്ങൾ എന്ന് സിന്ധ്യയുടെ ട്വീറ്റിൽ പറയുന്നു. അതേസമയം സിന്ധ്യയുടെ മാതൃകയിൽ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ പൈലറ്റ് താഴെയിറക്കുമോയെന്ന് ചർച്ച.
രാജസ്ഥാനിലേക്ക് അയച്ചു
അതിനിടെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മുതിർന്ന നേതാക്കളെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രാജസ്ഥാനിലേക്ക് അയച്ചു. ദില്ലി കോൺഗ്രസ് നേതാവ് അജയ് മാക്കൻ, രാജസ്ഥാൻ കോൺഗ്രസ് പ്രദേശ് കമ്മിറ്റി നേതാവ് അവിനാഷ് പാണ്ഡേ, പാർട്ടി വക്താവ് രൺദീപ് സിംഗ് സുർജേവാല എന്നിവരെയാണ് സോണിയ ദില്ലിയിലേക്ക് അയച്ചത്.
യോഗത്തിൽ പങ്കെടുക്കണം
ഇന്ന് രാത്രി 9 ന് മുഖ്യമന്ത്രി ഗെഹ്ലോട്ട് വിളിച്ച് ചേർത്ത യോഗത്തിൽ പങ്കെടക്കാാൻ നേതാക്കൾ രാജസ്ഥാനിൽ എത്തും എന്നാണ് റിപ്പോർട്ട് പാർട്ടി എംഎൽഎമാരോടും സർക്കാരിനെ പിന്തുണയ്ക്കുന്ന മുഴുവൻ എംഎൽഎമാരോടും ഇന്ന് നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ ഗെഹ്ലോട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചർച്ചയിലൂടെ പരിഹരിക്കാൻ
സച്ചിൻ പൈലറ്റിനോടും അദ്ദേഹത്തിന്റെ പക്ഷത്തുള്ള എംഎൽഎമാരോടും ഇക്കാര്യം നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് മധ്യപ്രദേശിന് സമാന പ്രതിസന്ധികൾ ഉണ്ടാകില്ലെന്ന വിലയിരുത്തലിലാണ് ദേശീയ നേതൃത്വം. ഇരുവരും തമ്മിലുള്ള തർക്കങ്ങൾ മാത്രമാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നും ഇവ ചർച്ചയിലൂടെ പരിഹരിക്കനാകുമെന്നും നേതൃത്വം കരുതുന്നു.
'വീണ വിജയന്റെ വിവാഹത്തിന് സ്വപ്നയും പങ്കെടുത്തുവെന്ന് വ്യാജ പ്രചരണം;നിയമനടപടിക്കൊരുങ്ങി ഡിവൈഎഫ്ഐ
യുപിയിൽ കോൺഗ്രസിന്റെ മാസ്റ്റർ സ്ട്രോക്ക്; പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവും?