മധ്യപ്രദേശിൽ സോണിയാ ഗാന്ധി ഇടപെടുന്നു; ഇടഞ്ഞ് ദ്വിഗ് വിജയ് സിംഗ്, ഭീഷണി മുഴക്കി സിന്ധ്യ
ഭോപ്പാൽ: മധ്യപ്രദേശ് കോൺഗ്രസിലെ പൊട്ടിത്തെറി അതിരൂക്ഷമായി തുടരുന്നു. പ്രശ്ന പരിഹാരത്തിനായി സോണിയാ ഗാന്ധി ഇടപെടണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ദ്വിഗ് വിജയ് സിംഗ്. പാർട്ടിക്കുള്ളിലെ ഭിന്നത തെരുവിലേക്കും നീണ്ടതോടെ സോണിയാ ഗാന്ധി നേതാക്കൾക്കെതിരെ രംഗത്ത് വന്നിരുന്നു. പരസ്യമായ പൊട്ടിത്തെറികളും പഴിചാരലുകളും അവസാനിപ്പിക്കണമെന്ന സോണിയാ ഗാന്ധിയുടെ നിർദ്ദേശത്തെ തുടർന്ന് താൽക്കാലിക വെടിനിർത്തൽ ഉണ്ടായെങ്കിലും പ്രശ്നപരിഹാരത്തിനുള്ള സാധ്യത വിദൂരമാണെന്നാണ് ദ്വിഗ് വിജയ് സിംഗ് പറയുന്നത്.
ചന്ദ്രയാന്‍ 2; തിരിച്ചടിയില്‍ തളരാന്‍ പാടില്ല, രാജ്യം മുഴുവന്‍ ശാസ്ത്രജ്ഞരോടൊപ്പം ഉണ്ട്: മോദി
ഇതിനിടെ ദ്വിഗ് വിജയ് സിംഗിനെതിരെ ഉയർത്തിയ ആരോപണങ്ങളിൽ താൻ ഉറച്ച് നിൽക്കുകയാണെന്ന് വ്യക്തമാക്കി പ്രമുഖ കോൺഗ്രസ് നേതാവും വനംവകുപ്പ് മന്ത്രിയുമായ ഉമങ് സിൻഗാർ രംഗത്ത് എത്തിയത് കലഹം കൂടുതൽ രൂക്ഷമാക്കിയിരിക്കുകയാണ്. സോണിയാ ഗാന്ധി കോൺഗ്രസിന്റെ ദേശീയ അധ്യക്ഷയും കമലനാഥ് സംസ്ഥാന അധ്യക്ഷനുമാണ്. നടപടിയെടുക്കേണ്ടത് ഇവർ രണ്ടുപേരുമാണെന്നും ദ്വിഗ് വിജയ് സിംഗ് പറഞ്ഞു.
ഗുരുതര ആരോപണം
ദ്വഗ് വിജയ് സിംഗിനെതിരെ ഗുരുതര ആരോപണമാണ് ഉമങ് സിൻഗാർ ഉന്നയിച്ചത്. ദ്വിഗ് വിജയ് സിംഗ് സമാന്തര സർക്കാർ നടത്തുകയാണെന്നും സംസ്ഥാനത്തെ അനധികൃത ഖനന, മദ്യവിൽപ്പന മാഫിയകളുമായും ദ്വിഗ് വിജയ് സിംഗിന് ബന്ധമുണ്ടെന്ന് ഉമങ് ആരോപിച്ചിരുന്നു. സർക്കാരിന്റെ പ്രവർത്തനങ്ങളെ അസ്ഥിരപ്പെടുത്താൻ സിംഗ് ശ്രമിക്കുന്നുവെന്നാരോപിച്ച് ഉമങ് സോണിയാ ഗാന്ധിക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഉമങിന്റെ ആരോപണങ്ങൾക്കുള്ള മറുപടി പാർട്ടി വേദികളിൽ പറയാമെന്നാണ് ദ്വിഗ് വിജയ് സിംഗിന്റെ നിലപാട്. ഒപ്പം ഉമങ് സിൻഗാറിനെതിരെ നടപടി വേണമെന്നും ദ്വിഗ് വിജയ് സിംഗ് ആരോപിച്ചു.
ബിജെപി ബന്ധം?
അതേസമയം പാർട്ടി നേതൃത്വത്തിനെതിരെയും ദ്വിഗ് വിജയ് സിംഗ് പരോക്ഷമായി ആരോപണം ഉന്നയിക്കുന്നുണ്ട്. ബിജെപിക്കെതിരെ ശബ്ദമുയർത്തുമ്പോഴെല്ലാം താൻ ആക്രമണത്തിന് ഇരയാവുകയാണെന്നാണ് ദ്വിഗ് വിജയ് സിംഗ് പറയുന്നത്. പക്ഷെ ഈ പോരാട്ടം തുടരുക തന്റെ ഉത്തരവാദിത്തമാണ്. ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരുടെ പ്രയത്നത്തിന്റെ ഫലമായാണ് ഈ സർക്കാർ അധികാരത്തിൽ എത്തിയതെന്ന് മറക്കരുതെന്നും ദ്വിഗ് വിജയ് സിംഗ് ഓർമിപ്പിച്ചു.
കത്തിൽ വിശദീകരണം
താൻ മന്ത്രിമാരെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ തെളിവെന്ന പേരിൽ മാധ്യമങ്ങളിൽ പ്രചരിക്കുന്ന കത്ത് ഒരു പാർട്ടി പ്രവർത്തകന് വേണ്ടിയുള്ളതായിരുന്നു എന്നത് സത്യമാണ്. പാർട്ടി പ്രവർത്തകർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തനിക്ക് കത്ത് തരാറുണ്ട്. അത് ബന്ധപ്പെട്ട വകുപ്പികൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാർക്ക് കൈമാറുകയാണ് ചെയ്യാറുള്ളത്. ഇതിൽ എന്താണ് തെറ്റ്? നിയമത്തിനോ പാർട്ടി തത്വങ്ങൾക്കോ എതിരായി എന്തെങ്കിലും ശുപാർശകൾ വന്നാൽ അത് ചെയ്യരുതെന്ന് താൻ മന്ത്രിമാരോട് പറഞ്ഞിട്ടുണ്ട്, ദ്വിഗ് വിജയ് സിംഗ് വ്യക്തമാക്കി.
വീണ്ടും ആരോപണം
അതേസമയം ദ്വിഗ് വിജയ് സിംഗിനെതിരെ ആരോപണം കടുപ്പിച്ചിരിക്കുകയാണ് ഉമങ് സിൻഗാർ. ജ്യോതിരാദിത്യ സിന്ധ്യയും ഉമങിന്റെ ആരോപണങ്ങൾ ചൂണ്ടിക്കാട്ടി ദ്വിഗ് വിജയ് സിംഗിനെ വിമർശിക്കുകയും മന്ത്രിമാരെ വിശ്വാസത്തിലെടുക്കണമെന്ന് മുഖ്യമന്ത്രി കമൽനാഥിന് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. തന്റെ പ്രവർത്തനങ്ങളെ ന്യായികരിച്ച് ഉമങ് വീണ്ടും രംഗത്ത് എത്തിയിരുന്നു. നിങ്ങളുടെ തത്വങ്ങൾ അപകടത്തിൽ ആകുമ്പോൾ പോരാടേണ്ടത് അത്യാവശ്യമാണെന്നും സത്യം എപ്പോഴും വിജയിക്കുമെന്നും ഉമങ് ട്വീറ്റ് ചെയ്തു. ദ്വിഗ് വിജയ് സിംഗ്- ഉമങ് തർക്കത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി സംസ്ഥാന നേതൃത്വത്തോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
അധ്യക്ഷനെച്ചൊല്ലി ഭിന്നത
നേതാക്കൾ തമ്മിൽ രൂക്ഷമാകുന്നതിനിടെ സംസ്ഥാന അധ്യക്ഷനെച്ചൊല്ലിയുള്ള കലഹവും പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കമൽനാഥ് അധ്യക്ഷ സ്ഥാനം ഒഴിയണമെന്നാണ് ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ള നേതാക്കൾ ആവശ്യപ്പെടുന്നത്. അധ്യക്ഷസ്ഥാനം നൽകിയില്ലെങ്കിൽ രാജിവെച്ചേക്കുമെന്ന് സിന്ധ്യ ഭീഷണി ഉയർത്തിയതായും റിപ്പോർട്ടുകളുണ്ട്.