ഒടുവിൽ വഴങ്ങി സോണിയ ഗാന്ധി; കോൺഗ്രസ് വിമതരുമായി കൂടിക്കാഴ്ച നടത്തും..രാഹുലും പങ്കെടുക്കും
ദില്ലി; പാർട്ടിയിൽ അഴിച്ച് പണി ആവശ്യപ്പെട്ട് കത്തെഴുതിയ വിമത നേതാക്കളുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.ശനിയാഴ്ചയാണ് കൂടിക്കാഴ്ച. ബിഹാറിലും രാജസ്ഥാനിലും കേരളത്തിലും തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് പിന്നാലെയാണ് കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്.
ദില്ലിയിലെ സോണിയയുടെ വസതിയായ ജനപഥിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ കമല്‍നാഥിന്റെ നീക്കങ്ങൾക്കൊടുവിലാണ് സോണിയ ചർച്ചയ്ക്ക് തയ്യാറായതെന്നാണ് റിപ്പോർട്ടുകൾ. 23 നേതാക്കളായിരുന്നു പാർട്ടിയിൽ സമൂലമായ മാറ്റം ആവശ്യപ്പെട്ട് കൊണ്ട് നേതത്വത്തിന് കത്തയച്ചിരുന്നത്.അതേസമയം കത്തെഴുതിയ മുഴുവൻ നേതാക്കളും യോഗത്തിൽ പങ്കെടുക്കില്ല.

ആറോ ഏഴോ നേതാക്കളാകും യോഗത്തിൽ ഉണ്ടാകുക. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും യോഗത്തിൽ പങ്കെടുക്കും എന്നാണ് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ ഇതൊരു സാധാരണ യോഗം മാത്രമാണെന്നാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്.
എംപിമാരും മുൻ കേന്ദ്രമന്ത്രിമാരും ഉൾപ്പെടെ 23 നേതാക്കളാണ് ഓഗസ്റ്റിൽ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ചത്. കപില്‍ സിബല്‍, ശശി തരൂര്‍, ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ, പൃഥ്വിരാജ് ചൗഹാന്‍ അടക്കമുളള നേതാക്കള്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു.അതേസമയം കത്ത് പാർട്ടിയിൽ വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. കത്തെഴുതിയ നേതാക്കൾക്കെതിരെ രാഹുല് ഗാന്ധി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ 2019 ജുലൈയിൽ പ്രസിഡന്റ് പദം രാഹുൽ ഒഴിഞ്ഞതിന് പിന്നാലെയാണ് പാർട്ടിയിൽ അനിശ്ചിതത്വം ഉടലെടുത്ത്. തുടർന്ന് നടന്ന തിരഞ്ഞെടുപ്പുകളിൽ പലതിലും കോൺഗ്രസ് കനത്ത തിരിച്ചടി നേരിട്ടു. ഏറ്റവും ഒടുവിലായി ബിഹാറിലും രാജസ്ഥാനിലും കേരളത്തിലുമാണ് പാർട്ടി തിരിച്ചടി നേരിട്ടത്.
അതേസമയം പുതിയ പാർട്ടി പ്രസിഡന്റിനേയും പ്രവർത്തക സമിതിയിലേക്കുള്ള 12 അംഗങ്ങളേയും സംഘടന തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താനുള്ള നടപടികൾ കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്. അടുത്ത വർഷമാദ്യം പ്ലീനറി സമ്മേളനം വിളിച്ചുചേർത്ത് പ്രസിഡന്റിനെ അവരോധിക്കുമെന്നു പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.












Click it and Unblock the Notifications