പ്രണബുമായി സോണിയ ഇടഞ്ഞു.... ആര്‍എസ്എസ് വേദിയില്‍ പോയത് മാപ്പര്‍ഹിക്കാത്ത കുറ്റം...കോണ്‍ഗ്രസില്‍ പോര്
സോണിയ പ്രണബ് മുഖര്‍ജിയുമായി ഇടഞ്ഞു
നാഗ്പൂര്‍: കോണ്‍ഗ്രസ് അതിന്റെ തുടക്ക കാലം മുതല്‍ എതിര്‍ത്ത് പോരുന്നതാണ് ആര്‍എസ്എസിനെയും അതിന്റെ ആശയങ്ങളെയും. ഇന്ത്യയെയും മതേതര മൂല്യങ്ങളെ ഇല്ലാതാക്കുന്നവരാണ് ആര്‍എസ്എസെന്ന് പലതവണ കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നതാണ്. എന്നാല്‍ ഇതൊക്കെ മറന്ന് കൊണ്ട് മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ പ്രണബ് മുഖര്‍ജി ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുക്കുകയാണ്. ആര്‍എസ്എസിന്റെ സ്ഥാപകന്‍ ഹെഡ്‌ഗെവാറിനെ ഭാരതത്തിന്റെ വീരപുത്രന്‍ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
എന്നാല്‍ പ്രണബിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുങ്ങുകയാണ്. സോണിയാ ഗാന്ധി കടുത്ത അതൃപ്തിയിലാണെന്നാണ് റിപ്പോര്‍ട്ട്. പ്രണബിനെതിരെ മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേല്‍ പ്രതിഷേധം പ്രകടമാക്കി ട്വീറ്റ് ചെയ്തു കഴിഞ്ഞു. പ്രണബിന്റെ മകള്‍ ശര്‍മിഷ്ടയും ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതെല്ലാം സോണിയയുടെ നിര്‍ദേശപ്രകാരമാണെന്നാണ് സൂചന. ബിജെപി, ആര്‍എസ്എസ് സഖ്യങ്ങള്‍ക്കെതിരെ തുറന്ന പോര് നടത്തുന്ന കോണ്‍ഗ്രസിന്റെ പിന്നില്‍ നിന്ന് കുത്തുന്ന സമീപനമാണ് പ്രണബിന്റേതെന്നാണ് വിമര്‍ശനം.
പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കി
മതേതര മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അങ്ങനെയുള്ള പാര്‍ട്ടിയുടെ വിശ്വസ്തനായ നേതാവ് ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുത്തത് വഴി പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന് അഹമ്മദ് പട്ടേല്‍ പറഞ്ഞു. പ്രണബില്‍ നിന്ന് ഇത്തരമൊരു സംഗതി ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറയുന്നു. ഇങ്ങനെയൊരു പരിപാടിയില്‍ പങ്കെടുത്താല്‍ അതിന്റെ പേരുദോഷം ഒരിക്കലും മാറില്ലെന്നായിരുന്നു ശര്‍മിഷ്ടയുടെ വിമര്‍ശനം. എന്നാല്‍ വിമര്‍ശനങ്ങളെയൊന്നും കാര്യമാക്കാതെയാണ് പ്രണബ് പരിപാടിയില്‍ പങ്കെടുത്തത്.
സോണിയ കലിപ്പില്‍
സോണിയാ ഗാന്ധി പ്രണബിന്റെ നടപടിയില്‍ കടുത്ത ദേഷ്യത്തിലാണ്. നേരത്തെ അദ്ദേഹം പരിപാടിയില്‍ പങ്കെടുക്കുന്നത് മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് തടയാന്‍ ശ്രമിച്ചിരുന്നു. ആനന്ദ് ശര്‍മയാണ് ആദ്യം പ്രണബുമായി ചര്‍ച്ച നടത്തിയത്. തീരുമാനം വീണ്ടും പരിശോധിക്കാമെന്നായിരുന്നു പ്രണബ് പറഞ്ഞത്. ജയറാം രമേശും പി ചിദംബരവും ഇക്കാര്യം തന്നെ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും പ്രണബ് പരിഗണിച്ചില്ല. ഇന്ത്യയിലെ ഇതുവരെ ഒരു രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ പോലും ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുത്തിട്ടില്ല. അതിനാല്‍ പ്രണബിന്റെ സന്ദര്‍ശനം തെറ്റിദ്ധാരണയുണ്ടാക്കുമെന്നും കോണ്‍ഗ്രസ് പറയുന്നു.
മോഹന്‍ ഭാഗവതുമായുള്ള അടുപ്പം
ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതുമായുള്ള അടുപ്പമാണ് പ്രണബ് പങ്കെടുക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ആശയപരമായുള്ള എതിര്‍പ്പ് നിലനില്‍ക്കുമെന്ന് അദ്ദേഹം ആര്‍എസ്എസ് പ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ട്. നേരത്തെ രാഷ്ട്രപതി ആയിരുന്നപ്പോള്‍ രാഷ്ട്രപതി ഭവനിലേക്ക് ഭാഗവതിനെ അദ്ദേഹം ക്ഷണിക്കുകയും ചെയ്തിരുന്നു. ഇരുവരും തമ്മില്‍ നേരത്തെ തന്നെ മികച്ച ബന്ധം പുലര്‍ത്തിയിരുന്നു. ചില പ്രോട്ടോകോളുകള്‍ സന്ദര്‍ശന സമയത്ത് പ്രണബ് തെറ്റിക്കുകയും ചെയ്തിരുന്നു. ഇരുവരും ഒരേ സ്ഥലത്ത് ഇരുന്ന സംസാരിച്ചത് അന്ന് വലിയ ചര്‍ച്ചയായിരുന്നു.
രാഷ്ട്രപതിയാക്കാനും താല്‍പര്യം
മോഹന്‍ ഭാഗവതിന് പ്രണബിനെ വീണ്ടും രാഷ്ട്രപതിയാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ആര്‍എസ്എസും ബിജെപിയുടെ ദേശീയ നേതൃത്വവും ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ബിജെപിക്ക് ഇതിനോട് എതിര്‍പ്പും ഉണ്ടായിരുന്നില്ല. രാഷ്ട്രപതി സ്ഥാനത്തേക്കുള്ള പേരുകള്‍ പരിഗണിച്ചപ്പോള്‍ അതില്‍ പ്രണബുമുണ്ടായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ദളിത് സ്ഥാനാര്‍ത്ഥി നിര്‍ത്താന്‍ ബിജെപി ശ്രമിക്കുകയായിരുന്നു. ഈ കാരണം കൊണ്ടാണ് പ്രണബ് തഴയപ്പെട്ടത്. അതേസമയം നേരത്തെ തന്നെ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് സന്ദര്‍ശനം നടത്താമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
നേതൃത്വത്തോട് താല്‍പര്യമില്ല
രാജീവ് ഗാന്ധിയുടെ കാലത്ത് കോണ്‍ഗ്രസില്‍ അപ്രസക്തനായി പോയ നേതാവാണ് പ്രണബ്. ഇന്ദിരയ്ക്ക് ശേഷം താനാണ് കോണ്‍ഗ്രസിനെ നയിക്കേണ്ടത് എന്ന് തുറന്ന് വിശ്വസിച്ചിരുന്നു അദ്ദേഹം. ഇക്കാരണം കൊണ്ട് തന്നെ രാജീവ് അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നില്ല. ഇപ്പോള്‍ സോണിയക്ക് ശേഷം രാഹുല്‍ പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തത് പ്രണബ് അംഗീകരിച്ചിട്ടില്ല. ഇത്രയും മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസില്‍ ഉള്ളപ്പോള്‍ എന്തിനാണ് മകനെ മാത്രം അധ്യക്ഷ പദവി നല്‍കുന്നതെന്ന ചോദ്യവും പ്രണബ് ഉയര്‍ത്തുന്നുണ്ട്. പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്നവരെ തഴയുന്നത് കൊണ്ടാണ് ഇങ്ങനെയൊരു നീക്കം നടത്തി സോണിയയെ ഞെട്ടിക്കാന്‍ പ്രണബ് തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ബീഹാറില്‍ എന്‍ഡിഎ പൊളിയുന്നു.... 25 സീറ്റ് തന്നെ വേണമെന്ന് ജെഡിയു, ആര്‍എല്‍എസ്പിയും ഇടഞ്ഞു!!
ആർഎസ്എസ് സ്ഥാപകൻ വീര പുത്രനെന്ന് മുൻ രാഷ്ട്രപതി; പ്രണബ് മുഖർജി ആർഎസ്എസ് ആസ്ഥാനത്തെത്തി