കുടിയേറ്റ തൊഴിലാളികൾക്ക് സോനു സുദിന്റെ കൈത്താങ്ങ്, നാട്ടിലേക്ക് മടങ്ങാൻ പത്തോളം ബസുകൾ ഒരുക്കി താരം
മുംബൈ: കൊറോണ വൈറസിനെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് മുംബൈയില്‍ നിന്ന് നാട്ടിലേക്ക് പോകുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ബസ് സൗകര്യം ഒരുക്കി ബോളിവുഡ് താരം സോനു സുദ്. മഹാരാഷ്ട്രയില്‍ നിന്ന് കര്‍ണാടകയിലേക്ക് പത്തോളം ബസുകളാണ് സോനു ഏര്‍പ്പാടാക്കിയത്. ഇവര്‍ക്കാവശ്യമായ ഭക്ഷണവും താരം എത്തിച്ചുനല്‍കിയിട്ടുണ്ട്. കര്‍ണാടകയിലെ ഗുല്‍ഭാരയിലേക്ക് ബസ് കടത്തിവിടാന്‍ മഹാരാഷ്ട്ര-കര്‍ണാടക സര്‍ക്കാര്‍ അനുവാദം നല്‍കിയതിന് പിന്നാലെയാണ് താരം ബസ് സൗകര്യം ഒരുക്കിക്കൊടുക്കാന്‍ തയ്യാറായത്.
നിലവില്‍ ലോകം നേരിടുന്ന പ്രതിസന്ധിയില്‍ ഓരോ ഇന്ത്യക്കാരനും അവരുടെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും ഒപ്പം ജീവിക്കാന്‍ അര്‍ഹരാണ്. അതുകൊണ്ടാണ് കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാരുകളോട് അനുമതി തേടിയത്. ഇതുമായി ബന്ധപ്പെട്ട പേപ്പര്‍ വര്‍ക്കുകള്‍ പെട്ടെന്ന് ചെയ്ത് തീര്‍ക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ വലിയ സഹകരണമാണ് ചെയ്തുതന്നത്. അതുപോലെ തന്നെ തൊഴിലാളികളെ സ്വീകരിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറായത് പ്രത്യേകം പരാമര്‍ശിക്കുന്നെന്ന് സോനു സുദ് പറഞ്ഞു.
കൊച്ചുകുട്ടികളും വൃദ്ധരായ മാതാപിതാക്കളും ഉള്‍പ്പെടെ റോഡുകളില്‍ നടക്കുന്നത് കണ്ടപ്പോള്‍ എന്നെ ശരിക്കും വിഷമിപ്പിച്ചു. എനിക്ക് കഴിയുന്ന പോലെ തന്നെ മറ്റ് സംസ്ഥാനങ്ങളിലുള്ളവരെ സഹായിക്കുമെന്നും താരം അറിയിച്ചു. 46കാരനായ സോനു സുദ് നേരത്തെ 1500 പിപിഇ കിറ്റുകള്‍ പഞ്ചാബില്‍ വിതരണം ചെയ്തിരുന്നു. കൂടാതെ ഇദ്ദേഹത്തിന്റെ മുംബൈയിലെ ഹോട്ടല്‍ ക്വാറന്റീന്‍ സൗകര്യത്തിനായി വിട്ടുനല്‍കിയിരുന്നു. ഈ റംസാന്‍ മാസത്തില്‍ നിരവധി കുടിയേറ്റ തൊഴിലാളികള്‍ക്ക് സോനു ഭക്ഷണം എത്തിച്ചുനല്‍കിയിരുന്നു.
Recommended Video
അതേസമയം, രാജ്യത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചു വരുന്നത് ആശങ്കയുണ്ടാക്കുന്നു. രണ്ട് ദിവസം കൊണ്ടാണ് 60000 ല്‍ നിന്നും രോഗികളുടെ എണ്ണം 70000 ത്തിലേക്ക് എത്തിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് രോഗികളുള്ള മഹാരാഷ്ട്രയില്‍ സ്ഥിതി തുടരുകയാണ്. ആറാമത്തെ ദിവസവും തുടര്‍ച്ചയായി മഹാരാഷ്ട്രയില്‍ 1000 പേരില്‍ വരെയാണ് കൊറോണ പോസിറ്റീവ് ആവുന്നത്. മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച്ച 1230 പേര്‍ക്കും, ഗുജറാത്തില്‍ 347 , തമിഴ്നാട് 798, ദില്ലി 310, രാജസ്ഥാന്‍ 174, മധ്യപ്രദേശ് 171 ഉം എന്നിങ്ങനെയാണ് കൊറോണ സ്ഥിരീകരിച്ചത്. എന്നാല്‍ മറ്റ് മുഴുവന്‍ സംസ്ഥാനങ്ങളിലുമായി 583 പേരില്‍ മാത്രമാണ് രോഗം കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ ഭൂരിഭാഗം രോഗികളും മുംബൈയിലാണ്.