'ഉടനെ തന്നെ ഒവൈസിയും ഹനുമാന്‍ ചാലിസ ചൊല്ലിത്തുടങ്ങും', വീണ്ടും വിവാദമുയർത്തി കപിൽ മിശ്ര
ദില്ലി: വിവാദ പരാമര്‍ശത്തിന്റെ പേരില്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് പ്രചാരണ വിലക്ക് നേരിട്ട ബിജെപി സ്ഥാനാര്‍ത്ഥി കപില്‍ മിശ്ര വീണ്ടും രംഗത്ത്. എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഒവൈസി ഉടനെ തന്നെ ഹനുമാന്‍ സൂക്തങ്ങള്‍ ചൊല്ലിത്തുടങ്ങുമെന്നാണ് കപില്‍ മിശ്ര ട്വീറ്റ് ചെയ്തിരിക്കുന്നത്. ദില്ലി തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മോഡല്‍ ടൗണ്‍ മണ്ഡലത്തില്‍ നിന്നുളള സ്ഥാനാര്‍ത്ഥിയാണ് കപില്‍ മിശ്ര.
കഴിഞ്ഞ ദിവസം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഒരു ചാനല്‍ പരിപാടിയില്‍ ഹനുമാന്‍ സൂക്തം ആലപിച്ചിരുന്നു. താന്‍ ഹിന്ദു വിരുദ്ധനാണ് എന്ന ബിജെപിയുടെ ആരോപണങ്ങള്‍ക്കുളള മറുപടിയായാണ് കെജ്രിവാള്‍ ഹനുമാന്‍ സൂക്തം ചൊല്ലിയത്. ഇതിന് പിന്നാലെയാണ് പരിഹാസവുമായി കപില്‍ മിശ്ര രംഗത്ത് വന്നത്.
കപില്‍ മിശ്രയുടെ ട്വീറ്റ് ഇങ്ങനെയാണ്. '' കെജ്രിവാള്‍ ഹനുമാന്‍ സൂക്തം ചൊല്ലിത്തുടങ്ങി. ഉടനെ തന്നെ ഒവൈസിയും ചൊല്ലിത്തുടങ്ങും. നമ്മുടെ ഐക്യത്തിന്റെ കരുത്ത് കാരണമാണിത്. നമ്മള്‍ ഐക്യത്തോടെ തന്നെ നില്‍ക്കണം. നമ്മള്‍ ഒന്നായി വോട്ട് ചെയ്യണം. ആ 20 ശതമാനം വോട്ട് ബാങ്കിന് വേണ്ടിയുളള വൃത്തികെട്ട രാഷ്ട്രീയത്തിന്റെ ശവക്കുഴി നമ്മള്‍ തോണ്ടണം. ''
ആം ആദ്മി പാര്‍ട്ടിയുടെ പേര് മുസ്ലീം ലീഗ് എന്നാക്കണമെന്നും കപില്‍ മിശ്ര ട്വീറ്റ് ചെയ്തിട്ടുണ്ട്. കെജ്രിവാള്‍ നടപ്പിലാക്കുന്നത് ജിന്നയുടെ രാഷ്ട്രീയമാണ്. ഉമര്‍ ഖാലിദ്, അഫ്‌സല്‍ ഗുരു, ബുര്‍ഹാന്‍ വാനി എന്നിങ്ങനെ ഭീകരരെ പിതൃതുല്യരായി കാണുന്നവര്‍ക്കെല്ലാം യോഗി ആദിത്യനാഥിനെ ഭയമാണ് എന്നും കപില്‍ മിശ്ര ട്വീറ്റ് ചെയ്തു. ഫെബ്രുവരി എട്ടിന് ദില്ലി സാക്ഷ്യം വഹിക്കുക ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തിനായിരിക്കുമെന്ന പ്രസ്താവനയുടെ പേരില്‍ കപില്‍ മിശ്രയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ 48 മണിക്കൂര്‍ നേരത്തേക്ക് പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.