ചൈനീസ് എതിർപ്പ് മറികടന്ന് ഇന്ത്യ: ഗാൽവാൻ നദിയ്ക്ക് കുറുകെ പാലം നിർമാണം പൂർത്തിയായി!!
ദില്ലി: ചൈനയുടെ എതിർപ്പ് വകവെക്കാതെ ഗാൽവൻ നദിക്ക് കുറുകെയുള്ള പാലം നിർമാണം പൂർത്തിയാക്കി ഇന്ത്യ. തിങ്കളാഴ്ച ഇന്ത്യ- ചൈന സൈന്യങ്ങൾ തമ്മിൽ സംഘർഷമുണ്ടായ കിഴക്കൻ ലഡാക്കിലെ പട്രോളിംഗ് പോയിന്റ് 14ന് സമീപത്താണ് ഇന്ത്യൻ സൈന്യം പാലം നിർമാണം പൂർത്തിയാക്കുന്നത്. ഗാൽവൻ നദിയ്ക്ക് കുറുകെയുള്ള പാലം ഇന്ത്യ നിർമിക്കാൻ ആരംഭിച്ചത് ഉൾപ്പെടെയുള്ള പ്രശ്നങ്ങളാണ് ഇന്ത്യ- ചൈന അതിർത്തി തർക്കത്തിനും പിന്നീട് സംഘർഷത്തിനും ഇടയാക്കിയത്.
ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം പരിഹരിക്കുന്നതിനായി വെള്ളിയാഴ്ച നിരവധി വട്ട ചർച്ചകളും നടത്തിയിരുന്നു. ഇന്ത്യൻ സൈനികരെ ചൈനീസ് ആക്രമിച്ചത് മുൻകൂട്ടി തയ്യാറാക്കിയ പ്ലാൻ അനുസരിച്ചാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫോണിൽ ചൈനീസ് വിദേകാര്യമന്ത്രിയോട് പറഞ്ഞിരുന്നു.

റോഡ് നിർമാണത്തിൽ തർക്കം
ഇന്ത്യ പാൻഗോങ് സോ തടാകത്തിന് ചുറ്റും റോഡ് നിർമാണം ആരംഭിച്ചതോടെ മെയ് അഞ്ചിന് ശേഷം ഇന്ത്യ- ചൈന സൈന്യങ്ങൾ തമ്മിൽ അതിർത്തി തർക്കം ആരംഭിച്ചിരുന്നു. 250 ഓളം ഇന്ത്യൻ- ചൈനീസ് സൈനികർ അതിർത്തിയിലെത്തിയിൽ വിന്യസിക്കപ്പെട്ടതോടെ അതിർത്തി തർക്കം വഷളാവുകയായിരുന്നു. മെയ് അഞ്ചിനും ആറിനുമായിരുന്നൂ ഈ സംഭവങ്ങൾ. ഇതിന് സമാനമായ സംഭവം മെയ് ഒമ്പതിന് സിക്കിമിലും ഉണ്ടായിരുന്നു.
Recommended Video

പാലം നിർമാണം
കിഴക്കൻ ലഡാക്കിലെ ഗാൽവാൻ നദിക്ക് മുകളിലൂടെയുള്ള തന്ത്രപ്രധാന പാലത്തിന്റെ നിർമാണമാണ് ഇന്ത്യ പൂർത്തിയാക്കിയിട്ടുള്ളത്. ചൈനീസ് സൈന്യത്തിന്റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് ഇന്ത്യൻ നീക്കമെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്. ഈ പാലത്തിന്റെ നിർമാണം ആരംഭിച്ചതാണ് ഇന്ത്യൻ സൈന്യവും ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയും തമ്മിലുള്ള ആറ് ആഴ്ച നീണ്ട അതിർത്തി തർക്കത്തിന്റെ കാരണങ്ങളിലൊന്ന്.

ഗാൽവൻ നദിക്ക് കുറുകെ
ഡർബുക്ക്- ഷ്യോക് വഴി ദൌലത്ബെഗ് ഓൾഡിയിലേക്ക് ഇന്ത്യ നിർമിക്കുന്ന 255 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ ഭാഗമായ എട്ട് പാലങ്ങളിൽ ഒന്ന് മാത്രമാണ് ഗാൽവൻ നദിയ്ക്ക് കുറുകെ നിർമിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഇന്ത്യ- ചൈന സൈന്യങ്ങൾ തമ്മിൽ സംഘർഷമുണ്ടായെങ്കിലും പാലത്തിന്റെ നിർമാണം തടയാൻ ചൈനയ്ക്ക് സാധിച്ചിരുന്നില്ല. 60 മീറ്ററാണ് പാലത്തിന്റെ നീളം. ഗാൽവൻ നദിയെയും ചെങ്കുത്തായ മലനിരകളെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം.

ചൈനയ്ക്ക് എതിർപ്പ്
അതിർത്തിയിലെ ഇന്ത്യൻ സൈന്യത്തിന്റെ സജ്ജീകരണങ്ങൾ ശക്തിപ്പെടുത്താൻ സഹായിക്കുന്ന പാലത്തിന്റെ നിർമാണം തടയാൻ ആദ്യം മുതൽ തന്നെ ചൈന ശ്രമിക്കുകയും ചെയ്തിരുന്നു. ഏതെങ്കിലും തരത്തിൽ ചൈനയിൽ നിന്ന് അക്രമമുണ്ടാകുന്ന സാഹചര്യത്തിൽ സേനെയും ആയുധങ്ങളും ടാങ്കുകളും അതിർത്തിയിലേക്ക് എത്തിക്കാൻ ഈ റോഡ് നിർണായകമായിത്തീരും. എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള ഈ പാത നവീകരിക്കാനുള്ള ഇന്ത്യൻ സൈന്യത്തിന്റെ നടപടി ആദ്യം മുതൽ തന്നെ ചൈനയെ പ്രകോപിപ്പിച്ചിരുന്നു.

വ്യോമസേനാ മേധാവി ലഡാക്കിൽ
ഗാൽവൻ വാലിയിൽ ഇന്ത്യ- ചൈന സൈന്യങ്ങൾ തമ്മിൽ സംഘർഷമുണ്ടായതോടെ ഇന്ത്യൻ വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ ആർകെഎസ് ബദൌരിയ അപ്രതീക്ഷിതമായി ലഡാക്ക് സന്ദർശിച്ചിരുന്നുയ ലേയിലെയും ശ്രീനഗറിലേയും ബേസ് ക്യാമ്പുകളിലെത്തിയ അദ്ദേഹം മുതിർന്ന സൈനികരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. അതിനിടെ ഇന്ത്യൻ വ്യോമസേനയുടെ പോർവിമാനങ്ങളും ആയുധങ്ങളും അതിർത്തിയിലേക്ക് എത്തിക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

അതിർത്തികളിൽ സുരക്ഷ
ഇന്ത്യൻ വ്യോമസേനയുടെ പോർ വിമാനങ്ങളായ സുഖോയ് 30 എംകെഐ, മിറാഷ് 2000, ജാഗ്വാർ എന്നിവയെല്ലാം പൂർണ്ണ സജ്ജമായിക്കഴിഞ്ഞതായി ഇന്ത്യൻ വ്യോമസേന വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ- ചൈന സംഘർത്തിന്റെ സാഹചര്യത്തിൽ ഇന്ത്യൻ അതിർത്തികളിലെല്ലാം സുരക്ഷ ഉറപ്പാക്കുകയും ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 45 വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യ- ചൈന സൈന്യങ്ങൾ തമ്മിൽ സംഘർഷമുണ്ടാവുന്നത്. എന്നാൽ ചൈനീസ് സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായ ആൾനാശത്തെക്കുറിച്ച് ചൈനീസ് സർക്കാർ ഇതുവരെയും വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല.

ആൾനാശം 45 വർഷത്തിന് ശേഷം
2000 പേർ കൊല്ലപ്പെട്ട 1962ലെ ഇന്ത്യ- ചൈന യുദ്ധത്തിന് ശേഷം ആദ്യമായാണ് ഇത്തരത്തിൽ ഇരു രാജ്യങ്ങൾക്കും ഇടയിൽ ഗാൽവാൻ വാലിയിൽ സംഘർഷമുണ്ടാകുന്നത്. അതുകൊണ്ട് തന്നെ ചൈന ഈ വിഷയം അടുത്ത് നിന്ന് വീക്ഷിക്കുകയാണെന്നാണ് മറ്റൊരു വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കയുമായി ഒരു നിർണായക കൂടിക്കാഴ്ച നടക്കാനുള്ളത് മുൻകൂട്ടി കണ്ടുകൊണ്ടാണ് കൊല്ലപ്പെട്ട സൈനികരുടെ എണ്ണം പുറത്തുവിടാത്തതെന്നും കണക്കുകളുണ്ട്.

അവസാനിക്കാത്ത തർക്കം
ഇന്ത്യ- ചൈന അതിർത്തിയിൽ ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിൽ അരുണാചൽ പ്രദേശ് ഉൾക്കൊള്ളുന്ന 3,488 കിലോമീറ്റർ തെക്കൻ ടിബറ്റിന്റെ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. അതേ സമയം ഇന്ത്യയും ഈ പ്രദേശത്തിന് മേൽ അവകാശം ഉന്നയിക്കുന്നുണ്ട്. ഈ പ്രശ്നത്തിന് അന്തിമ തീർപ്പ് കൽപ്പിക്കാൻ കഴിയാത്തതിനാൽ അതിർത്തി പ്രദേശങ്ങളിൽ ശാന്തിയും സമാധാനവും നിലനിർത്തേണ്ടത് ഇരു രാജ്യങ്ങളുടേയും ഉത്തരവാദിത്തമാണ്.












Click it and Unblock the Notifications