സുഷമ സ്വരാജ് മടങ്ങി വരുന്നു! സുഷമ സ്വരാജിനെ ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി സൂചന
ദില്ലി: ഒന്നാം മോദി സര്‍ക്കാരില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും അംഗീകരിച്ച മന്ത്രിയായിരുന്നു സുഷമ സ്വരാജ്. വിദേശ കാര്യമന്ത്രിയായി സുഷമ സ്വരാജ് നടത്തിയ മികച്ച ഇടപെടലുകള്‍ നിരവധി തവണ കയ്യടി നേടിയിട്ടുളളതാണ്. ഇക്കുറി ആരോഗ്യ കാരണങ്ങളാല്‍ സുഷമ സ്വരാജ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.
രണ്ടാം മോദി സര്‍ക്കാരില്‍ സുഷമ സ്വരാജ് ഇല്ല എന്നത് പലരേയും നിരാശപ്പെടുത്തിയിരുന്നു. ഇനി പാര്‍ലമെന്റ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന ഇല്ലെന്ന സൂചന നല്‍കി സുഷമ സ്വരാജ് എക്‌സ് എംപി കാര്‍ഡിനപേക്ഷിക്കുകയുമുണ്ടായി. സുഷമ സ്വരാജിനെ ഗവര്‍ണറാക്കാന്‍ സാധ്യത ഉണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
പ്രിയപ്പെട്ട മന്ത്രി
സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ട മന്ത്രിയായിരുന്നു സുഷമ സ്വരാജ്. സുഷമ സ്വരാജ് മോദി മന്ത്രിസഭയില്‍ ഇല്ലാതെ വന്നപ്പോള്‍ ട്വിറ്ററില്‍ ഇടക്കം സുഷമയ്ക്ക് വേണ്ടിയുളള പോസ്റ്ററുകള്‍ നിറഞ്ഞിരുന്നു. പിന്നാലെ എക്‌സ് എംപി കാര്‍ഡിന് സുഷമ സ്വരാജ് അപേക്ഷിച്ചതോടെ പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇനിയൊരു മടക്കമില്ലെന്ന സംശയം ബലപ്പെട്ടു. മാത്രമല്ല ദില്ലിയിലെ ഔദ്യോഗിക വസതിയും സുഷമ സ്വരാജ് പെട്ടെന്ന് തന്നെ ഒഴിഞ്ഞിരുന്നു.
ഗവര്‍ണര്‍ സ്ഥാനത്തേക്ക്
അതിനിടെ സുഷമ സ്വരാജ് ആന്ധ്ര പ്രദേശ് ഗവര്‍ണറാകും എന്ന് വാര്‍ത്തകള്‍ പരന്നു. കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ സുഷമ സ്വരാജിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്യുക പോലുമുണ്ടായി. എന്നാല്‍ സുഷമ സ്വരാജ് ഇക്കാര്യം നിഷേധിച്ച് രംഗത്ത് വന്നു. എന്നാലിപ്പോള്‍ സുഷമ സ്വരാജിനെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട് എന്നുളള വാര്‍ത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
മറ്റ് പ്രമുഖരും
ചില സംസ്ഥാനങ്ങളില്‍ നിലവിലുളള ഗവര്‍ണര്‍മാരുടെ കാലാവധി പൂര്‍ത്തിയാകാനിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് പുതിയ ഗവര്‍ണര്‍മാരെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. സുഷമ സ്വരാജ്, മുന്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, കേന്ദ്രമന്ത്രിമാരായിരുന്ന ഉമാ ഭാരതി, കല്‍രാജ് മിശ്ര എന്നിവരടക്കമുളള പ്രമുഖരെയാണ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കാലാവധി അവസാനിക്കുന്നു
ഇവരെ കൂടാതെ മുന്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിമാരായ പ്രേം കുമാര്‍ ധൂമല്‍, ശാന്തകുമാര്‍ എന്നിവരേയും ഗവര്‍ണര്‍ സ്ഥാനത്തേക്ക് കേന്ദ്രം പരിഗണിക്കുന്നുണ്ട്. ഇന്റലിജന്‍സ് ബ്യൂറോ മുന്‍ തലവന്‍ രാജീവ് ജെയിന്‍, ദിനേശ്വര്‍ ശര്‍മ്മ, മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണറായ എകെ ജ്യോതി, മുന്‍ റോ മേധാവി അനില്‍ കുമാര്‍ അസ്മന എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്. ഉത്തര്‍ പ്രദേശ് അടക്കമുളള സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരുടെ കാലാവധി അവസാനിക്കാനിരിക്കുകയാണ്.