ദക്ഷിണേന്ത്യയെ ചതിച്ച് വേനൽ മഴ; പെയ്തത് പകുതി മാത്രം, നടുവൊടിഞ്ഞ് കാർഷിക രംഗം
ഹൈദരാബാദ്: രാജ്യത്ത് ഏറ്റവും കുറഞ്ഞ വേനല്‍ മഴ ലഭിച്ചത് ദക്ഷിണേന്ത്യയിലെന്ന് റിപ്പോര്‍ട്ട്. സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ സ്‌കൈമെറ്റ് നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ദക്ഷിണേന്ത്യയില്‍ ഇത്തവണ ലഭിച്ച വേനല്‍മഴയില്‍ 47 ശതമാനം കുറവുള്ളതായി കണ്ടെത്തിയിരിക്കുന്നത്. മാര്‍ച്ച് മാസം മുതല്‍ മെയ് മാസം വരെയുള്ള കാലയളവിലെ മഴയുടെ അളവാണ് കണക്കാക്കിയിരിക്കുന്നത്. സ്‌കൈമേറ്റിന്റെ കണക്കു പ്രകാരം, 2009 ല്‍ രാജ്യത്ത് വരള്‍ച്ചയുണ്ടായപ്പോഴുള്ള സമാന അവസ്ഥയാണ് ഇപ്പോഴുള്ളത്.
രാജ്യത്തിന്റെ വടക്ക്-പടിഞ്ഞാറ്, മധ്യ, കിഴക്ക്, വടക്കുകിഴക്കന്‍ മേഖലകളില്‍ യഥാക്രമം 30, 18, 14 ശതമാനം വീതമാണ് വേനല്‍മഴ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 65 വര്‍ഷത്തിനിടയില്‍ ഉണ്ടായ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ വേനല്‍ മഴയാണ് ഇത്തവണത്തേതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2012 ല്‍ രാജ്യത്താകമാനമുള്ള മഴക്കുറവ് 31 ശതമാനമായിരുന്നു.

'2019 ലെ പ്രീ-മണ്‍സൂണ്‍ മഴ 2009-ലേത് പോലെ തന്നെയാണ് പെയ്തത്. അതായത് രണ്ട് വര്‍ഷങ്ങളിലും 25 ശതമാനം കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. രണ്ട് വര്‍ഷങ്ങള്‍ക്കിടയിലെ പ്രധാന സാദൃശ്യമെന്തെന്നാല്‍ രണ്ടും എല്‍നിനോ വര്‍ഷങ്ങളായിരുന്നു. അതുകൊണ്ട് തന്നെ മഴയുടെ ലഭ്യതയിലും ഇതേ പാറ്റേണ്‍ തന്നെയായിരിക്കുമെന്നും സ്‌കൈമെറ്റ് പറയുന്നു.
മേയ് ഒന്നിനും മെയ് 31 നും ഇടയ്ക്ക് ലഭിക്കുന്ന പ്രീ മണ്‍സൂണ്‍ മഴയില്‍ 25 ശതമാനം കുറവ് വരുമെന്ന് ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. സാധാരണയായി വേനല്‍ മഴയ്ക്ക് ശേഷം കര്‍ഷകര്‍ക്ക് നിലം ഒരുക്കാനും നെല്ല്, നിലക്കടല, കരിമ്പ് എന്നിവ നടാനുമുള്ള അവസരം ലഭിക്കുമായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മഴയില്‍ ക്രമേണ കുറവുണ്ടായത് കൃഷഷിക്കാരെ വന്‍ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഇവര്‍ ഇപ്പോള്‍ പ്രധാനമായി ആശ്രയിക്കുന്നത് ഭൂഗര്‍ഭജലത്തെയാണെന്ന് ആചാര്യ എന്‍ ജി രംഗറാവു കാര്‍ഷിക സര്‍വകലാശാലയുടെ പ്രിന്‍സിപ്പല്‍ വിദഗ്ധന്‍ ഡോ ടി പ്രതിമ പറയുന്നു.
കാലാവസ്ഥാ വകുപ്പിന്റെ കണക്കു പ്രകാരം ഏറ്റവും കുറവ് വേനല്‍മഴ ലഭിച്ച സംസ്ഥാനം തെലങ്കാനയാണ്. തൊട്ടുപിറകെ തമിഴ്‌നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ബീഹാര്‍, ഗുജറാത്ത്, ജാര്‍ഖണ്ഡ്, കര്‍ണാടക, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ്. വിദഗ്ധരുടെ അഭിപ്രായപ്രകാരം 500 ദശലക്ഷം ആളുകളെയാണ് ഇത് ബാധിക്കാന്‍ പോകുന്നത്.












Click it and Unblock the Notifications