കേന്ദ്ര സർക്കാരിന് 'താക്കീത്' നൽകി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ! തെലങ്കാനയും തമിഴ്നാടും വിട്ടുനിന്നു...
യോഗം ഉദ്ഘാടനം ചെയ്ത കേരള മുഖ്യമന്ത്രി പിണറായി വിജയനും, അതിനുപിന്നാലെ സംസാരിച്ച പോണ്ടിച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമിയും കടുത്ത ഭാഷയിലാണ് കേന്ദ്രസർക്കാരിനെ വിമർശിച്ചത്.
തിരുവനന്തപുരം: സംസ്ഥാനങ്ങൾക്ക് മേൽ ഏകാധിപത്യരീതി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങൾക്ക് ശക്തമായ താക്കീത് നൽകി ദക്ഷിണേന്ത്യയിലെ മുഖ്യമന്ത്രിമാർ. തിരുവനന്തപുരത്ത് നടന്ന പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിഗണനാവിഷയങ്ങൾ സംബന്ധിച്ച യോഗത്തിലാണ് കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ വിവിധ ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാർ ആഞ്ഞടിച്ചത്.
കേരളം, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും തമിഴ്നാട്, തെലങ്കാന, കർണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ മന്ത്രിമാരുമാണ് തിരുവനന്തപുരത്തെ യോഗത്തിൽ പങ്കെടുക്കുന്നത്. യോഗം ഉദ്ഘാടനം ചെയ്ത കേരള മുഖ്യമന്ത്രി പിണറായി വിജയനും, അതിനുപിന്നാലെ സംസാരിച്ച പോണ്ടിച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമിയും കടുത്ത ഭാഷയിലാണ് കേന്ദ്രസർക്കാരിനെ വിമർശിച്ചത്.
കേന്ദ്രത്തിനെതിരെ...
കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ കടുത്ത ഭാഷയിലാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പ്രസംഗിച്ചത്. ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിക്ക് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. പരിഗണനാ വിഷയങ്ങളിലെ വീഴ്ച ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ നിന്ന് ധനകാര്യ കമ്മീഷനെ തടയുകാണ്. അതിനാൽ ഇക്കാര്യത്തിൽ വീണ്ടു വിചാരം വേണമെന്നും, മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന സംസ്ഥാനങ്ങളെ ഉപദ്രവിക്കുന്ന രീതി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളുടെ ധനപരമായ അധികാരത്തിലുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റം എല്ലാ അതിരുകളും ലംഘിച്ചിരിക്കുകയാണ്. കേന്ദ്രത്തിന്റെ നീക്കങ്ങൾ ഇങ്ങനെപോയാൽ ധനകാര്യ കമ്മീഷൻ ഭരണഘടനാപരമായ സ്ഥാപനമെന്ന നിലയിൽ നിന്ന് ഭരണപരമായ സംവിധാനമായി അധപതിക്കാൻ ഇടയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രൂക്ഷവിമർശനം...
സഹകരണ ഫെഡറലിസത്തെക്കുറിച്ച് പ്രധാനമന്ത്രി വാചാലനാകുമ്പോഴും സംസ്ഥാനങ്ങളോട് ഏകാധിപത്യ രീതിയിലുള്ള പെരുമാറ്റമാണെന്നാണ് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി പറഞ്ഞത്. സംസ്ഥാനങ്ങളോട് ആജ്ഞാപിക്കാൻ കേന്ദ്ര സർക്കാർ ആരാണെന്നും, ജനങ്ങളുടെ ആവശ്യം സംസ്ഥാനങ്ങൾക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന സംസ്ഥാനങ്ങളെ ഉപദ്രവിക്കുന്ന രീതിയാണ് കേന്ദ്ര പിന്തുടരുന്നതെന്ന പിണറായിയുടെ വാക്കുകളെ നാരായണ സ്വാമിയും അനുകൂലിച്ചു. കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിലെ ഗവർണർ കിരൺ ബേദിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് നാരായണ സ്വാമി സംസാരിച്ചത്. താൻ ഏത് ഫയൽ അയച്ചാലും അത് തിരിച്ചയക്കുന്ന ഗവർണറാണ് കിരൺ ബേദിയെന്നും, അവരുമായി വഴക്കിടാനേ എല്ലാ ദിവസവും എനിക്ക് സമയമുള്ളുവെന്നുമായിരുന്നു നാരായണ സ്വാമിയുടെ വിമർശനം.
വിവിധ മന്ത്രിമാർ...
തെലങ്കാന, കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കുന്നില്ല. എന്നാൽ കർണാടക, ആന്ധ്രാപ്രദേശ്, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള വിവിധ മന്ത്രിമാർ യോഗത്തിന് എത്തിയിട്ടുണ്ട്. കേരളത്തിൽ നിന്ന് മുഖ്യമന്ത്രിയെ കൂടാതെ ധനമന്ത്രി തോമസ് ഐസക്ക്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും യോഗത്തിൽ പങ്കെടുത്തു. അതേസമയം, ധനകാര്യ കമ്മീഷന്റെ യോഗത്തെ പാടെ അവഗണിച്ച തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളുടെ നടപടിയും ശ്രദ്ധേയമായി. ഈ രണ്ട് സംസ്ഥാനങ്ങളിൽ നിന്ന് ഒരൊറ്റ പ്രതിനിധി പോലും യോഗത്തിന് എത്തിയില്ല. തമിഴ്നാട്ടിലെ ധനവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി ഒ പനീർശെൽവം രാഷ്ട്രീയപരമായ കാരണങ്ങളാലാണ് യോഗത്തിൽ നിന്നും വിട്ടുനിൽക്കുന്നത്. എന്നാൽ തെലങ്കാനയിൽ നിന്ന് ആരും പങ്കെടുക്കാത്തതിന്റെ കാരണം വ്യക്തമല്ല.
വിനോദയാത്രയ്ക്ക് പോയ നാലംഗ മലയാളി കുടുംബത്തെ കാണാതായി! അഞ്ച് ദിവസമായി ഒരു വിവരവുമില്ല...
വിമാനത്തിൽ നിറയെ കൊതുക്! പരാതിപ്പെട്ട യാത്രക്കാരന് സംഭവിച്ചത്... ഇൻഡിഗോ വീണ്ടും പ്രതിക്കൂട്ടിൽ...