നിലച്ചത് നാദബ്രഹ്മം മാത്രമല്ല; അരങ്ങൊഴിഞ്ഞ നടൻ, ഡബ്ബിങ് ആർട്ടിസ്റ്റ്! ത്രൈയ്യക്ഷരത്തിലെ കലാപ്രപഞ്ചം
ചെന്നൈ: എസ്പിബി എന്ന മൂന്നക്ഷരം ഇന്ത്യന്‍ സംഗീത ചരിത്രത്തില്‍ തിരുത്തിക്കുറിച്ച റെക്കോര്‍ഡുകള്‍ അനവധിയാണ്. ശാസ്ത്രീയമായി സംഗീതം പഠിക്കാത്ത ഒരാള്‍ കയറിപ്പോയ പടവുകള്‍ ഇന്നലേയും ഇന്നും നാളേയും ലോകത്തിന് മുന്നില്‍ ഒരു അത്ഭുത പ്രപഞ്ചം ആണ് ബാക്കി വയ്ക്കുന്നത്.
ആര്‍ക്കുമറിയാത്ത എസ്പിബി; എഞ്ചിനിയറാകാന്‍ പോയി... പക്ഷേ, റെക്കോഡുകളുടെ പെരുമഴക്കാലം
കോദണ്ഡപാണിയുടെ കൈപ്പിടിച്ചെത്തിയ എസ്പിബി, ശങ്കരാ പാടി ഞെട്ടിച്ചു, കടല്‍പ്പാലത്തിലൂടെ മലയാളത്തിലും!!
എസ്പി ബാലസുബ്രഹ്മണ്യം എന്ന ഗായകനെ ഈ നാട് അത്രയേറെ നെഞ്ചോട് ചേര്‍ത്തുനിര്‍ത്തിയതാണ്. എന്നാല്‍ ഒരു ഗായകന് എന്നതില്‍ മാത്രം ഒതുങ്ങുന്നില്ല എസ്പിബി. യഥാര്‍ത്ഥത്തില്‍ ഒരു സര്വ്വകലാവല്ലഭന് എന്ന് വിശേഷിപ്പിക്കാം അദ്ദേഹത്തെ. നടനായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും എല്ലാം വിസ്മയങ്ങള്‍ സൃഷ്ടിച്ച ആ ജീവിതത്തിലേക്ക്...
72 സിനിമകളില്‍ അഭിനയിച്ച നടന്
എസ്പി ബാലസുബ്രഹ്മണ്യം എന്ന ഗായകന് ഒരു നടന് കൂടിയായിരുന്നു. അപൂര്‍വ്വമായി സിനിമകളില്‍ അഭിനേതാവായി വന്നുപോയിട്ടുള്ള ഗായകര്‍ അനവധിയുണ്ടാകും. എന്നാല്‍ എസ്പിബി അങ്ങനെ ആയിരുന്നില്ല. 72 സിനിമകളില്‍ ആണ് അദ്ദേഹം നടനായി പ്രത്യക്ഷപ്പെട്ടത്.
മൂന്ന് ഭാഷകളില്‍
തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. ആ മൂന്ന് ഭാഷകളും അദ്ദേഹത്തിന് നന്നായി വഴങ്ങുകയും ചെയ്തിരുന്നു. നാല് സിനിമകളില്‍ എസ്പി ബാലസുബ്രഹ്മണ്യം എന്ന ഗായകനായിട്ട് തന്നെ അദ്ദേഹം വേഷമിട്ടു.
തെലുങ്കില്‍ തുടങ്ങി, തെലുങ്കില്‍ അവസാനിച്ചു
1969 ല്‍ പെല്ലെന്റെ നൂറെല്ല പാന്റ എന്ന തെലുങ്ക് സിനിമയില്‍ ആണ് എസ്പിബി ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് രണ്ട് വര്‍ഷത്തിന് ശേഷം 1971 ല്‍ തമിഴ് സിനിമയായ മുഹമ്മദ് ബിന്‍ തുഗ്ലക്കില്‍ അഭിനയിച്ചു. അഭിനയിച്ചവയില്‍ ഏറേയും തെലുങ്ക് സിനിമകള്‍ ആയിരുന്നു- 39 സിനിമകള്‍. 2018 ല്‍ പുറത്തിറങ്ങിയ തെലുങ്ക് സിനിമ ദേവദാസ് ആയിരുന്നു നടന് എന്ന നിലയില്‍ അദ്ദേഹത്തിന്റെ അവസാന ചിത്രം.
പോലീസുകാരന്റെ റോളില്‍
അഭിനയിച്ച 72 സിനിമകളില്‍ പുറത്തിറങ്ങാതെ പോയത് ഒരേയൊരു സിനിമ മാത്രമായിരുന്നു. 'കണ്ടേന് സീതയേ' എന്ന തമിഴ് സിനിമയായിരുന്നു അത്. അതില്‍ ഒരു പോലീസുകാരന്റെ വേഷം ആയിരുന്നു എസ്പിബിയ്ക്ക്. ആ സിനിമയ്ക്ക് ഒരു മലയാളി ബന്ധം കൂടിയുണ്ട്.
ബാലചന്ദ്രമേനോന്റെ സിനിമ
നടനും സംവിധായകനും മലയാളിയും ആയ ബാലചന്ദ്രമേനോന് ആയിരുന്നു 'കണ്ടേന് സീതയേ' എന്ന സിനിമയുടെ സംവിധായകന്. ബാലചന്ദ്രമേനോന്റെ മലയാള സിനിമയായ അമ്മയാണേ സത്യത്തിന്റെ റീമേക്ക് ആയിരുന്നു അത്. കമല്‍ ഹാസന് ആയിരുന്നു ചിത്രത്തിലെ നായകന്.
ടിവി സീരിയലുകള്‍
സിനിമയില്‍ മാത്രമല്ല, സീരിയലുകളിലും ടെലിവിഷന്‍ ഷോകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എസ്പിബി. നദി എങ്കെ പോകിരുത്, ജന്നാല്‍, അഴഗ് എന്നീ തമിഴ് സീരിയലുകളില്‍ അദ്ദേഹം വേഷമിട്ടു. എന്തരോ മഹാനുഭാവലു എന്ന തെലുങ്ക് സീരിയലിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തമിഴിലും തെലുങ്കിലും കന്നഡയിലും ആയി ആറ് മ്യൂസിക് ഷോകളിലും അദ്ദേഹം പങ്കാളിയായിരുന്നു.
രജനീകാന്തിന്റേയും കമല്‍ ഹാസന്റേയും ശബ്ദം
ഗായകന്, നടന് എന്നതിനപ്പുറത്തേക്ക് ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആയും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. രജനീകാന്ത്, കമല്‍ ഹാസന്, സല്മാന് ഖാന്, അനില്‍ കപൂര്‍, ഗിരീഷ് കര്‍ണാട്, ജെമിനി ഗണേഷന്, അര്ജ്ജുന് തുടങ്ങിയ പ്രമുഖര്‍ക്ക് വേണ്ടിയും ഇദ്ദേഹം ഡബ്ബ് ചെയ്തിട്ടുണ്ട്.
Recommended Video
സംഗീത സംവിധായകന്
ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ല എന്ന് എസ്പിബിയുടെ ഏതെങ്കിലും ഗാനത്തില്‍ ആര്‍ക്കെങ്കിലും തോന്നിപ്പിക്കുമോ? ഇല്ല. അദ്ദേഹം പാട്ടുപാടുക മാത്രമല്ല, പാട്ടുകള്‍ക്ക് ഈണം നല്‍കുകയും ചെയ്തിട്ടുണ്ട്. നാല് വ്യത്യസ്ത ഭാഷകളില്‍ ആയി 46 സിനിമകളുടെ സംഗീത സംവിധാനവും അദ്ദേഹം നിര്‍വ്വഹിച്ചു.