തിരക്ക് വർധിച്ചതോടെ പൊതു ദർശനം അവസാനിപ്പിച്ചു: എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാരം നാളെ രാവിലെ11ന്
ചെന്നൈ: അന്തരിച്ച പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിയ്ക്ക്. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക. വെള്ളിയാഴ്ച അദ്ദേഹത്തിന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നിവെങ്കിലും നുങ്കംപാക്കത്തെ വസതിയിൽ തിരക്ക് കൂടിയതിനാൽ പൊതുദർശനം അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം താമരപാക്കത്തെ ഫാം ഹൗസിലേക്ക് കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.
കൊറോണ വൈറസ് ബാധിച്ച് അമ്പത് ദിവസത്തോളം ചികിത്സയിൽ കഴിഞ്ഞ ശേഷം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്കായിരുന്നു അന്ത്യം സംഭവിച്ചത്. കൊവിഡ് ഭേദമായിരുന്നുവെങ്കിലും ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചിട്ടുള്ളതെന്നാണ് അദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രി അറിയിച്ചത്. കോവിഡിൽ നിന്ന് രോഗമുക്തി നേടി ആരോഗ്യം മെച്ചപ്പെട്ട് വരുന്നതിനിടെയാണ് വ്യാഴാഴ്ച വൈകിട്ട് ആരോഗ്യനില അതീവ ഗുരുതരമാണെന്ന് അറിയിച്ചുകൊണ്ടുള്ള മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവരുന്നത്. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ആശുപത്രിയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിക്കുന്നത്. മകൻ എസ്പി ചരണാണ് മരണവാർത്ത പുറത്തുവിട്ടത്.

തുടർന്ന് നാല് മണിയോടെയാണ് എസ്പിബിയുടെ മൃതദേഹം നുങ്കംപാക്കത്തുള്ള വീട്ടിലേക്ക് കൊണ്ടുവരുന്നത്. നിരവധി പേരാണ് ആദരാജ്ഞലികൾ അർപ്പിക്കുന്നതിനായി ഇവിടേയ്ക്ക് ഓടിയെത്തിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് ഇടപെട്ട് ശ്രമം നടത്തിയെങ്കിലും ഇത് ഫലം കണ്ടില്ല. തുടർന്നാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായി കൂടിയാലോചിച്ച ശേഷം രാത്രി എട്ട് മണിയോടെ തന്നെ വീട്ടിലുള്ള പൊതുദർശനം അവസാനിപ്പിച്ച് മൃതദേഹം ഫാം ഹൌസിലേക്ക് മാറ്റുന്നത്. മൃതദേഹം സൂക്ഷിച്ചിട്ടുള്ള ഫാം ഹൌസിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി 500 പോലീസ് ഉദ്യോഗസ്ഥരെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.












Click it and Unblock the Notifications