എസ്പി-ബിഎസ്പി സഖ്യത്തോട് അടുക്കാൻ പ്രമുഖ നേതാവ്; ഉത്തർപ്രദേശിൽ കോൺഗ്രസിന് പുതിയ വെല്ലുവിളി
ദില്ലി: കോൺഗ്രസിനെ പടിക്ക് പുറത്ത് നിർത്തി ഉത്തർപ്രദേശിൽ എസ്പിയും ബിസ്പിയും സഖ്യത്തിന് കൈകൊടുത്തു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കുമെന്ന് ഇരുവരും സംയുക്ത വാർത്താ സമ്മേളനത്തിലാണ് വ്യക്തമാക്കിയത്. 80 ലോക്സഭാ സീറ്റുകളുള്ള ഉത്തർപ്രദേശിൽ ഇരു പാർട്ടികളും 38 മണ്ഡലങ്ങളിൽ വീതം മത്സരിക്കും. കോൺഗ്രസിനെ സഖ്യത്തിൽ കൂട്ടിയില്ലെങ്കിലും രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയും സ്ഥാനാർത്ഥികളെ നിർത്തില്ല.
സർവ സന്നാഹങ്ങളുമായി ഉത്തർപ്രദേശിൽ ഒന്നിച്ച് മത്സരിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചുവെങ്കിലും ഉത്തർപ്രദേശിൽ കോൺഗ്രസിന് അനുകൂലമല്ല കാര്യങ്ങളെന്നാണ് സൂചനകൾ. കോൺഗ്രസുമായി സഖ്യത്തിന് താൽപര്യം പ്രകടിപ്പിച്ച് ശിവപാൽ യാദവും ബിഎസ്പി-എസ്പിസഖ്യത്തോട് അടുക്കുകയാണ്. അഖിലേഷ് യാദവിനോടുള്ള പരിഭവങ്ങൾ മറന്ന് ഇരുവരും വീണ്ടും ഉന്നാകുമെന്ന് സൂചനയാണ് ശിവപാൽ യാദവ് നൽകുന്നത്.
അഖിലേഷുമായി തർക്കം
മുലായം സിംഗിന്റെ സഹോദരനാണ് ശിവപാൽ യാദവ്. അഖിലേഷ് യാഗദവിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചാണ് ശിവപാൽ യാദവ് സമാജ് വാദി പാർട്ടി വിട്ട് പുറത്ത് വരുന്നത്. പാർട്ടിയിലെ മുതിർന്ന നേതാവായ ശിവപാൽ യാദവിനെ മാറ്റി അധ്യക്ഷ സ്ഥാനത്തേയ്ക്ക് അഖിലേഷിനെ എത്തിച്ചതാണ് നീരസത്തിന് തുടക്കം. അഖിലേഷ് യാദവിന്റെ ഭരണം പാർട്ടിക്കുള്ളില് ശിവാപാൽ യാദവിനെ അപ്രസക്തനാക്കി. രണ്ട് വർഷം നീണ്ട പടലപിണക്കത്തിനൊടുവിൽ ശിവപാൽ യാദവ് പാർട്ടി വിടുകയായിരുന്നു.
പുതിയ പാർട്ടി
എസ്പി വിട്ട് പുറത്ത് വന്ന ശിവപാൽ യാദവ് പുതിയ പാർട്ടി പ്രഖ്യാപിച്ചു. പ്രഗതീശീൽ സമാജ് വാദി പാർട്ടി- ലോഹിയയാണ് ശിവപാൽ യാദവിന്റെ പാർട്ടി. അഖിലേഷിന്റെ ഭരണത്തിൽ അസംതൃപ്തരായ നേതാക്കളെ സ്വന്തം പാർട്ടിയിലേക്ക് അടുപ്പിക്കാനായിരുന്നു ആദ്യ ശ്രമങ്ങൾ. അഖിലേഷിനോട് പിണക്കത്തിലായിരുന്നെങ്കിലും സഹോദരനായ മുലായം സിംഗ് യാദവുമായി നല്ല ബന്ധത്തിലാണ് ശിവപാൽ യാദവ്. അടുത്തിടെ ശിവപാൽയാദവിന്റെ പാർട്ടി പരിപാടിയിൽ മുലായം സിംഗ് പങ്കെടുത്തതും ചർച്ചായായിരുന്നു.
സഖ്യം പൂർണമല്ല
എസ്പി-ബിഎസ്പി സഖ്യത്തിനൊപ്പം നിൽക്കാൻ തയാറാണെന്ന സൂചനയാണ് ശിവപാൽ യാദവ് നൽകുന്നത്. താനും തന്റെ പാർട്ടിയുമില്ലാതെ സഖ്യം പൂർണമാകില്ലെന്നാണ് ശിവപാൽ യാദവ് പറയുന്നത്. ഒരു മതേതര മുന്നണിക്ക് മാത്രമെ ബിജെപിയെ തോൽപ്പിക്കാനാകു എന്നാണ് ശിവപാൽ യാദവ് വ്യക്തമാക്കുന്നത്.
എസ്പിയിൽ ലയിക്കില്ല
സമാജ് വാദി പാർട്ടിയിലേക്ക് ഇനിയൊരു മടങ്ങിപ്പോക്കില്ലെന്നാണ് ശിവപാൽ യാദവ് വ്യക്തമാക്കുന്നത്. പക്ഷേ തിരഞ്ഞെടുപ്പിൽ സഖ്യമാകുന്നതിൽ തെറ്റില്ല. പാർട്ടി അർഹിക്കുന്ന സീറ്റ് നൽകിയാൽ സമാന ആശയങ്ങളുള്ള പാർട്ടികളുമായി സഖ്യത്തിൽ ഏർപ്പെടാം. ബിജെപിയെ അധികാരത്തിൽ നിന്നും പുറത്തെത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ശിവപാൽ യാദവ് പറയുന്നു.
സ്വാധീനമുള്ള നേതാവ്
സമാജ് വാദി പാർട്ടിയുടെ അധ്യക്ഷ പദവി വഹിച്ചിരുന്ന നേതാവാണ് ശിവപാൽ യാദവ്. അഖിലേഷ് ഭരണത്തിൽ പ്രഭാവത്തിന് മങ്ങലേറ്റിട്ടുണ്ടെങ്കിലും ഉത്തർപ്രദേശിൽ ശക്തമായ സ്വാധീനമുള്ള നേതാവാണ് ശിവപാൽ യാദവ്.
തിരിച്ചടിച്ച് മായാവതി
ശിവപാൽ സിംഗിന്റെ പാർട്ടിക്ക് ഫണ്ട് നൽകുന്നത് ബിജെപിയാണെന്നാണ് ബിഎസ്പി അധ്യക്ഷ മായാവതി ആരോപിച്ചത്. വോട്ട് വിഭജിക്കാനുള്ള തന്ത്രമാണിത്. ശിവപാൽ യാദവിനെ സഖ്യത്തിലേക്ക് അടുപ്പിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മായാവതി.
ഇടഞ്ഞ് ശിവപാൽ യാദവ്
മായാവതിയുടെ പ്രസ്താവന ശിവപാൽ യാദവിനെ ചൊടിപ്പിച്ചിരിക്കുകയാണ്. ബിജെപിയെ കൂട്ടുപിടിച്ച് സർക്കാരിനെ താഴെയിറക്കിയ ചരിത്രം മായാവതി മറക്കരുതെന്ന് ശിവപാൽ യാദവ് തിരിച്ചടിച്ചു. ദളിത്, മുസ്ലീം വോട്ടുകൾ നേടി വിജയിച്ചതിന് പിന്നാലെ ബിജെപിക്കൊപ്പം ചേർന്ന മായാവതി ജനങ്ങളെ ചതിക്കുകയായിരുന്നു. സമാജ് വാദി നേതൃത്വം കരുതിയിരിക്കണമെന്നും ശിവപാൽ യാദവ് മുന്നറിയിപ്പ് നൽകുന്നു.
കോൺഗ്രസുമായി കൂടുമോ?
കോൺഗ്രസുമായി സഖ്യത്തിലേർപ്പെടാനുള്ള തിരിക്കിട്ട ചർച്ചകൾ ശിവപാൽ യാദവിന്റെ നേതൃത്വത്തിൽ നടന്നുവെന്നാണ് റിപ്പോർട്ടുകൾ. എസ്പി- ബിഎസ്പി സഖ്യത്തിന്റെ ഭാഗമാകാനുള്ള ശ്രമത്തിന് മായാവതി തടയിട്ടതോടെ വീണ്ടും കോൺഗ്രസിനൊപ്പം ചേരാൻ ശിവപാൽ യാദവ് തയാറാകുമോയെന്നാണ് ഇനി അറിയേണ്ടത്.
എസ്പിയും ബിഎസ്പിയും ഒന്നിക്കുമ്പോള്‍ സംഭവിക്കുന്ന മാറ്റം; 25 വര്‍ഷത്തിന് ശേഷം യുപിയില്‍ നടക്കുന്നത്