മതേതര കക്ഷികളല്ല... ഹിന്ദുത്വ കക്ഷികള്‍, മായാവതിയും അഖിലേഷും ഹിന്ദുകാര്‍ഡിറക്കും, കൈരാന പിടിക്കും!!
യുപിയില്‍ ഹിന്ദു കാര്‍ഡിറക്കാന്‍ മായാവതിയും അഖിലേഷും
ലഖ്‌നൗ: ഒരേപോലുള്ള രാഷ്ട്രീയ ശൈലി എല്ലാ കാലത്തും ചെലവാകില്ലെന്ന് ഏറ്റവും നന്നായറിയാവുന്ന പാര്‍ട്ടി ബിജെപിയാണ്. ആവശ്യമുള്ളപ്പോള്‍ വര്‍ഗീയ പാര്‍ട്ടിയായും അല്ലാത്തപ്പോള്‍ മതേതര കക്ഷി എന്നൊക്കെ സ്വയം ലേബല്‍ ചാര്‍ത്തിയും അവര്‍ ഭരണത്തിലെ പ്രമുഖ കക്ഷിയായി കഴിഞ്ഞു. 2014ന് ശേഷം ബിജെപിയെ തോല്‍പ്പിക്കുക എന്നത് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളെ സംബന്ധിച്ച് അസാധ്യമായ കാര്യമായി മാറിയിരിക്കുകയാണ്. ഇതിനെ ഏകദേശം പോരാട്ടം കൊണ്ട് തോല്‍പ്പിച്ചത് ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി-ബഹുജന്‍ സമാജ് പാര്‍ട്ടി സഖ്യമാണ്.
ഫൂല്‍പൂരിലും ഗൊരഖ്പൂരിലും നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ കണ്ടംവഴി ഓടിക്കാന്‍ ഈ സഖ്യത്തിന് സാധിച്ചിരുന്നു. ദീര്‍ഘനാളായുള്ള ശത്രുത അവസാനിപ്പിച്ചായിരുന്നു ഇവര്‍ ഒന്നിച്ചത്. ഇത് മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് ഇരുവരും. പക്ഷേ ഇത്തവണ മുസ്ലീം ദളിത് കാര്‍ഡിറക്കിയല്ല ഇരുകക്ഷികളും കളിക്കുന്നത്. ചരിത്രത്തിലാദ്യമായി ഹിന്ദുകാര്‍ഡിറക്കി കളിക്കാന്‍ പോവുകയാണ് ഈ സഖ്യം. ബിജെപി കരുതിയിരിക്കണം എന്ന മുന്നറിയിപ്പും ഇതിനൊപ്പമുണ്ട്.
കൈരാനയിലെ രാഷ്ട്രീയം
ബിജെപി ഉത്തര്‍പ്രദേശിലാകെ ഹിന്ദുത്വ കാര്‍ഡ് ഉപയോഗിച്ചുള്ള വര്‍ഗീയ പ്രചാരണമാണ് നടത്തുന്നത്. എസ്പി-ബിഎസ്പി സഖ്യം ഹിന്ദു വിരുദ്ധരാണെന്നും കോണ്‍ഗ്രസുമായി കൂട്ടുകൂടുന്നവരാണെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. ഇത് പ്രതിരോധിച്ച് ബിജെപിയെ ഉത്തര്‍പ്രദേശില്‍ നിന്ന് കെട്ടുകെട്ടിക്കാനാണ് ഈ സഖ്യം തീരുമാനിച്ചിരിക്കുന്നത്. കൈരാനയിലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പാണ് അഖിലേഷ്-മായാവതി സഖ്യം നിര്‍ണായകമായി കാണുന്നത്. ഇവിടെ ഹിന്ദുത്വ കാര്‍ഡ് ഉപയോഗിച്ച് മാത്രമേ ജയിക്കാനാവൂ എന്ന് സഖ്യം കരുതുന്നുണ്ട്. അതോടൊപ്പം ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയം സംസ്ഥാനത്ത് മറ്റ് പാര്‍ട്ടികളുടെ സാധ്യതയെ ഇല്ലാതാക്കുന്നതാണെന്നും വിമര്‍ശനമുണ്ട്.
മുസഫര്‍നഗറിലെ കലാപം
മുസഫര്‍നഗറുമായി അടുത്തിട്ടുള്ള മണ്ഡലമാണ് കൈരാന. ഇവിടെയും കലാപം കാരണം വലിയ കുഴപ്പങ്ങളുണ്ടായിട്ടുണ്ട്. ബിജെപി എംപി ഹുക്കും സിംഗിന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടത്തുന്നത്. അതേസമയം കലാപം കാരണം ഹിന്ദു വോട്ടുകള്‍ വലിയ രീതിയില്‍ ഏകീകരിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് മായാവതി നേരത്തെ തന്നെ മനസിലാക്കിയിട്ടുണ്ട്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തരംഗത്തില്‍ ഇവിടെ എല്ലാ പാര്‍ട്ടികളും തകര്‍ന്നടിഞ്ഞിരുന്നു. ഈ സാധ്യത തന്നെ മണ്ഡലത്തിലുള്ളതിനാല്‍ ഹിന്ദു വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്നതാണ് മായാവതിയും അഖിലേഷും ലക്ഷ്യമിടുന്നത്. അതുകൊണ്ട് ഹിന്ദുക്കളെ ലക്ഷ്യമിട്ടുള്ള പ്രചാരണ പരിപാടികളായിരിക്കും എസ്പി-ബിഎസ്പി സഖ്യം തയ്യാറാക്കുക.
മുസ്ലീം സ്ഥാനാര്‍ത്ഥികള്‍
എസ്പിയും ബിഎസ്പിയും ഭരിക്കുമ്പോള്‍ സംസ്ഥാനത്ത് ഏറ്റവുമധികം മുസ്ലീം എംഎല്‍എമാരും എംപിമാരും സംസ്ഥാനത്ത് നിന്നുണ്ടായിരുന്നു. എന്നാല്‍ ബിജെപിയുടെ ഭരണത്തിന് കീഴില്‍ ഒരു മുസ്ലീം എംപി പോലും സംസ്ഥാനത്ത് നിന്നുണ്ടായിട്ടില്ല. ഇത് ഹിന്ദുത്വ കാര്‍ഡ് മാത്രം ഉപയോഗിച്ചാണെന്ന് അഖിലേഷ് പറയുന്നു. ഈ സാഹചര്യത്തില്‍ എന്തുകൊണ്ട് തങ്ങള്‍ക്കും ഈ രീതി സ്വീകരിച്ച് കൂടാ എന്ന് ഇവര്‍ പറയുന്നു. ബിഎസ്പി ഇതിനോട് അനുകൂല സമീപനമാണ് സ്വീകരിച്ചത്. ഈ രണ്ട് പാര്‍ട്ടികളും മുസ്ലീങ്ങള്‍ക്കായുള്ള പാര്‍ട്ടികളാണെന്ന് ബിജെപി വ്യാപകമായി പ്രചാരണം നടത്തുന്നുണ്ട്. 2012ല്‍ എസ്പി ഭരിക്കുമ്പോള്‍ 68 മുസ്ലീം എംഎല്‍എമാരായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. ഇത് മറ്റുള്ള വിഭാഗത്തെ തങ്ങളില്‍ നിന്ന് അകറ്റുന്നുണ്ടെന്ന് ഇരുകക്ഷികളും മനസിലാക്കിയിട്ടുണ്ട്.
പ്രവര്‍ത്തന രീതി മാറ്റണം
ഒന്നോ രണ്ടോ വിഭാഗത്തില്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തന രീതി ഇനി വേണ്ടെന്ന് എസ്പി തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗൊരഖ്പൂരിലും ഫൂല്‍പൂരിലും സഖ്യം പ്രവര്‍ത്തിച്ചത്. ഇവിടെ ഹിന്ദുത്വ കാര്‍ഡാണ് ഇവര്‍ ഇറക്കിയത്. അത് വന്‍ വിജയം കാണുകയും ചെയ്തു. യാദവന്‍മാരല്ലാത്ത ഹിന്ദു പിന്നോക്ക വോട്ടുകളാണ് എസ്പി-ബിഎസ്പി സഖ്യത്തിന് ലഭിച്ചത്. ഇവര്‍ക്കിടയില്‍ കാര്യമായ പ്രചാരണവും ഈ സഖ്യം നടത്തിയിരുന്നു. ഇതോടെ എളുപ്പത്തില്‍ വിജയിക്കാന്‍ സാധിക്കുകയായിരുന്നു. പ്രാദേശിക തലത്തില്‍ ജാതിയിലും ഭൂരിപക്ഷത്തിലും കേന്ദ്രീകൃതമായ പുതിയ ശൈലിയാണ് ഇപ്പോള്‍ എസ്പിയും ബിഎസ്പിയും സ്വീകരിച്ചിരിക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ എല്ലാ പ്രദേശങ്ങളിലും ഫലപ്രദമാവുമോ എന്ന് ഉറപ്പില്ലാത്ത കാര്യമാണ്.
അപകടം പിടിച്ച കളി
മതേതര സഖ്യം കണക്ക് കൂട്ടുന്നത് പോലെ എളുപ്പമല്ല കളിയല്ല ഹിന്ദുത്വ കളി. കാരണം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കൈരാന മുസ്ലീം ഭൂരിപക്ഷ പ്രദേശമാണ്. മൊത്തം വോട്ടിന്റെ 45 ശതമാനം മുസ്ലീം വോട്ടാണ്. ഇവിടെ ഹിന്ദുത്വ കാര്‍ഡിറക്കിയാല്‍ സഖ്യത്തിന്റെ ചീട്ട് കീറിപ്പോകാനും സാധ്യതയുണ്ട്. ഈ സഖ്യത്തിലേക്ക് രാഷ്ട്രീയ ലോക്ദളിനെ കൂടെ കൂട്ടാന്‍ മായാവതിക്ക് താല്‍പര്യമുണ്ട്. അഖിലേഷും ഇതിനോട് അനുകൂല നിലപാടാണ്. അജിത് സിംഗിന്റെ മകന്‍ ജയന്ത് ചൗധരി ഇവിടെ സഖ്യം പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥിയാവുമെന്ന് സൂചനയുണ്ട്. മുന്‍ എസ്പി എംപി മുനാവര്‍ ഹസന്റെ ഭാര്യയും സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന പേരുകളിലൊന്നാണ്. അതേസമയം ഹുക്കു സിംഗിന്റെ മകളെയാണ് ബിജെപി ഇവിടെ സ്ഥാനാര്‍ത്ഥിയാക്കുന്നത്. സഹതാപതരംഗം മതേതര കക്ഷിക്ക് തിരിച്ചടിയാവാനും സാധ്യതയുണ്ട്.
കത്വ കൂട്ടബലാത്സംഗക്കേസ് വിചാരണ കശ്മീരിൽ തന്നെ.. നീതിയുക്തമാകണമെന്ന് സുപ്രീം കോടതി
ഇറാന്റെ എട്ടിരട്ടിയാണ് സൗദി; ദിവസവും കോടി ബാരല്‍ എണ്ണയും!! സൈനിക ശക്തി ഇറാന് തന്നെ