കോണ്‍ഗ്രസ് സഖ്യം പ്രഖ്യാപിച്ച് അഖിലേഷ്; ഉത്തര്‍ പ്രദേശ് രാഷ്ട്രീയം മാറുന്നു, ബിജെപിക്ക് തിരിച്ചടി
ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉത്തര്‍ പ്രദേശ് രാഷ്ട്രീയം മാറിമറയുന്നു. കോണ്‍ഗ്രസിനെ അകറ്റി നിര്‍ത്തിയിരുന്ന എസ്പി-ബിഎസ്പി സഖ്യം പഴയ നിലപാടില്‍ മാറ്റംവരുത്തി. യുപിയില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടെന്ന് എസ്പി നേതാവ് അഖിലേ് യാദവ് പ്രഖ്യാപിച്ചു. ബിഎസ്പിയുമായി മാത്രമല്ല തങ്ങളുടെ സഖ്യമെന്നും കോണ്‍ഗ്രസുമായും സഖ്യമുണ്ടെന്നും അഖിലേഷ് യാദവ് ഫിറോസാബാദില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ലഖ്‌നൗവിനെ ഇളക്കിമറിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി നടത്തിയ റോഡ് ഷോക്ക് പിന്നാലെയാണ് അഖിലേഷ് യാദവ് നിലപാട് മാറ്റിയത്. ബിജെപിക്ക് കനത്ത തിരിച്ചടിയാകും എസ്പിയുടെ പുതിയ തീരുമാനം. പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒറ്റക്കെട്ടായാല്‍ ബിജെപിക്ക് സീറ്റുകള്‍ കുത്തനെ കുറയുമെന്ന നേരത്തെ സര്‍വ്വെഫലം വന്നിരുന്നു. അഖിലേഷ് യാദവിന്റെ വാക്കുകള്‍ ഇങ്ങനെ....
പുതിയ മാറ്റങ്ങള്‍
ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസില്‍ സംഭവിച്ചിരിക്കുന്ന പുതിയ മാറ്റങ്ങളാണ് എസ്പിയെ മാറ്റി ചിന്തിപ്പിച്ചത്. കിഴക്കന്‍ യുപിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധിയെ നിയമിച്ചതിന് പിന്നാലെ യുപി രാഷ്ട്രീയത്തില്‍ ചില പ്രകടമായ മാറ്റങ്ങളുണ്ടെന്നാണ് നിരീക്ഷണം. ഇതാണ് പഴയ നിലപാട് മാറ്റാന്‍ അഖിലേഷിനെ പ്രേരിപ്പിച്ചതത്രെ.
വന്‍ജനപങ്കാളിത്തം
പ്രിയങ്കാ ഗാന്ധിയുടെ ആദ്യ റോഡ് ഷോ ലഖ്‌നൗവില്‍ തിങ്കളാഴ്ച നടന്നിരുന്നു. വന്‍ ജനപങ്കാളിത്തമാണ് റോഡ് ഷോയിലുണ്ടായത്. മാത്രമല്ല പ്രിയങ്കയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഫോളോവേഴ്‌സ് വര്‍ധിച്ചുവരികയാണ്. കോണ്‍ഗ്രസ് ആഭിമുഖ്യം വര്‍ധിച്ചുവെന്നതിന്റെ സൂചനയാണിതെന്ന് വിലയിരുത്തപ്പെടുന്നു.
അഖിലേഷ് അനുകൂലം
ഈ സാഹചര്യത്തിലാണ് അഖിലേഷ് യാദവ് മാധ്യമങ്ങളോട് സഖ്യം സംബന്ധിച്ച് വിശദീകരിച്ചത്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമോ എന്ന് അറിയാനായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ മിക്ക ചോദ്യങ്ങളും. അഖിലേഷ് ഇക്കാര്യത്തില്‍ അനുകൂലമായി പ്രതികരിക്കുകയും ചെയ്തു.
പ്രതികരണം ഇങ്ങനെ
ബിഎസ്പിയുമായി മാത്രമല്ല എസ്പി സഖ്യമുണ്ടാക്കിയിട്ടുള്ളത്. കോണ്‍ഗ്രസുമായും സഖ്യമുണ്ടാക്കിയിട്ടുണ്ട്. കൂടാതെ രാഷ്ട്രീയ ലോക്ദള്‍, നിഷാദ് പാര്‍ട്ടി, പീസ് പീര്‍ട്ടി എന്നിവരുമായും ഉത്തര്‍ പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി സഖ്യമുണ്ടാക്കിയിട്ടുണ്ടെന്ന് അഖിലേഷ് വിശദീകരിച്ചു.
ആര്‍എല്‍ഡിക്ക് മൂന്ന് സീറ്റ്
രാഷ്ട്രീയ ലോക്ദളിന് മൂന്ന് സീറ്റ് വിട്ടുകൊടുത്തിട്ടുണ്ട്. അവരും സഖ്യത്തിന്റെ ഭാഗമാണ്. നിഷാദ് പാര്‍ട്ടിയുമായി സഹകരിച്ച് നേരത്തെയും എസ്പി പല തിരഞ്ഞെടുപ്പുകളിലും ജനവിധി തേടിയിട്ടുണ്ട്. പീസ് പാര്‍ട്ടിയും തങ്ങളുമായി സഹകരിക്കുന്നുണ്ട്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ പാര്‍ട്ടികളുമായെല്ലാം സഖ്യമുണ്ടെന്നും ഫിറോസാബാദില്‍ അഖിലേഷ് പറഞ്ഞു.
സീറ്റുകള്‍ വിട്ടുനല്‍കുമോ
കോണ്‍ഗ്രസുമായുള്ള സഖ്യം സംബന്ധിച്ച് അഖിലേഷ് കൂടുതല്‍ വിശദീകരിച്ചില്ല. കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് വിട്ടുകൊടുക്കാന്‍ എസ്പി ആലോചിക്കുന്നുണ്ടെന്ന് കഴിഞ്ഞദിവസം വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യം അഖിലേഷ് പറഞ്ഞില്ല. മായാവതി കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന പഴയ നിലപാട് മയപ്പെടുത്താത്തതാണ് കാരണം.
ആദ്യം പറഞ്ഞത് ഇങ്ങനെ
ജനുവരിയിലാണ് എസ്പിയും ബിഎസ്പിയും സഖ്യം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസുമായി സഖ്യമില്ലെന്നാണ് അന്ന അഖിലേഷും മായാവതിയും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ അഖിലേഷ് പറയുന്നു കോണ്‍ഗ്രസുമായി സഖ്യമുണ്ടെന്ന്. നിലപാടിലെ മാറ്റം ഇപ്പോള്‍ പ്രകടമാണ്.
മായാവതിയുടെ നിലപാട്
കോണ്‍ഗ്രസും ബിജെപിയും ഒരുപോലെയാണ് എന്നാണ് ജനുവരിയിലെ വാര്‍ത്താസമ്മേളനത്തില്‍ മായാവതി പറഞ്ഞത്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതില്‍ പ്രത്യേകിച്ച നേട്ടമുണ്ടാകില്ലെന്നും മായാവതി പറഞ്ഞിരുന്നു. പ്രതിരോധ ഇടപാടുകളില്‍ കോണ്‍ഗ്രസും ബിജെപിയും അഴിമതി നടത്തിയിട്ടുണ്ടെന്നും മായാവതി കുറ്റപ്പെടുത്തിയിരുന്നു.
ആര്‍എല്‍ഡി നേതാവ് പറയുന്നു
ആര്‍എല്‍ഡിക്ക് സീറ്റ് വിട്ടുകൊടുത്ത കാര്യം അഖിലേഷ് യാദവ് ആദ്യമായിട്ടാണ് പറയുന്നത്. മൂന്ന് സീറ്റുകള്‍ അവര്‍ക്ക് കൈമാറി എന്നാണ് അഖിലേഷ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ഔദ്യോഗിക പ്രസ്താവന വരുന്നത് വരെ താന്‍ ഇക്കാര്യത്തില്‍ പ്രതികരിക്കില്ലെന്ന് ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി പറഞ്ഞു. സഖ്യത്തിന്റെ പ്രഖ്യാപന ഉടന്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പീസ് പാര്‍ട്ടിയുടെ പ്രതികരണം
കോണ്‍ഗ്രസിനെ സഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ അഖിലേഷ് യാദവ് തീരുമാനിച്ചാല്‍ സ്വാഗതം ചെയ്യുമെന്ന് പീസ് പാര്‍ട്ടി അധ്യക്ഷന്‍ മുഹമ്മദ് അയ്യൂബ് പറഞ്ഞു. പീസ് പാര്‍ട്ടിക്ക് എത്ര സീറ്റ് ലഭിക്കുമെന്ന ചോദ്യത്തിന് അദ്ദേഹം കൃത്യമായ മറുപടി നല്‍കിയില്ല. സീറ്റ് സംബന്ധിച്ച വിവരങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറയാമെന്നാണ് മുഹമ്മദ് അയ്യൂബ് പ്രതികരിച്ചത്.
ആദരവോടെ രാഹുല്‍ ഗാന്ധി
എസ്പി-ബിഎസ്പി സഖ്യത്തെ ബഹുമാനിച്ചുകൊണ്ടാണ് കഴിഞ്ഞദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. അഖിലേഷിനെയും മായാവതിയെയും ആദരിക്കുന്നു. സഖ്യം മല്‍സരിക്കുന്നുണ്ട്. കോണ്‍ഗ്രസ് എല്ലാ ശക്തിയും ഉപയോഗിച്ച് മല്‍സര രംഗത്തുണ്ടെന്നും രാഹുല്‍ പറഞ്ഞു. ഒരു പാര്‍ട്ടികളും ഉത്തര്‍ പ്രദേശില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. സഖ്യത്തിന്റെ അന്തിമരൂപം ആയ ശേഷമാകും സ്ഥാനാര്‍ഥി പ്രഖ്യാപനം.
കോണ്‍ഗ്രസിന്റെ ലക്ഷ്യം
ഉത്തര്‍ പ്രദേശില്‍ മാറ്റമുണ്ടാക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ആദര്‍ശത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം, കോണ്‍ഗ്രസിനെ സഖ്യത്തില്‍ എടുക്കുന്ന കാര്യത്തില്‍ മായാവതി നിലപാട് വ്യക്തമാക്കിയിട്ടില്ല. അഖിലേഷ് മാത്രമാണ് നിലപാട് പറഞ്ഞത്. മായാവതിയുടെ നിലപാട് കൂടി അറിഞ്ഞാല്‍ മാത്രമേ അന്തിമതീരുമാനം വ്യക്തമാകൂ. കോണ്‍ഗ്രസിന് 15 സീറ്റ് വിട്ടുകൊടുക്കാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞദിവസം വാര്‍ത്തയുണ്ടായിരുന്നു.
ദില്ലിയിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ 17 മരണം; മരിച്ചവരിൽ മലയാളിയും, രണ്ട് പേരെ കാണാനില്ല