സഖ്യ സര്‍ക്കാരിന് ഇരുട്ടടി!! പണി വന്നത് മായാവതി വഴി! പാലം വലിച്ച് ബിഎസ്പി എംഎല്‍എ
ബെംഗളൂരു: കര്‍ണാടകത്തില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്. സഖ്യസര്‍ക്കാര്‍ ഏത് നിമിഷവും നിലംപതിക്കുമെന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍. വിശ്വാസ പ്രമേയത്തില്‍ ഇതുവരെ വോട്ടെടുപ്പ് നടന്നിട്ടില്ല. ഗവര്‍ണറുടെ തുടരെ തുടരെയുള്ള രണ്ട് നിര്‍ദ്ദേശങ്ങളും തള്ളി വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സഭയില്‍ സര്‍ക്കാര്‍ പ്രമേയത്തില്‍ ചര്‍ച്ച തുടരുകയായിരുന്നു. തിങ്കളാഴ്ച സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ബിജെപിയുടെ 'പ്ലാന്‍ ബി'.. മഹാരാഷ്ട്രയില്‍ ബിജെപിയുടെ 'രഹസ്യ നീക്കം'.. ആത്മവിശ്വാസം
വിമതരെ ഏത് വിധേനയും തിരിച്ചെത്തിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. മുഖ്യമന്ത്രി കുമാരസ്വാമിയുടെ നേതൃത്വത്തില്‍ ഒരു സംഘം തന്നെ മുംബൈയിലേക്ക് പോയി വിമതരെ കണ്ടേക്കുമെന്നാണ് വിവരം. അതിനിടെ സഖ്യസര്‍ക്കാരിനെ ഞെട്ടിച്ച് തിങ്കളാഴ്ച വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഏക ബിഎസ്പി എംഎല്‍എയായ മഹേഷ്. വിശദാംശങ്ങളിലേക്ക്
കണക്കുകള്‍ പിഴച്ച് സഖ്യം
കണക്കിലെ കളികളാണ് കര്‍ണാടകത്തിലെ സഖ്യസര്‍ക്കാരിന്റെ ഭാവി നിശ്ചയിക്കുക. വിശ്വാസ പ്രമേയത്തില്‍ തിങ്കളാഴ്ച ചര്‍ച്ചകള്‍ പൂര്‍ത്തിയാകാനിരിക്കെ സര്‍ക്കാര്‍ താഴെ വീഴാതിരിക്കാനുള്ള അവസാനവട്ട തന്ത്രങ്ങള്‍ ഒരുക്കുകയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം. മുംബൈയില്‍ തുടരുന്ന 15 വിമതരില്‍ ചിലരെയെങ്കിലും മടക്കി കൊണ്ടുവരാന്‍ ആകുമെന്നാണ് സഖ്യത്തിന്റെ കണക്ക് കൂട്ടല്‍. വിമത കാമ്പില്‍ നിന്നും തിരിച്ചെത്തിയ എംഎല്‍എ രാമലിംഗ റെഡ്ഡിയെ മുന്‍നിര്‍ത്തി മൂന്ന് എംഎല്‍എമാരുമായി ബന്ധപ്പെടാന്‍ സഖ്യസര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ഇതുവരെ ആരെയും ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല.
പാലം വലിച്ച് മായാവതി
അതിനിടെ സഖ്യത്തിന് കനത്ത തിരിച്ചടി നല്കി നാളെത്തെ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സഭയിലെ ഏക ബിഎസ്പി എംഎല്‍എയായ മഹേഷ്. വോട്ടെടുപ്പില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷ മായാവതി തന്നോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മഹേഷ് പറഞ്ഞു. സഭ നടന്ന രണ്ട് ദിവസങ്ങളിലും മഹേഷ് വിട്ട് നിന്നിരുന്നു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ പിന്തുണയ്ക്കുന്ന അംഗമാണ് മഹേഷ്. എംഎല്‍എയുടെ പിന്മാറ്റം അതുകൊണ്ട് തന്നെ ബിജെപി ഗുണം ചെയ്യും.
കൂടുതല്‍ രാജികള്‍
അതേസമയം കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് മുന്‍ കോണ്‍ഗ്രസ് എംഎല്‍എ കെഎന്‍ രാജണ്ണ പറഞ്ഞു. തുംകുരു ജില്ലയിലെ മധുഗിരിയില്‍ നിന്നുള്ള മുന്‍ എംഎല്‍എയാണ് രാജണ്ണ. സഖ്യസര്‍ക്കാര്‍ രൂപീകരിച്ചത് മുതല്‍ അതൃപ്തിയുള്ള നേതാക്കളാണ് രാജിയ്ക്ക് തയ്യാറായി നില്‍ക്കുന്നത്. ജെഡിഎസുമായുള്ള സഖ്യം അവസാനിപ്പിച്ചില്ലേങ്കില്‍ കോണ്‍ഗ്രസ് കുടുതല്‍ തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്ന് രാജണ്ണ പറഞ്ഞു. മുംബൈയില്‍ തുടരുന്ന വിമത എംഎല്‍എമാരില്‍ ആരും തിരിച്ചുവരാന്‍ പോകുന്നില്ല. കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കളും ദേവഗൗഡ കുടുംബത്തിലെ ചിലരും മാത്രമാണ് സഖ്യത്തെ പിന്തുണയ്ക്കുന്നുള്ളൂവെന്നും രാജണ്ണ പറഞ്ഞു.
98 ലേക്ക് വീഴും
നിലവില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് ബിഎസ്പി അംഗം മഹേഷിന്റെ പിന്തുണ കൂടാതെ 116 പേരുടെ പിന്തുണയാണ് ഉള്ളത്. 15 പേരുടെ രാജി സ്പീക്കര്‍ സ്വീകരിക്കുകയാണെങ്കില്‍ സര്‍ക്കാരിന്റെ അംഗസംഖ്യ 101 ലേക്ക് വീഴും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി രണ്ട് എംഎല്‍എമാര്‍ സഭയില്‍ എത്തിയിരുന്നില്ല. ഇരുവരെ കൂടാതെ മഹേഷിന്റെ പിന്മാറ്റവും ആയതോടെ സഖ്യം 98 ലേക്ക് വീഴും. അതേസമയം രാജിവെച്ച രണ്ട് സ്വതന്ത്രര്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപി ബുദ്ധിമുട്ടില്ല.
അയോഗ്യരാക്കും
അതേസമയം അനുനയ ശ്രമങ്ങള്‍ക്ക് വഴങ്ങിയില്ലേങ്കില്‍ വിമതരെ അയോഗ്യരാക്കാനാണ് ഭരണപക്ഷത്തിന്റെ നീക്കം. വിപ്പില്‍ വ്യക്തത തേടിയുള്ള കോണ്‍ഗ്രസിന്റെ ഹരജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കു. കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാകുമെന്നാണ് ഭരണപക്ഷത്തിന്റെ പ്രതീക്ഷ. വിപ് സംബന്ധിച്ച് വിധിയില്‍ വ്യക്തത ഉണ്ടായാല്‍ വിമതരെ അയോഗ്യരാക്കാനുള്ള നടപടിയും നാളെ ഉണ്ടായേക്കും. അതിനിടെ സര്‍ക്കാര്‍ താഴെ വീഴുമെന്ന് ഏറെ കുറെ ഉറപ്പായതോടെ ബിജെപി ക്യാമ്പില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. എംഎല്‍എമാരുമായി യെദ്യൂരപ്പ ശനിയാഴ്ച രാത്രി ചര്‍ച്ച നടത്തിയിരുന്നു.
വിമതര്‍ തലവേദനയാകില്ല!! മെരുക്കാന്‍ ബിജെപിയുടെ 'പ്ലാന്‍'.. യെഡ്ഡിയുടെ നീക്കങ്ങള്‍ ഇങ്ങനെ
ബിജെപിയിൽ നിന്ന് സർക്കാരിനെ രക്ഷിക്കാൻ കുമാരസ്വാമിയുടെ അവസാന അടവ്! ചൊവ്വാഴ്ച വരെ കാക്കണം