കർണാടകയിൽ ഇനി തിരിച്ചടി; 3 വിമത എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കി
ദില്ലി: കർണാടകയിൽ മൂന്ന് വിമത എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കി. സർക്കാരിന്റെ വീഴ്ചയ്ക്ക് കാരണക്കാരായ വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് കോൺഗ്രസും ജെഡിഎസും സ്പീക്കർ കെ ആർ രമേശ് കുമാറിനോട് ശുപാർശ ചെയ്തിരുന്നു. രണ്ട് വിമത കോൺഗ്രസ് എംഎൽഎമാരെയും ഒരു സ്വതന്ത്ര എംഎൽഎയുമാണ് സ്പീക്കർ അയോഗ്യരാക്കിയിരിക്കുന്നത്.
കുമാരസ്വാമിയുടെ ഉഗ്രന്‍ പ്രവചനം; ആര്‍ക്കും സാധിക്കില്ല, ഇനി തിരഞ്ഞെടുപ്പിലേക്ക് പോകാം, എങ്കിലും...
വിമത കോൺഗ്രസ് എംഎൽഎമാരായ രമേശ് ജാർക്കിഹോളി, മഹേഷ് കുമത്തല്ലി, സ്വതന്ത്ര എംഎൽഎ ആർ ശങ്കർ എന്നിവരാണ് നടപടി നേരിട്ടത്. ഈ മാസം ആദ്യം വിമത കോൺഗ്രസ് എംഎൽഎമാർ രാജി സമർപ്പിച്ചിരുന്നു. സ്വതന്ത്ര എംഎൽഎയായ ആർ ശങ്കർ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയും ഇനി ബിജെപിക്കൊപ്പമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
15 എംഎൽഎമാർ രാജി സമർപ്പിച്ചതോടെയാണ് കർണാടകയിലെ കോൺഗ്രസ്-ജെഡിഎസ് സർക്കാർ താഴെ വീണത്. കുമാരസ്വാമി സർക്കാർ നിയമസഭയിൽ വിശ്വാസ വോട്ട് തേടിയെങ്കിലും പരാജയപ്പെടുകയായിരുന്നു. വിമത എംഎൽഎമാർ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. 99 എംഎൽഎമാർ വിശ്വാസ പ്രമേയത്തെ പിന്തുണച്ചപ്പോൾ 105 പേർ പ്രമേയത്തെ എതിർക്കുകയായിരുന്നു.
അയോഗ്യരാക്കിയതോടെ 15ാം നിയമസഭ പിരിച്ചുവിടുന്നത് വരെ വിമത എംഎൽഎമാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കില്ല. ബാക്കി വിമത എംഎൽഎമാരുടെ രാജിക്കത്തിലും അയോഗ്യത ശുപാർശയിലും രണ്ട് ദിവസത്തിനുള്ളിൽ തന്നെ തീരുമാനം ഉണ്ടാകുമെന്നാണ് സ്പീക്കർ വ്യക്തമാക്കിയിരിക്കുന്നത്. സഖ്യ സർക്കാർ താഴെ വീണിട്ടും സർക്കാർ രൂപികരണത്തിനുള്ള നടപടികൾ ബിജെപി ആരംഭിച്ചിട്ടില്ല. സംസ്ഥാനത്ത് സ്ഥിരതയുള്ള സർക്കാർ വേണമെന്നാണ് അമിത് ഷായുടെ നിർദ്ദേശം. അൽപ്പം കൂടി കാത്തിരിക്കാനാണ് യെഡിയൂരപ്പയോട് നിർദ്ദേശിച്ചിരിക്കുന്നത്.
വിമതരുടെ രാജി സ്പീക്കർ അംഗീകരിച്ചില്ലെങ്കിൽ സഭയുടെ അംഗബലം 225 ആയി തുടരുകയും കേവല ഭൂരിപക്ഷം 113 ആവുകയും ചെയ്യും. 3 പേരെ അയോഗ്യരാക്കിയതോടെ സഭയുടെ അംഗബലം 222ഉം കേവല ഭൂരിപക്ഷം 112ഉം ആയി. 105 എംഎൽഎമാരാണ് ബിജെപിക്കുള്ളത്. ഇതോടെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് ഗവർണർ ശുപാർശ ചെയ്യാനുള്ള സാധ്യതയുമുണ്ട്.