ബിജെപിയോടൊപ്പം പോയ കോണ്‍ഗ്രസ് എംഎല്‍എയുടെ പണി പോയി; ഒടുവില്‍ അയോഗ്യനാക്കി സ്പീക്കര്‍
ദില്ലി: ബിജെപിയുടെ ചാക്കിട്ട് പിടുത്തവും നേതാക്കന്‍മാരുടെ കൂറുമാറ്റവും കാരണം അടുത്തിടെ ഏറ്റവും വലിയ നഷ്ടം ഉണ്ടായിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസാണ്. നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ എത്താന്‍ സാധിച്ചെങ്കിലും പാര്‍ട്ടിവിട്ട ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണ പ്രഖ്യാപിച്ച് 22 എംഎല്‍എമാര്‍ രാജി വെച്ചതോടെയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമായത്. പിന്നീട് ഇവര്‍ ബിജെപിയില്‍ ചേരുകയും ചെയ്തു.
നേരത്തെ കര്‍ണാടകയിലും ഗോവയിലുമെല്ലാം സമാനമായ അവസ്ഥ കോണ്‍ഗ്രസിന് നേരിടേണ്ടി വന്നിട്ടുണ്ട്. രാജ്യത്ത് കൂറുമാറ്റ നിരോധന നിയമം നിലവിലുണ്ടെങ്കിലും നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ചാണ് ഇവര്‍ പലപ്പോഴും കോടതി നടപടികളില്‍ നിന്ന് രക്ഷ നേടിയിരുന്നത്. എന്നാല്‍ മണിപ്പൂരിലെ ഒരു കൂറുമാറ്റക്കാരനെ രക്ഷയില്ലാതെ വന്നപ്പോള്‍ അയോഗ്യനാക്കേണ്ടി വന്നിരിക്കുകയാണ് ബിജെപിക്കാരനായ സ്പീക്കര്‍ക്ക്.. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...
ടിഎച്ച് ശ്യാംകുമാര്‍
ബിജെപി എംഎല്‍എയായ ടിഎച്ച് ശ്യാംകുമാറിന് മണിപ്പൂര്‍ നിയമസഭാ സ്പീക്കര്‍ വൈ ഖേംചന്ദ് ശനിയാഴ്ച എംഎല്‍എ പദവിയില്‍ നിന്നും അയോഗ്യനാക്കിയത്. ഇദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ സുപ്രീം കോടതി നേരത്തെ സ്പീക്കര്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കുകയും ശ്യാംകുമാറിനെ മന്ത്രി പദവിയില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു.
നിയമസഭ തിരഞ്ഞെടുപ്പില്‍
2017 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച ശ്യാംകുമാര്‍ പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു. ബിജെപി പിന്നീട് ഇദ്ദേഹത്തിന് വനം വകുപ്പ് മന്ത്രി സ്ഥാനവും നല്‍കി. 2017 ല്‍ മണിപ്പൂരിലെ 60 അംഗ നിയസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 28 സീറ്റ് നേടിയ കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയത്.
ചാക്കിട്ട് പിടിക്കുന്നത്
മൂന്ന് അംഗങ്ങളുടെ പിന്തുണ കൂടി ഉണ്ടായിരുന്നെങ്കില്‍ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാമായിരുന്നു. എന്നാല്‍ 21 സീറ്റാണ് നേടിയ ബിജെപി എൻപിഎഫ്, എൻപിപി, എൽജെപി എന്നീ കക്ഷികളുടെ എംഎൽമാരെ ചേർത്ത് സര്‍ക്കാര് രൂപീകരിക്കാനുള്ള ശ്രമം ആരംഭിച്ചു. കേവല ഭൂരിപക്ഷത്തിന് ഒരാളുടെ കുറവ് കൂടി വന്നപ്പോഴാണ് ബിജെപി കോണ്‍ഗ്രസില്‍ നിന്നും ടിഎച്ച് ശ്യാംകൂമാറിനെ ചാക്കിട്ട് പിടിക്കുന്നത്.
മന്ത്രി പദവി
തുടര്‍ന്ന് ശ്യാംകുമാറിന്‍രെ കൂടി പിന്തുണയില്‍ സര്‍ക്കാര്‍ രൂപീകരിച്ച ബിജെപി അദ്ദേഹത്തിന് വനം മന്ത്രി പദവി നല്‍കുകയും ചെയ്തു. എംഎൽഎ സ്ഥാനത്തു നിന്നും രാജി വെക്കുക പോലും ചെയ്യാതെയായിരുന്നു ശ്യാംകുമാർ സിങ് ബിജെപി സഖ്യത്തിൽ ചേർന്ന് മന്ത്രിയായത് ശ്യാംകുമാറിന് പിന്നാലെ ഏഴ് കോൺഗ്രസ് എംഎൽഎമാർ കൂടി ബിജെപിയിൽ ചേർന്നു. ഇവരും തങ്ങളുടെ എംഎൽഎ സ്ഥാനങ്ങൾ രാജി വെക്കുകയുണ്ടായില്ല.
പരാതിയുമായി പോയെങ്കിലും
എംഎല്‍മാരുടെ കൂറുമാറ്റത്തിനെതിരെ കോണ്‍ഗ്രസ് സ്പീക്കറുടെ ട്രിബ്യൂണലിൽ പരാതിയുമായി പോയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. തുടര്‍ന്ന് ഇദ്ദേഹത്തിനെതിരെ കോണ്‍ഗ്രസ് കോടതിയെ സമീപിക്കുകായിരുന്നു. തുടര്‍ന്നാണ് ഇദ്ദേഹത്തെ മന്ത്രിപദവിയില്‍ നീക്കം ചെയ്തുകൊണ്ടുള്ള ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ മണിപ്പൂര്‍ നിയമസഭയില്‍ പ്രവേശിക്കരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു.
കോടതി നടപടി
ഭരണഘടനയുടെ 142-ാം വകുപ്പ് അനുസരിച്ചുള്ള സവിശേഷ അധികാരം ഉപയോഗിച്ചായിരുന്നു മാര്‍ച്ച് 18 ന് ടിഎച്ച് ശ്യാം കുമാറിന് എതിരെ സുപ്രീം കോടതി നടപടി സ്വീകരിച്ചത്. ബിജെപിയിലേക്ക് കൂറുമാറിയ ശ്യാംകുമാറിനെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ നിയമസഭ സ്പീക്കര്‍ ഇതുവരെ ഒരു തീരുമാനം എടുക്കാത്ത സാഹചര്യത്തിലായിരുന്നു സൂപ്രീം കോടതിയുടെ തീരുമാനം.
പുനര്‍വിചിന്തനം നടത്തണം
എംഎല്‍എമാരുടെ അയോഗ്യത ഉള്‍പ്പടേയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം നിയമസഭാ സ്പീക്കര്‍ക്കാണ് ഉള്ളത്. ഈ സ്പീക്കറുടെ ഈ അധികാരം സംബന്ധിച്ച് പാര്‍ലമെന്‍റ് പുനര്‍വിചിന്തനം നടത്തണമെന്ന് സുപ്രീം കോടതി ജനുവരിയില്‍ പറഞ്ഞിരുന്നു. അയോഗ്യത സംബന്ധിച്ച പരാതികളില്‍ സ്പീക്കര്‍ മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നും അന്ന് കോടതി നിരീക്ഷിച്ചിരുന്നു.
വിമര്‍ശനവുമായി ഹൈക്കോടതിയും
സംഭവത്തില്‍ മണിപ്പൂര്‍ നിയമസഭാ സ്പീക്കര്‍ക്ക് നേരത്തെ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും രൂക്ഷമായി വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. കോൺഗ്രസ് നേതാക്കള്‍ സമർപ്പിച്ച ഹരജികൾ പരിഗണനയ്ക്കെടുത്തപ്പോഴായിരുന്നു സ്പീക്കര്‍ക്കെതിരെ ഹൈക്കോടതി ജഡ്ജി നോബിൻ സിങ് വലിയ വിമര്‍ശനം ഉന്നയിച്ചത്. അതേസമയം, നിയമസഭയുടെ കാര്യത്തില്‍ഇടപെടാനാകില്ലെന്ന കാര്യവും അന്ന് തന്നെ ഹൈക്കോടതി ചൂണ്ടി കാണിച്ചിരുന്നു.
ഒരു കൊറോണ കേസ് പോലുമില്ല: എന്തു കൊണ്ട് അന്റാര്‍ട്ടിക്കയില്‍ മാത്രം വൈറസ് ബാധയില്ല?
രോഗിയായ കോൺഗ്രസുകാരൻ മഹാ അപരാധി..; 'പിണറായി എന്തൊരു നീചഹൃദയനാണ്, യഥാർഥ രോഗി മുഖ്യനാണ്'