സഭയിലെ ഏറ്റവും മികച്ച അംഗം, കൊല്ലം എംപിയായ എൻകെ പ്രേമചന്ദ്രനെ വാതോരാതെ പുകഴ്ത്തി സ്പീക്കർ
ദില്ലി: ലോക്‌സഭയിലെ പ്രതിപക്ഷ എംപിമാരില്‍ കൂടുതലും കേരളത്തില്‍ നിന്നുളളവരാണ്. കേരളത്തില്‍ നിന്ന് 19 യുഡിഎഫ് എംപിമാരും ഒരു ഇടത് എംപിയായ എഎം ആരിഫുമാണുളളത്. കേരളത്തില്‍ നിന്നുളള എംപിമാര്‍ നേരത്തെ മുതല്‍ക്കേ തന്നെ ലോക്‌സഭയിലെ ഇടപെടലുകള്‍ കൊണ്ട് ശ്രദ്ധ നേടിയിട്ടുളളവരാണ്. എന്‍കെ പ്രേമചന്ദ്രനും മുന്‍ എംപിമാരായ എ സമ്പത്തും പികെ ബിജുവും എംബി രാജേഷും അടക്കമുളളവര്‍ മികച്ച പാര്‍ലമെന്റേറിയന്മാര്‍ എന്ന് പേരെടുത്തിട്ടുളളവരാണ്.
ലോക്‌സഭയിലെ ഇടപെടലുകള്‍ക്ക് കൊല്ലത്ത് നിന്നുളള യുഡിഎഫ് എംപി എന്‍കെ പ്രേമചന്ദ്രനെ പ്രശംസിച്ചിരിക്കുകയാണ് സ്പീക്കര്‍ ഓം ബിര്‍ള. പ്രേമചന്ദ്രന്‍ മികച്ച പാര്‍ലമെന്റേറിയനാണ് എന്ന് ഓം ബിര്‍ള അഭിനന്ദിച്ചു.

ലോക്‌സഭയില്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്ന അംഗം പ്രേമചന്ദ്രനാണ് എന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. സഭയില്‍ നടക്കുന്ന എല്ലാ ചര്‍ച്ചകളിലും എംപി ക്രിയാത്മകമായി ഇടപെടുന്നുണ്ട്. മാത്രമല്ല ലോക്‌സഭയിലെ നടപടി ക്രമങ്ങളെ കുറിച്ച് കൃത്യമായ ധാരണയുളള അംഗം കൂടിയാണ് പ്രേമചന്ദ്രന്‍ എന്നും സ്പീക്കര്‍ ഓം ബിര്‍ള അഭിപ്രായപ്പെട്ടു.
ലോക്‌സഭ നിയന്ത്രിക്കാനുളള സ്പീക്കര്‍ പാനലിലേക്ക് എന്‍ കെ പ്രേമചന്ദ്രനേയും തിരഞ്ഞെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ആലത്തൂരിലെ എംപി രമ്യ ഹരിദാസിനേയും സ്പീക്കര്‍ പ്രശംസിച്ചിരുന്നു. ലോക്‌സഭയില്‍ മൃഗീയ ഭൂരിപക്ഷമുളള ഭരണപക്ഷത്തെ സഭയില്‍ നേരിടുന്നതില്‍ കേരളത്തില്‍ നിന്നുളള എംപിമാര്‍ മുന്നിലാണ്. സഭയില്‍ ഹാജരുണ്ടാകണമെന്നും സജീവ ഇടപെടല്‍ വേണമെന്നും എംപിമാര്‍ക്ക് സോണിയാ ഗാന്ധി നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications