ദിവസവും സംസ്കൃതം സംസാരിച്ചാൽ മതി, പ്രമേഹവും കൊളസ്ട്രോളും ഉണ്ടാകില്ലെന്ന് ബിജെപി എംപി!
ദില്ലി: സംസ്കൃതം സംസാരിച്ചാല്‍ പ്രമേഹവും കൊളസ്ട്രോളും കുറയുമെന്ന് ബിജെപി എംപി. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ കേന്ദ്രത്തിന്റെ പഠന റിപ്പോര്‍ട്ട് പ്രകാരം ദിവസവും സംസ്കൃതം സംസാരിക്കുകയാണെങ്കില്‍ അത് നാഡീ വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും പ്രമേഹവും കൊളസ്ട്രോളും ഇല്ലാതാക്കും എന്നുമാണ് ബിജെപി എംപി ഗണേഷ് സിംഗ് അഭിപ്രായപ്പെട്ടിരിക്കുന്നത്.
സംസ്കൃത സര്‍വ്വകലാശാലകളുമായി ബന്ധപ്പെട്ട ബില്ലിന്റെ ചര്‍ച്ചയ്ക്കിടെയാണ് മധ്യപ്രദേശില്‍ നിന്നുളള ബിജെപി എംപിയായ ഗണേഷ് ഇക്കാര്യം പറഞ്ഞത്. കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് സംസ്കൃതത്തിലാണെങ്കില്‍ തികച്ചും കുറ്റമറ്റതായിരിക്കും എന്നാണ് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ കണ്ടെത്തിയിരിക്കുന്നത് എന്നും ഗണേഷ് സിംഗ് അവകാശപ്പെട്ടു.
ചില ഇസ്ലാമിക ഭാഷകള്‍ അടക്കം ലോകത്തുളള 97 ശതമാനം ഭാഷകളും സംസ്കൃതത്തെ അടിസ്ഥാനപ്പെടുത്തി ഉണ്ടായവയാണെന്നും ബിജെപി എംപി ചര്‍ച്ചയ്ക്കിടെ വാദിച്ചു. കേന്ദ്ര മന്ത്രിയായ പ്രതാപ് ചന്ദ്ര സാരംഗിയും സംസ്കൃതത്തെ അനുകൂലിച്ച് സംസാരിച്ചു.. സംസ്കൃതത്തിലാണ് പ്രതാപ് ചന്ദ്ര സാരംഗി പ്രസംഗം നടത്തിയത്.
സംസ്കൃതം അനായാസം വഴങ്ങുന്ന ഭാഷയാണെന്നും ഒരു വാക്യം തന്നെ പലവിധത്തില്‍ സംസ്കൃതത്തിലൂടെ പറയാമെന്നും സാരംഗി ചൂണ്ടിക്കാട്ടി. ഇംഗ്ലീഷ് വാക്കുകളായ ബ്രദര്‍, കൗ എന്നിങ്ങനെയുളളവ സംസ്കൃത ഭാഷയില്‍ നിന്ന് ഉരുത്തിരിഞ്ഞുണ്ടായവയാണെന്നും കേന്ദ്ര മന്ത്രി അവകാശപ്പെട്ടു. സംസ്കൃതത്തെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് മറ്റ് ഭാഷകള്‍ക്ക് ഒരു അപകടവും സംഭവിക്കില്ല എന്നും പ്രതാപ് ചന്ദ്ര സാരംഗി വ്യക്തമാക്കി.