ജയലളിത കുറ്റക്കാരി, നാല് വർഷം തടവ്
ബാംഗ്ലൂര്‍: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിത കുറ്റക്കാരിയാണെന്ന് ബാംഗ്ലൂരിലെ പ്രത്യേക കോടതി. ഇനി ജയലളിതക്ക് രാജിവക്കാതെ മറ്റ് വഴിയില്ല.
നാല് വർഷത്തെ തടവ് ശിക്ഷയാണ് ബാംഗ്ലൂരിലെ പ്രത്യേക കോടതി വിധിച്ചത്. ബാംഗ്ലൂരിലെ പരപ്പ അഗ്രഹാര ജയിലിലേക്ക് ജയലളിതയെ ഉടൻ മാറ്റുമെന്നാണ് വിവരം.. രണ്ട് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും എന്നായിരുന്നു റിപ്പോർട്ടുണ്ടായരിരുന്നത്.

സെപ്റ്റംബര്‍ 27 ന് രാവിലെ 10:40 ഓടെയാണ് ജയലളിത ബാംഗ്ലൂര്‍ പരപ്പ അഗ്രഹാര ജയിലില്‍ ഒരുക്കിയ പ്രത്യേക കോടതിയില്‍ എത്തിയത്. വിധിയില്‍ എഐഎഡിഎംകെ പ്രവര്‍ത്തകരുടെ പ്രതികരണം എങ്ങനെയാകുമെന്ന് പറയാനാകാത്തതിനാല്‍ വന്‍ സുരക്ഷാ സംവിധാനങ്ങളാണ് ബാംഗ്ലൂരില്‍ ഒരുക്കിയിരുന്നത്.
18 വര്‍ഷമായി തുടരുന്ന കേസിനാണ് ഇപ്പോള്‍ അവസാനമാകുന്നത്. സുബ്രഹ്മണ്യം സ്വാമിയായിരുന്നു ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നത്. പിന്നീട് രാഷ്ട്രീയ എതിരാളികളായ ഡിഎംകെ കേസ് ഏറ്റെടുക്കുകയായിരുന്നു.
1991-96 കാലഘട്ടത്തില്‍ ആദ്യമായി തമിഴ്‌നാട് മുഖ്യമന്ത്രിയായപ്പോള്‍ ജയലളിത അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നാണ് കേസ്. 66.65 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് അന്വേഷണം സംഘം കണ്ടെത്തിയിട്ടുള്ളത്. സഹായിയായ ശശികലയും വളര്‍ത്തുമകനായ സുധാകരനും പങ്കാളികളാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ജയലളിത അനധികൃതമായി സമ്പാദിച്ചു എന്ന് പറയുന്ന് സ്വത്ത് വിരങ്ങള്‍ ഇങ്ങനെയാണ്. 28 കിലോഗ്രാം സ്വര്‍ണം, 800 കിലോഗ്രാം വെള്ളി, 10,500 പട്ടുസാരികള്‍, 750 ജോഡി ചെരുപ്പുകള്‍, വിലയേറിയ 91 വാച്ചുകള്‍, തമിഴ്‌നാട്ടിലെ പലയിടങ്ങളിലും ഭൂമി, നീലഗിരിയില്‍ തേയിലത്തോട്ടം....
ബിനാമി പേരുകളിലാണ് ഭൂമിയും മറ്റും വാങ്ങിക്കൂട്ടിയതെന്നാണ് പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ അനധികൃത സ്വത്തല്ല ഇതെല്ലാമെന്നാണ് ജയലളിതയുടെ വാദം. ഇന്‍കംടാക്‌സ് വിഭാഗം നല്‍കിയ ക്ലിയറന്‍സ് ആണ് ഇതിന് തെളിവായി ജയലളിത ഹാജരാക്കുന്നത്.
സിനിമതാരത്തില്‍ നിന്ന് ജയലളിത എന്ന രാഷ്ട്രീയ നേതാവിന്റെ വളര്‍ച്ച പെട്ടെന്നായിരുന്നു. എംജിആറിന്റെ പിന്തുടര്‍ച്ചക്കാരിയെന്ന് ലേബലില്‍ ആയിരുന്നു രാഷ്ട്രീയ പ്രവേശനം. ഒടുവില്‍ തമിഴ്‌നാട്ടിലെ ഏറ്റവും ശക്തയായ വനിതയായി മാറി ജയലളിത.












Click it and Unblock the Notifications