നിയമ വിദ്യാർത്ഥിനിയുടെ പീഡന ആരോപണം; ബിജെപി നേതാവ് ചിന്മയാനന്ദിനെ എഴ് മണിക്കൂറോളം ചോദ്യം ചെയ്തു
ഷാജഹാൻപൂർ: ബലാത്സംഗക്കേസിൽ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദിനെ പോലീസ് ചോദ്യം ചെയ്തു. സുപ്രീം കോടതി നിയോഗിച്ച് ഉത്തർപ്രദേശ് പോലീസിലെ പ്രത്യേക അന്വേഷണ സംഘമാണ് ചിന്മയാനന്ദിനെ എഴ് മണിക്കൂറോളം ചോദ്യം ചെയ്തത്. ചിന്മയാനന്ദ് ഒരു വർഷത്തോളം തന്നെ ശാരീരിക പീഡനത്തിന് ഇരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപിച്ച് നിയമവിദ്യാർത്ഥിനിയായ പെൺകുട്ടി രംഗത്ത് വന്നിരുന്നു. ചിന്മയാനന്ദിനെതിരെ പെൺകുട്ടി ദില്ലിയിലെ ഓഷിവാര പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. ഉത്തർപ്രദേശ് പോലീസ് തന്റെ പരാതി സ്വീകരിക്കാനോ തുടർ നടപടികൾ സ്വീകരിക്കാനോ തയ്യാറാകുന്നില്ലെന്ന് പെൺകുട്ടി നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
ഗണേശ വിഗ്രഹ നിമഞ്ജനത്തിനിടെ വൻ ദുരന്തം, ഭോപ്പാലിൽ ബോട്ടപകടത്തിൽ 11 മരണം, 4 പേരെ കാണാനില്ല!
എന്നാൽ 73കരനായ ചിന്മയാനന്ദിനെതിരെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്യാൻ ഇതുവരെ പോലീസ് തയ്യാറായിട്ടില്ല. വാജ്പേയി സർക്കാരിൽ ആഭ്യന്തര സഹമന്ത്രിയായിരുന്ന ചിന്മയാനന്ദിന്റെ നേതൃത്വത്തിൽ നിരവധി ആശ്രമങ്ങളും സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ചിന്മയാനന്ദ് ചെയർമാനായിരുന്ന ലോ കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു ആരോപണം ഉന്നയിക്കുന്ന പെൺകുട്ടി.
വ്യാഴാഴ്ച വൈകിട്ട് 6.20 മുതൽ പുലർച്ചെ ഒരു മണി വരെ ചിന്മയാനന്ദിനെ അന്വേഷണ സംഘം ചോദ്യം ചെയ്തുവെന്നാണ് വിവരം. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും ആവശ്യപ്പെട്ടാൽ ഇനിയും ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും ചിന്മയാനന്ദിന്റെ അഭിഭാഷകൻ വ്യക്തമാക്കി.
ചിന്മയാനന്ദിന്റെ നിയന്ത്രണത്തിലുള്ള കോളേജിൽ അഡ്മിഷൻ നൽകിയതിന് പിന്നാലെ ഇയാൾ ഹോസ്റ്റലിലേക്ക് മാറാൻ പെൺകുട്ടിയെ നിർബന്ധിക്കുകയയാിരുന്നു. പെൺകുട്ടി കുളിക്കുന്ന ദൃശ്യങ്ങൾ ഇയാൾ രഹസ്യമായി പകർത്തുകയും ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ നിരന്തരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. ചിന്മയാനന്ദിന്റെ അനുയായികൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തന്നെ ഇയാളുടെ അടുത്ത് എത്തിച്ചിരുന്നതായും പെൺകുട്ടി ആരോപിക്കുന്നു. തന്റെ കണ്ണാടിയിൽ ഘടിപ്പിച്ച ക്യാമറയിലൂടെ ചിന്മയാനന്ദിനെതിരെയുള്ള തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും പെൺകുട്ടി അവകാശപ്പെടുന്നു.
ഒരു ഉന്നതനായ നേതാവ് താനുൾപ്പെടെ നിരവധി പെൺകുട്ടികളുടെ ജീവിതം തകർത്തെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് യുവതി ആരോപണം ഉന്നയിച്ചത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും പെൺകുട്ടി സഹായം അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം പെൺകുട്ടിയെ കാണാതാവുകയായിരുന്നു.
ചിന്മയാനന്ദിന്റെ പേര് പറയാതെയായിരുന്നു ആരോപണം. എന്നാൽ പെൺകുട്ടിയുടെ പിതാവ് ചിന്മയാനന്ദിനെതിരെ പോലീസിൽ പരാതി നൽകി. തുടർന്ന് രാജസ്ഥാനിൽ നിന്നും കണ്ടെത്തിയ പെൺകുട്ടിയെ സുപ്രീം കോടതിയിൽ ഹാജരാക്കുകയും കോടതി അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു