ട്രെയിനിന് പിന്നാലെ കപ്പലും: പോര്‍ട്ട് ബ്ലെയറിനും ചെന്നൈക്കും ഇടയില്‍ സര്‍വ്വീസ് നടത്തും
ദില്ലി: ലോക്ക് ഡൗണില്‍ കുടുങ്ങിയവരെ നാടുകളിലേക്ക് എത്തിക്കാന്‍ ട്രെയിനുകള്‍ക്ക് പുറമെ കപ്പലുകളും തയ്യാറാവുന്നു. കുടിയേറ്റ തൊഴിലാളികൾ, വിദ്യാർത്ഥികൾ, തീർഥാടകർ, വിനോദസഞ്ചാരികൾ എന്നിവരെ തിരികെ എത്തിക്കാന്‍ പോര്‍ട്ട് ബ്ലെയറിനും ചെന്നൈക്കുമിടയില്‍ പ്രത്യേക കപ്പലുകള്‍ ക്രമീകരിക്കാന്‍ ആൻഡമാൻ നിക്കോബാർ ഭരണകൂടം തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.
ലോക്ക്ഡൗണിനിടയിൽ കുടുങ്ങിയവരെ സ്വന്തം സംസ്ഥാനങ്ങളിലേക്കോ ലക്ഷ്യസ്ഥാനങ്ങളിലേക്കോ കൊണ്ടുപോകാൻ സംസ്ഥാനങ്ങളെ അനുവദിക്കുന്ന പുതിയ നിർദേശം കേന്ദ്രം ബുധനാഴ്ച പുറപ്പെടുവിച്ചതിന് പിന്നാലെയാണ് കപ്പല്‍ തയ്യാറാക്കാന്‍ ആന്‍ഡമാന്‍ ഭരകൂടം തീരുമാനിച്ചത്. പരിശോധനകള്‍ക്ക് ശേഷം രോഗലക്ഷണമില്ലാത്തവരെ മാത്രമാകും ഇത്തരത്തില്‍ കപ്പല്‍ വഴി കൊണ്ടുപോവുകയെന്ന് ഷിപ്പിംഗ് സർവീസസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
അതേസമയം, കേന്ദ്ര സര്‍ക്കാറിന്‍റെ അനുമതി ലഭിച്ചതോടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും അതിഥി തൊഴിലാളികളേയും കൊണ്ട് ട്രെയിനുകള്‍ പുറപ്പെട്ടു തുടങ്ങിയിട്ടുണ്ട്. തെലങ്കാനയിൽ കുടുങ്ങിയ തൊഴിലാളികളാണ് സ്വദേശമായ ജാർഖണ്ഡിലേക്ക് സ്പെഷ്യൽ ട്രെയിനിൽ ആദ്യമായി യാത്ര പുറപ്പെട്ടത്. പുലർച്ചെ 4.50 ന് 1200 തൊഴിഴിലാളികളുമായി ലിംഗപള്ളിയിൽ നിന്നാണ് ട്രെയിൻ പുറപ്പെട്ടത്.
നേരത്തേ സ്പെഷ്യൽ ട്രെയിനിനായുള്ള ജാർഖണ്ഡ് സർക്കാരിന്റെ അഭ്യർത്ഥന കേന്ദ്രസർക്കാർ അംഗീകരിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി ഹേമന്ദ് സോറൻ അറിയിച്ചിരുന്നു. 24 കോച്ചുകളാണ് സ്പെഷ്യൽ ട്രെയിനിൽ ഉണ്ടായിരുന്നത്. സാധാരണ ഗതിയിൽ 72 പേരെ കോച്ചിൽ ഉൾക്കൊളളിക്കാനാകും. എന്നാൽ സാമൂഹിക അകലം പാലിച്ച് 54 പേർ മാത്രമാണ് യാത്ര ചെയ്തത്. തെലങ്കാന സർക്കാറിന്റേയും ജാർഖണ്ഡ് സർക്കാരിന്റേയും പ്രത്യേക ആവശ്യം പരിഗണിച്ചാണ് 'ഒറ്റത്തവണ പ്രത്യേക ട്രെയിൻ' അനുവദിച്ചതെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.