എസ്പിജി നിമയ ഭേദഗതി ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗികാരം നല്‍കി
ദില്ലി: എസ്പിജി നിമയ ഭേദഗതി ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗികാരം നല്‍കി. പ്രതിപക്ഷത്തിന്‍റെ വന്‍ പ്രതിഷേധങ്ങള്‍ക്കിടെ നേരത്തെ ബില്‍ പാര്‍ലമെന്‍റ് പാസാക്കിയിരുന്നു. എസ്പിജി സുരക്ഷ പ്രധാനമന്ത്രിക്കും പ്രധാനമന്ത്രിക്കൊപ്പം താമസിക്കുന്ന കുടുംബാംഗങ്ങൾക്കും മാത്രമാക്കിക്കൊണ്ടുള്ള ഭേദഗതിയാണ് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ നിയമമായി മാറിയത്.
സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിങ് എന്നിവര്‍ക്കുള്ള എസ്പിജി സുരക്ഷ നേരത്തെ കേന്ദ്രം പിന്‍വലിച്ചിരുന്നു. നെഹ്റു കുടുംബത്തിന് നിലവിൽ സി.ആര്‍.പി.എഫ് സുരക്ഷയാണ് നൽകുന്നത്. സോണിയാ ഗാന്ധി അടക്കമുള്ളവര്‍ക്ക് എസ്പിജി സുരക്ഷ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നീക്കം രാഷ്ട്രീയപരമായ വേട്ടയാടലാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
കോണ്‍ഗ്രസ് ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ അമിത് ഷാ, പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരമുള്ള മാറ്റങ്ങളാണ് പ്രാബല്യത്തില്‍ വരുത്തിയതെന്ന് നേരത്തെ സഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആരുടെയും സുരക്ഷ കുറക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും ഗാന്ധി കുടുംബത്തിന്റെ സുരക്ഷ ഉയര്‍ത്തുകയാണ് ചെയ്തതെന്നും അമിത് ഷാ സഭയില്‍ വ്യക്തമാക്കിയിരുന്നു.
ദേശീയ പൗരത്വ ഭേദഗതി ബിൽ ലോക്സഭ പാസാക്കി; എതിർത്ത് വോട്ട് ചെയ്തത് 80 പേർ മാത്രം, ഇനി രാജ്യസഭയിലേക്ക്
മുന്‍ പ്രധാനമന്ത്രിമാരുടേയും കുടുംബാംഗങ്ങള്‍ക്കും ഒരു വര്‍ഷത്തേക്ക് സുരക്ഷ നല്‍കാനും അവര്‍ക്കുള്ള ഭീഷണിക്ക് അനുസൃതമായി ഓരോ വര്‍ഷവും സുരക്ഷ നീട്ടാനുള്ള വ്യവസ്ഥയാണ് ഇപ്പോള്‍ റദ്ദാക്കിയിട്ടുള്ളതെന്നും അദ്ദേഹം സഭയില്‍ പറഞ്ഞിരുന്നു. എസ്പിജി ഭേതഗതി ബില്ലിനൊപ്പം ദാദ്ര ആന്റ് നാഗര്‍ഹവേലി, ദാമൻ ദിയു എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളെ ഒറ്റ കേന്ദ്രഭരണ പ്രദേശമാക്കിയുള്ള ബില്ലി രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കി.