എസ്പിജി ഭേദഗതി ബില്‍ ലോക്സഭ പാസ്സാക്കി; കോണ്‍ഗ്രസ് ഇറങ്ങിപ്പോയി
എസ്പിജി ഭേദഗതി ബില്‍ ലോക്സഭ പാസ്സാക്കി; കോണ്‍ഗ്രസ് ഇറങ്ങിപ്പോയി
ദില്ലി: പ്രതിപക്ഷ ബഹളത്തിനിടെ എസ്പിജി ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. ഗാന്ധി കുടുംബത്തെ ലക്ഷ്യമിട്ടാണ് അമിത്ഷാ എസ്പിജി ഭേദഗതി ബില്‍ പാസ്സാക്കിയതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് സഭയില്‍ നിന്നും ഇറങ്ങിപ്പോയി. ജനങ്ങളുടെ തീരുമാനം കോണ്‍ഗ്രസ് അംഗീകരിക്കണമെന്നും ഇപ്പോള്‍ അധികാരത്തിലില്ലെന്ന് മനസ്സിലാക്കണമെന്നും സഭയില്‍ ചര്‍ച്ചക്കിടെ ഷാ പറഞ്ഞിരുന്നു. മുന്‍ പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ജീവിതകാലം മുഴുവന്‍ എസ്പിജി സംരക്ഷണം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
സാധ്വി പ്രഗ്യയുടെ ദേശഭക്ത് പരാമർശം ലോക്സഭാ രേഖകളിൽ നിന്ന് നീക്കി: പ്രതിഷേധമറിയിച്ച് പ്രതിപക്ഷം..
എസ്പിജിയെ നിയന്ത്രിക്കുന്ന നിയമം മുന്‍ സര്‍ക്കാരുകള്‍ ദുര്‍ബലപ്പെടുത്തിയെന്ന് ആരോപിച്ച ഷാ പ്രധാനമന്ത്രിയെ മാത്രം സുരക്ഷിതമാക്കുന്നതിനാണ് എലൈറ്റ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ഉയര്‍ത്തിയതെന്ന് സഭയെ അറിയിച്ചു. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികള്‍ നിയമത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം പുനസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്പെഷ്യല്‍' എന്ന പദം അതിന്റെ പ്രത്യേക ലക്ഷ്യത്തെ സൂചിപ്പിക്കുന്നുവെന്നും പല രാജ്യങ്ങളിലും അതത് രാഷ്ട്രത്തലവന്മാര്ക്ക് മാത്രമായാണ് അത്തരത്തിലൊരു സുരക്ഷ നല്‍കുന്നതെന്നും എസ്പിജി (ഭേദഗതി) ബില്‍ ചര്‍ച്ചയ്ക്കായി സഭ ഏറ്റെടുത്തപ്പോള്‍ ഷാ അറിയിച്ചു. എസ്പിജി ശാരീരിക സുരക്ഷയാണെന്ന് തെറ്റിദ്ധാരണ നിലനില്‍ക്കുന്നുണ്ടെന്നും ഇത് ശാരീരിക സുരക്ഷ മാത്രമല്ല, പ്രധാനമന്ത്രിയുടെ ഓഫീസ്, ആരോഗ്യം, ആശയവിനിമയം എന്നിവയും ഉള്‍ക്കൊള്ളുന്നതായും ഷാ കൂട്ടിച്ചേര്‍ത്തു.
1985 ലെ ബിര്‍ബല്‍ നാഥ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ക്കനുസരിച്ചാണ് എസ്പിജി രൂപീകരിച്ചത്, തുടര്‍ന്ന് 1988ല്‍ നിയമം പ്രാബല്യത്തില്‍ വന്നു. എന്നിരുന്നാലും, 1991, 1994, 1999, 2003 വര്‍ഷങ്ങളില്‍ വിവിധ ഭേദഗതികള്‍ കൊണ്ടുവന്നു. ഇത് അതിന്റെ ഉദ്ദേശ്യത്തെ ദുര്‍ബലമാക്കി. എസ്പിജിയെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ആണ് ഈ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഷാ പറഞ്ഞു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തിയതാണ് ഭേദഗതികളില്‍ ഒന്ന്. സോണിയ ഗാന്ധി, രാഹുല്‍, പ്രിയങ്ക എന്നിവരെ എസ്പിജി പരിരക്ഷയില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ അടുത്തിടെ മോദി സര്‍ക്കാര്‍ അവര്‍ക്ക് നല്കിയ എലൈറ്റ് കവര്‍ നീക്കം ചെയ്യുകയും പകരം Z + സുരക്ഷ നല്‍കുകയും ചെയ്തു.
പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ അടുത്ത കുടുംബാംഗങ്ങള്‍ക്കും ഔദ്യോഗിക വസതിയില്‍ എസ്പിജി സുരക്ഷ നല്‍കുമെന്ന് നിര്‍ദ്ദിഷ്ട ബില്ലില്‍ പറയുന്നു. മുന്‍ പ്രധാനമന്ത്രിമാര്‍ക്കും അദ്ദേഹത്തോടൊപ്പം താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്കും സുരക്ഷ നല്‍കും. ഇത് ഔദ്യോഗിക പദവി അവസാനിപ്പിച്ച ശേഷമുള്ള 5 വര്‍ഷത്തേക്ക് മാത്രമാണെന്നും ബില്ലില്‍ പറയുന്നു.