ജോസോ, ജോസഫോ? ആര് യുഡിഎഫിന് പുറത്തുചാടും: ഒരു വിഭാഗം ഇടതുമായി ചര്‍ച്ച നടത്തിയെന്ന് അഭ്യൂഹം
കോട്ടയം: കേരള കോണ്‍ഗ്രസില്‍ ചരിത്രം ആവര്‍ത്തിക്കുകയാണ്. ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം പാര്‍ട്ടിയെ പിളര്‍പ്പിന്‍റെ വക്കിലാണ് എത്തിച്ചിരിക്കുന്നത്. ഇന്നലെ ചേര്‍ന്ന ബദല്‍ സംസ്ഥാന സമിതി യോഗം ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാനായി തിരഞ്ഞെടുത്തതോടെ തന്നെ കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷം-ജോസ് കെ മാണി പക്ഷം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി മാറിക്കഴിഞ്ഞുവെന്ന് പറയാം.
'EX-MP' വിവാദം; പോസ്റ്റ് പിന്‍വലിച്ചവരും ഖേദപ്രകടനം നടത്തിയവരും, മടിയോ ദുരഭിമാനമോ ഇല്ലെന്ന് ബല്‍റാം
ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്ത തീരുമാനത്തിനെതിരെ ജോസഫ് വിഭാഗം കോടതിയെ സമീപിക്കുകയും സ്റ്റേ വാങ്ങിക്കുകയും ചെയ്തിട്ടുണ്ട്. യുഡിഎഫ് വിടില്ലെന്ന് ജോസ് കെ മാണിയും ജോസഫ് പക്ഷവും വ്യക്തമാക്കുന്നുണ്ടെങ്കിലും കേരളാ കോണ്‍ഗ്രസിലെ പിളര്‍പ്പ് വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിലടക്കം തിരിച്ചടിയായേക്കുമെന്ന ആശങ്കയാണ് യുഡിഎഫിനുള്ളത്. മറുവശത്ത് കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ സസൂക്ഷ്മമം നിരീക്ഷിക്കുകയാണ് ഇടതുമുന്നണി. വിശദാംശങ്ങള്‍ ഇങ്ങനെ..
മുന്നണി വിടില്ലെന്ന് ഇരുപക്ഷവും
മുന്നണി വിടില്ലെന്ന് ഇരുപക്ഷവും വ്യക്തമാക്കുന്നുണ്ടെങ്കിലും പ്രശ്നങ്ങല്‍ ഇത്ര രൂക്ഷമായ സാഹചര്യത്തില്‍ ഇരുപക്ഷവും എത്രനാള്‍ ഒരുമിച്ചു ഒരേ മുന്നണിയില്‍ എത്രനാള്‍ തുടരുമെന്ന ആശങ്ക യുഡിഎഫിനുണ്ട്. പ്രശ്നങ്ങള്‍ ഒരു തീരുമാനത്തില്‍ എത്തുന്നത് വരെ ഒരുപക്ഷത്തിനേയും പരസ്യമായി പിന്തുണക്കുകയോ എതിർക്കുകയോ ചെയ്യില്ലെന്ന നിലപാടാണ് യുഡിഎഫ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.
വിമര്‍ശനവും
പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങളും യുഡിഎഫ് നടത്തുന്നുണ്ട്. കോണ്‍ഗ്രസും മുസ്ലിംലീഗുമാണ് പ്രശ്നപരിഹാരത്തിനായി ഇരുവിഭാഗം നേതാക്കളുമായി ചര്‍ച്ച നടത്തുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിലടക്കം ജനങ്ങള്‍ കാണിച്ച വിശ്വാസത്തെ മറന്നുകൊണ്ടുള്ള രീതികളാണ് കേരള കോണ്‍ഗ്രസില്‍ ഉണ്ടാകുന്നതെന്ന വിമര്‍ശനവും യുഡിഎഫിനുണ്ട്. ഇക്കാര്യം യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ പരസ്യമായി തന്നെ പറയുകയും ചെയ്തു.
പാലാ സീറ്റിന്
പാര്‍ട്ടിയിലെ പിളര്‍പ്പ് യാഥാര്‍ത്ഥ്യമാവുകയോ നിലവിലെ പ്രശ്നസാധ്യത തുടരുകയോ ചെയ്താലും പാല ഉപതിരഞ്ഞെടുപ്പിലടക്കം യുഡിഎഫിന് വെല്ലുവിളിയേറും. ജോസ് കെ മാണി വിഭാഗം സ്വാഭാവികമായും പാലാ സീറ്റിന് അവകാശം ഉന്നയിക്കും. പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ ജോസഫ് വിഭാഗം കൂടെ നില്‍ക്കുമോ എന്ന് കണ്ടറിയേണ്ടതുണ്ട്. ഔദ്യോഗിക കേരള കോണ്‍ഗ്രസ് തങ്ങളാണെന്നു സ്ഥാപിക്കാന്‍ കിട്ടുന്ന അവസരമെന്ന നിലയിലാവും പാലാ സീറ്റിനായി ഇരുവിഭാഗവും രംഗത്ത് എത്തുക.
അവസരം കാത്ത് ഇടതുമുന്നണി
അതേസമയം, മറുവശത്ത് കേരള കോണ്‍ഗ്രസിലെ സംഭവവികാസങ്ങള്‍ ശ്രദ്ധാപൂര്‍വം വീക്ഷിച്ച് അവസരം കാത്ത് നില്‍ക്കുകയാണ് ഇടതുമുന്നണി. കോണ്‍ഗ്രസുമായി തെറ്റി രണ്ടില്‍ ഒരു വിഭാഗം പുറത്തുവരുന്നതുവരെ കാത്തിരിക്കുകയാണ് സിപിഎം. കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ വരാനിരിക്കുന്ന പാലാ, കോന്നി തിരഞ്ഞെടുപ്പുകളില്‍ നേട്ടമാവുമെന്ന വിലയിരുത്തല്‍ സിപിഎമ്മിനുണ്ട്.
ജോസഫ് വിഭാഗം അംഗീകരിക്കില്ല
നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ തന്നെ ആസന്നമായ പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തേണ്ടതുണ്ട്. ജോസ് കെ മാണി വിഭാഗത്തിന് സീറ്റ് നല്‍കാമെന്ന് തീരുമാനിച്ചാല്‍ ജോസഫ് വിഭാഗം അംഗീകരിക്കില്ല. പുറത്ത് അംഗീകരിച്ചാല്‍ തന്നെ വോട്ടെടുപ്പില്‍ അത് കണ്ടെന്ന് വരില്ല. അതിനിടയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അംഗീകാരം നേടിയെടുക്കാന്‍ ജോസഫ് വിഭാഗത്തിന് കഴിഞ്ഞാല്‍ പാലായില്‍ അവരും സ്ഥാനാര്‍ത്ഥിയെ രംഗത്ത് ഇറക്കിയേക്കും.
സിപിഎം പ്രതീക്ഷ
ഏത് വിഭാഗത്തില്‍ നിന്ന് സ്ഥാനാര്‍തി വന്നാലും കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്‍റെ പിന്തുണ യുഡിഎഫ് സ്ഥാനാര്‍ത്ഥി കിട്ടിയേക്കില്ലെന്ന് സിപിഎം പ്രതീക്ഷിക്കുന്നു. ഉപതിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പിളര്‍പ്പ് സാധ്യമാവുകയും ഒരു വിഭാഗം യുഡിഎഫിന് പുറത്തെത്തുകയും ചെയ്താന്‍ പാലാ സീറ്റ് ഇടതുമുന്നണി അവര്‍ക്ക് കൈമാറിയേക്കും. കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങല്‍ കോന്നിയിലും യുഡിഎഫിന് തിരിച്ചടിയാവുമെന്നാണ് ഇടത് കണക്ക്കൂട്ടല്‍.
ആശയ വിനിമയം നടത്തി
കേരള കോണ്‍ഗ്രസില്‍ ഒരു വിഭാഗം ഇടതുമുന്നണിയുമായി അശയ വിനിമയം നടത്തിയെന്ന സൂചനയുണ്ട്. യുഡിഎഫ് വിട്ടുവരുന്നവര്‍ക്ക് മന്ത്രിസ്ഥാനം എന്ന നിലയിലാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം ഇടതുമുന്നണി നേതാക്കള്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. എങ്കിലും കേരള കോണ്‍ഗ്രസിന്‍റെ മധ്യതിരുവിതാംകൂറില്‍ സ്വാധീനമുള്ള ഒരു വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ ലഭിക്കുന്ന അവസരം ഇടതുമുന്നണി നഷ്ടമാക്കില്ല.