കൊറോണ വൈറസ്: ഇന്ത്യയിൽ സാമൂഹിക വ്യാപനത്തിന് തെളിവ് ലഭിച്ചില്ലെന്ന് ഐസിഎംആർ
ദില്ലി: കൊറോണ വൈറസ് വ്യാപനത്തിന്റെ മൂന്നാം ഘട്ടമായ സാമൂഹിക വ്യാപനത്തിലേക്ക് ഇന്ത്യ കടന്നുവെന്നതിന് വ്യക്തമായ തെളിവുകളില്ലെന്ന് ഇന്ത്യൻ കൌൺസിൽ ഫോർ മെഡിക്കൾ റിസർച്ച്. സാമൂഹിക വ്യാപനത്തിന് തെളിവില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയവും ചൂണ്ടിക്കാണിക്കുന്നത്. കൊറോണ ബാധിതരുമായി സമ്പർക്കം പുലർത്താത്തവരോ വിദേശത്ത് നിന്ന് എത്തിയവരോ അല്ലാത്തവർക്ക് രോഗം സ്ഥിരീകരിച്ച വളരെ ചുരുക്കം കേസുകൾ മാത്രമേ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളൂ.
കൊറോണ: ദില്ലിയിൽ നിന്ന് തൊഴിലാളികളെ ഒഴിപ്പിക്കാൻ യുപി സർക്കാർ, കുടുങ്ങിയവർക്ക് ഭക്ഷണവും മരുന്നും..
രാജ്യത്ത് ഇതിനകം 918 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 20 പേർ മരണമടയുകയും ചെയ്തിട്ടുണ്ട്. ആളുകൾക്ക് വൈറസ് ബാധ ഉണ്ടാകുന്നുവെന്നതിന് കൃത്യമായ കൃത്യമായ തെളിവുകൾ ലഭിക്കാതെ സാഹചര്യത്തെ മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കില്ലെന്നാണ് ഐസിഎംഐറിന്റെ ഓഫീസർ ഡോ. ഗംഗ കേത്കർ വ്യക്തമാക്കിയത്.
രാജ്യത്ത് നിലവിൽ ആവശ്യത്തിനുള്ള പരിശോധനാ സംവിധാനങ്ങളും കിറ്റുകളും ലഭ്യമാണ്. അമിതമായി വൈറസ് ബാധയുണ്ടായാലും അത്തരം സാഹചര്യത്തെ നേരിടാൻ സാധിക്കുന്ന തരത്തിൽ ഇതെല്ലാം ക്രമീകരിക്കപ്പെട്ടിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. അജ്ഞാതമായ ഉറവിടത്തിൽ നിന്ന് ഒരു രോഗം പടരുന്നതിനെയാണ് സാമൂഹിക വ്യാപനം എന്ന് വിശേഷിപ്പിക്കുന്നത്. രോഗിയുമായി ബന്ധം പുലർത്തിയ ജനങ്ങളുമായുള്ള ബന്ധം കണ്ടെത്താൻ കഴിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യവും ഉണ്ടാകും.
നിലവിൽ ലാബുകളിലുള്ള സൂക്ഷ്മ പരിശോധനാ ഉപകരണങ്ങൾ ഉപയോഗിച്ച് ഒരുലക്ഷം പേരെ പരിശോധിക്കാനുള്ള ശേഷിയാണുള്ളത്. എന്നാൽ പുതിയ ഉപകരണങ്ങൾ വഴി അഞ്ച് ലക്ഷം ആളുകളെ കൂടി പരിശോധിക്കാൻ സജ്ജമായെന്നാണ് ഡോ. ഗംഗ പറയുന്നത്. അതിനാൽ സ്വകാര്യ- സംവിധാനങ്ങൾ ഉപയോഗിച്ച് കൊറോണ പരിശോധന നടത്താനുള്ള സർക്കാരിന്റെ ശേഷിയെക്കുറിച്ച് ആരും ആശങ്കാകുലരാകേണ്ടെന്നും അവർ കൂട്ടിച്ചേർത്തു. എല്ലാവരുടേയും സ്രവങ്ങൾ തിരക്കുപിടിച്ച് ചികിത്സിക്കേണ്ട സാഹചര്യമില്ല. നിലവിലുള്ള 12,000 പരിശോധനാ സംവിധാനങ്ങളിൽ 30 ശതമാനം മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ എന്നും അവർ പറയുന്നു.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറച്ച് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ ലോക്ക് ഡൌൺ ഉൾപ്പെടെയുള്ള നടപടിയിലേക്ക് നീങ്ങി. അതിനാൽ അതിന്റെ ഫലം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവർ പറയുന്നു.