ഗംഗയില്‍ തുപ്പിയാല്‍ മാത്രം മതിയോ പിഴ?
ദില്ലി: ഗംഗാനദിയില്‍ തുപ്പിയാല്‍ പതിനായിരം രൂപ പിഴ എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ ചര്‍ച്ചകളില്‍ താരം. ഫാക്ടറി മാലിന്യം മുതല്‍ മൃതദേഹങ്ങള്‍ വരെ ഒഴുകി നടക്കുന്ന ഗംഗയില്‍ തുപ്പിയാല്‍ പതിനായിരം രൂപ പിഴയോ. അത്രയ്ക്കും മാലിന്യമാണോ തുപ്പല്‍ എന്നാണ് ചോദ്യം. ഗംഗയില്‍ തുപ്പിയാല്‍ മാത്രമേ പിഴയുള്ളോ മറ്റെന്ത് വേണമെങ്കിലും ചെയ്യാമോ എന്ന് ഒരു കൂട്ടര്‍. ഗംഗയില്‍ മാത്രം മതിയോ ഈ നടപടി അപ്പോള്‍ മറ്റ് നദികളില്‍ എന്തുമാകാമോ എന്ന് ചോദിക്കുന്നവരും കുറവല്ല.
ഗംഗാനദിയില്‍ തുപ്പുകയോ മാലിന്യം നിക്ഷേപിക്കുകയോ ചെയ്യുന്നവര്‍ക്ക് മൂന്ന് ദിവസത്തെ തടവോ പതിനായിരം രൂപ പിഴയോ ചുമത്താന്‍ ജലവിഭവ മന്ത്രിലായം ആലോചിക്കുന്നു എന്ന വാര്‍ത്തയാണ് ചൂടന്‍ ചര്‍ച്ചയ്ക്ക് വഴി വെച്ചത്. തടവ് ശിക്ഷ ഒഴിവാക്കാന്‍ പതിനായിരം രൂപ പിഴയടക്കണം എന്നാണ് ശുപാര്‍ശ.
എന്നാല്‍ മന്ത്രിതലത്തില്‍ നിന്നും ഇത്തരത്തില്‍ ഒരു നിര്‍ദേശം ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് ഗംഗാപുനരുജ്ജീവനത്തിന്റെ ചുമതലയുള്ള മന്ത്രാലയത്തിന്റെ വിശദീകരണം. ഗംഗാപുനരുജ്ജീവനവും ജലവിഭവ വകുപ്പും ഉമാഭാരതിയുടെ കീഴിലാണ്. ഉത്തര്‍ പ്രദേശിലെ ഝാന്‍സിയില്‍ നിന്നുള്ള എം പിയാണ് മുതിര്‍ന്ന ബി ജെ പി നേതാവായ ഉമാഭാരതി.
ഗംഗാനദിയെ മാലിന്യമുക്തമാക്കുക എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നാണ്. ഇതിന് വേണ്ടി ഒരു പ്രത്യേക വകുപ്പ് തന്നെ മാറ്റിവെച്ചിട്ടുണ്ട്. അതേസമയം ഗംഗയില്‍ മാലിന്യനിക്ഷേപം നടത്തുന്നത് കുറ്റകൃത്യമായി കണക്കാക്കാന്‍ ജലവിഭവ വകുപ്പ് ഉടന്‍ അംഗീകാരം നല്‍കിയേക്കും എന്നാണ് അറിയുന്നത്. രാജ്യത്ത് മറ്റ് നദികളിലും നടപ്പില്‍ വരുത്താനുള്ള പദ്ധതിയുടെ മാതൃകയാണ് ഗംഗയില്‍ പരീക്ഷിക്കപ്പെടുന്നത്.