ബിജെപിയിൽ ചേരില്ലെന്ന് വിമത കോൺഗ്രസ് എംഎൽഎമാർ! അന്തം വിട്ട് ബിജെപി, പുതിയ വഴിത്തിരിവ്!
ഭോപ്പാല്‍: 17 വര്‍ഷം കോണ്‍ഗ്രസ് എംപിയും രണ്ട് തവണ കോണ്‍ഗ്രസ് സര്‍ക്കാരില്‍ മന്ത്രിയും ആയിരുന്ന ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി അംഗത്വമെടുത്തതോടെ ബിജെപി ക്യാംപില്‍ ആഹ്‌ളാദം നിറയുകയാണ്. മഹാരാജാവിന് സ്വാഗതം എന്നാണ് ശിവരാജ് സിംഗ് ചൗഹാന്‍ സിന്ധ്യയെ സ്വീകരിച്ചത്.
എന്നാല്‍ സിന്ധ്യയുടേയും ഒപ്പമുളള 22 എംഎല്‍എമാരുടേയും പിന്തുണയില്‍ മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാം എന്ന ബിജെപിയുടെ മോഹം വെറും മോഹം മാത്രമായി അവശേഷിക്കാനാണ് സാധ്യത. സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നെങ്കിലും തങ്ങള്‍ ആ വഴിക്കില്ല എന്നാണ് വിമത കോണ്‍ഗ്രസ് എംഎല്‍എമാരുടെ നിലപാട് എന്നത് ബിജെപിക്ക് കിട്ടിയ അപ്രതീക്ഷിത അടി ആയിരിക്കുകയാണ്.
അവസരം മുതലെടുത്ത് ബിജെപി
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ ജ്യോതിരാദിത്യ സിന്ധ്യയും കമല്‍നാഥും തമ്മിലുളള അസ്വാരസ്യം ശക്തമായിരുന്നു. ഇത് മുതലെടുത്താണ് ബിജെപി കളിച്ചത്. രാജ്യസഭാംഗത്വവും അതിന് ശേഷം കേന്ദ്ര മന്ത്രിസഭയില്‍ സ്ഥാനവും വെച്ച് നീട്ടിയാണ് സിന്ധ്യയെ ബിജെപി മറുകണ്ടം ചാടിച്ചത്.
സർക്കാരുണ്ടാക്കാൻ നീക്കം
സിന്ധ്യയ്‌ക്കൊപ്പം കോണ്‍ഗ്രസ് വിടാന്‍ തയ്യാറായത് 6 മന്ത്രിമാരടക്കം 22 എംഎല്‍എമാരാണ് എന്നത് നിസ്സാര കാര്യമല്ല. ഇതോടെ നിയമസഭയില്‍ കോണ്‍ഗ്രസിനേക്കാളും അംഗബലം സഭയില്‍ പ്രതീക്ഷിച്ചിരിക്കുകയാണ് ബിജെപി. വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പരാജയപ്പെടുത്തി പുതിയ സര്‍ക്കാരുണ്ടാക്കാം എന്ന ആത്മവിശ്വാസവും ബിജെപിക്കുണ്ട്.
ബിജെപിയിൽ ചേർന്നത് സിന്ധ്യ മാത്രം
എന്നാല്‍ ബിജെപിയുടെ പ്രതീക്ഷകള്‍ അസ്ഥാനത്താണെന്നാണ് മധ്യപ്രദേശില്‍ നിന്നുളള പുതിയ വാര്‍ത്തകള്‍ തെളിയിക്കുന്നത്. ഇന്ന് സിന്ധ്യ മാത്രമാണ് ബിജെപിയില്‍ ഔദ്യോഗികമായി അംഗത്വമെടുത്തത്. ബിജെപിയില്‍ ചേരുന്നത് സംബന്ധിച്ച് സിന്ധ്യ ക്യാംപിലെ എംഎല്‍എമാര്‍ക്കിടയില്‍ ഭിന്നത നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
വന്നത് മഹാരാജിന് വേണ്ടി
പത്ത് കോണ്‍ഗ്രസ് എംഎല്‍എമാരും രണ്ട് മന്ത്രിമാരുമാണ് ബിജെപിയിലേക്കില്ല എന്ന് നിലപാടെടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങള്‍ വന്നത് മഹാരാജിന് വേണ്ടിയാണ്, ബിജെപിയില്‍ ചേരുന്നതിന് വേണ്ടിയല്ല എന്ന് എംഎല്‍എമാര്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ സാഹചര്യം എങ്ങനെ നേരിടണം എന്ന് ബിജെപി ആലോചിക്കുകയാണ്.
സിന്ധ്യക്കെതിരെ സിംഗ്
അതിനിടെ സിന്ധ്യയ്‌ക്കെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുകയാണ് ദിഗ്വിജയ് സിംഗ്. മിണ്ടാതിരിക്കാന്‍ ഉദ്ദേശമില്ലെന്ന് ദിഗ്വിജയ് സിംഗ് പൊട്ടിത്തെറിച്ചു. തങ്ങള്‍ ഉറക്കത്തിലല്ല. മധ്യപ്രദേശ് ഉപമുഖ്യമന്ത്രി സ്ഥാനം സിന്ധ്യയ്ക്ക് നല്‍കാന്‍ കോണ്‍ഗ്രസ് ഒരുക്കമായിരുന്നു. എന്നാല്‍ തന്റെ നോമിനിയെ ഉപമുഖ്യമന്ത്രിയാക്കണം എന്നതായിരുന്നു സിന്ധ്യയുടെ ആവശ്യമെന്നും ദിഗ്വിജയ് സിംഗ് വെളിപ്പെടുത്തി.
രാജ്യസഭാ ടിക്കറ്റിനും തയ്യാർ
കോണ്‍ഗ്രസില്‍ നിന്നും രാജ്യസഭയിലേക്ക് എത്താന്‍ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് സാധിക്കുമായിരുന്നു. എന്നാല്‍ അതിമോഹിയായ സിന്ധ്യയ്ക്ക് കേന്ദ്രമന്ത്രി സ്ഥാനം നല്‍കാനും മോദിക്കും അമിത് ഷായ്ക്കും മാത്രമല്ലേ സാധിക്കൂ എന്നും ദിഗ്വിജയ് സിംഗ് കൂട്ടിച്ചേര്‍ത്തു.
എംഎൽഎമാർ സിന്ധ്യക്കൊപ്പമില്ല
സിന്ധ്യ കോണ്‍ഗ്രസ് വിടുമെന്ന് മുന്‍കൂട്ടി കാണാന്‍ സാധിച്ചില്ല. അതൊരു തെറ്റാണെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു. സിന്ധ്യയ്‌ക്കൊപ്പം ബംഗളൂരുവിലേക്ക് പോയ 22 എംഎല്‍എമാരില്‍ 13 പേരും ബിജെപിയില്‍ ചേരാന്‍ തയ്യാറല്ല. സിന്ധ്യയ്ക്ക് രാജ്യസഭാ ടിക്കറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ഇവര്‍ ബെംഗളൂരുവില്‍ പോയതെന്നും അല്ലാതെ ബിജെപിയില്‍ ചേരാനല്ലെന്നും സിംഗ് പറഞ്ഞു.
മാർച്ച് 18ന് ഞെട്ടും
മാര്‍ച്ച് 18ന് മധ്യപ്രദേശ് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോള്‍ ഞെട്ടുമെന്നും അന്ന് അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാമെന്നും ദിഗ്വിജയ് സിംഗ് കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ സിംഗ് അവകാശപ്പെടുന്നത് ബിജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം ഒരു കോണ്‍ഗ്രസ് എംഎല്‍എ പോലും നില്‍ക്കില്ല എന്നാണ്.
സ്വന്തം പാർട്ടിയുണ്ടാക്കിയാൽ മാത്രം
കോണ്‍ഗ്രസ് എംഎല്‍എമാരെ തെറ്റിദ്ധരിപ്പിച്ചാണ് ബെംഗളൂരുവില്‍ എത്തിച്ചതെന്നും സജ്ജന്‍ സിംഗ് വര്‍മ ആരോപിച്ചു. രാജി സമര്‍പ്പിച്ച 19 എംഎല്‍എമാരുമായി സജ്ജന്‍ സിംഗ് കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അവരാരും സിന്ധ്യയ്‌ക്കൊപ്പം ബിജെപിയിലേക്ക് പോകില്ല. സിന്ധ്യ സ്വന്തം പാര്‍ട്ടിയുണ്ടാക്കുകയാണെങ്കില്‍ 27 എംഎല്‍എമാര്‍ ഒപ്പം പോകും എന്നും വിമതര്‍ പറയുന്നുണ്ട്.