അംഗബലം ഉയർത്തി പ്രതിസന്ധിയിലായി കോൺഗ്രസ്; രാജസ്ഥാനിൽ കലാപക്കൊടിയുമായി നേതാക്കൾ
ജയ്പ്പൂർ: മായാവതിക്ക് കനത്ത തിരിച്ചടി നൽകി ആറ് ബിഎസ്പി എംഎൽഎമാർ കോൺഗ്രസിൽ എത്തിയതോടെ രാജസ്ഥാൻ നിയമസഭയിൽ അംഗബലം ഉയർത്തി കോൺഗ്രസ് നില ഭദ്രമാക്കിയിട്ടുണ്ട്. എന്നാൽ സംസ്ഥാനത്ത് മന്ത്രിസഭാ പുനസംഘടനയ്ക്ക് സാധ്യതയുണ്ടെന്ന അഭ്യൂഹത്തെ തുടർന്ന് രാജസ്ഥാൻ കോൺഗ്രസിൽ കലാപക്കൊടി ഉയർത്തുകയാണ് ഒരു വിഭാഗം നേതാക്കൾ. മന്ത്രിസഭാ പുനസംഘടനയിലൂടെ പുതിയതായി പാർട്ടിയിലെത്തിയ ബിഎസ്പി എംഎൽഎമാരിൽ ചിലരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് നീക്കം നടത്തുന്നതായാണ് സൂചന.
ബിജെപിക്ക് മഹാരാഷ്ട്ര പിടിക്കാന്‍ പുല്‍വാമ പോലൊരു ആക്രമണം ഉണ്ടാകണം, പരിഹാസവുമായി ശരദ് പവാര്‍
എന്നാൽ ഇതിനെതിരെയാണ് പാർട്ടിയിൽ ഭിന്നത ഉയരുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരുങ്ങുന്ന കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുകയാണ് കോൺഗ്രസിലെ ഉൾപ്പോരുകൾ. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കൊപ്പം സംസ്ഥാനത്ത് ബിജെപിയുടേതിന് സമാനമായി അംഗത്വ ക്യാംപെയിനും സംഘടിപ്പിക്കാൻ ഒരുങ്ങുകയായിരുന്നു കോൺഗ്രസ്. ബിഎസ്പി എംഎൽഎമാരുടെ വരവ് ഗുണത്തേക്കാളേറെ രാജസ്ഥാനിൽ തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് കോൺഗ്രസ് നേതൃത്വം.
ബിഎസ്പി എംഎൽഎമാർ കോൺഗ്രസിൽ
കർണാടകയിൽ കുമാരസ്വാമി സർക്കാരിനെ അട്ടിമറിച്ച് ബിജെപി ഭരണം പിടിച്ചതിന് സമാനമായി എംഎൽഎമാരെ മറുകണ്ടം ചാടിച്ച് രാജസ്ഥാൻ സർക്കാരിനെ താഴെയിറക്കാൻ ബിജെപി ശ്രമം നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റുമായി നിലനിന്നിരുന്ന ഭിന്നതകളെ തുടർന്ന് സംസ്ഥാനത്ത് രൂക്ഷമായ പ്രതിസന്ധിയായിരുന്നു കോൺഗ്രസ് നേരിട്ടത്. ഭിന്നിച്ച് നിൽക്കുന്ന എംഎൽഎമാരെ സ്വാധീനിക്കാന്‍ ബിജെപി ചരടുവലികൾ നടത്തുന്നുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഒരു മുഴം മുമ്പേ എറിഞ്ഞ മുഖ്യമന്ത്രി അശോക് ഗെലോട്ട് 6 ബിഎസ്പി എംഎൽഎമാരെ കോൺഗ്രസിനൊപ്പം എത്തിച്ചു. ബിജെപി നേതൃത്വത്തെ ഞെട്ടിക്കുന്നതായിരുന്നു ഗെലോട്ടിന്റെ നീക്കം.
അംഗബലം ഉയർന്നു
ബിഎസ്പി എംഎൽഎമാർ കോൺഗ്രസിൽ ലയിച്ചതോടെ 200 അംഗ നിയമസഭയിൽ കോൺഗ്രസിന്റെ അംഗബലം നൂറിൽ നിന്നും നൂറ്റിയാറായി ഉയർന്നു. ഗെലോട്ടിന്റെ നീക്കം ബിഎസ്പിയേക്കാൾ തിരിച്ചടിയായത് ബിജെപിക്കായിരുന്നു. കൂറുമാറുന്നതിനായി ഓരോ ബിഎസ്പി നിയമസഭാംഗത്തിനും ബിജെപി 25 കോടി രൂപ വീതം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന ആരോപണം നേരത്തെ അശോക് ഗെലോട്ട് തന്നെ ഉന്നയിച്ചിരുന്നു.
പുന സംഘടന വേണ്ട
സർക്കാരിനെ സംരക്ഷിക്കാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് നടത്തിയ തന്ത്രപരമായ നീക്കത്തെ കോൺഗ്രസ് നേതാക്കൾ അഭിനന്ദിക്കുന്നുണ്ടെങ്കിലും ബിഎസ്പി എംഎൽഎമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തോട് നേതാക്കൾക്ക് അതൃപ്തിയാണ്. സാധാരണ പാർട്ടി പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന നടപടിയാകും ഇതെന്നാണ് പിസിസി യോഗത്തിൽ ചില നേതാക്കൾ ആരോപണം ഉയർത്തിയത്. ബിഎസ്പിയിൽ നിന്നും വന്നവർക്ക് മന്ത്രിസ്ഥാനവും പ്രത്യേക പരിഗണനകളും നൽകുന്നത് മറ്റ് കോൺഗ്രസ് എംഎൽഎമാരിലും പ്രവർത്തകരിലും അതൃപ്തിക്കിടയാക്കുമെന്നാണ് മുൻ മന്ത്രിയും പിസിസി ഉപാധ്യക്ഷനുമായ ലക്ഷ്മൺ സിംഗ് റാവത്ത് ആരോപിക്കുന്നത്. ആദ്യ തവണ തന്നെ വിജയിച്ച് എംഎൽഎ ആയവർക്ക് മന്ത്രിസ്ഥാനം നൽകിയാൽ പാർട്ടി കീഴ്വഴക്കങ്ങളെക്കുറിച്ച് തെറ്റായ സന്ദേശമാകും ഇത് പ്രചരിപ്പിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എംഎൽഎമാർ വന്നത്
സ്വന്തം ഇഷ്ടപ്രകാരമാണ് എംഎൽഎമാർ കോൺഗ്രസിൽ എത്തിയതെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് ആവർത്തിക്കുന്നുണ്ടെങ്കിലും 2009ൽ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന സംഭവങ്ങളുടെ ആവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. നിയമസഭയിൽ ഭൂരിപക്ഷം തികയ്ക്കാൻ 5 എംഎൽഎമാരുടെ കുറവ് വന്നതോടെ 6 ബിസ്പി എംഎൽഎമാരെ കോൺഗ്രസ് പാളയത്തിൽ എത്തിച്ചാണ് സർക്കാർ രൂപികരിച്ചത്. അതിൽ പകുതി എംഎൽഎമാർക്കും മന്ത്രിപദവി നൽകുകയും മറ്റുള്ളവരെ പാർലമെന്ററി സെക്രട്ടറിമാരായി നിയമിച്ചുമാണ് കോൺഗ്രസ് അന്ന് പ്രത്യുപകാരം ചെയ്തത്.
പൈലറ്റിന് അതൃപ്തി
സംസ്ഥാനത്ത് നടന്ന രാഷ്ട്രീയ സംഭവവികാസങ്ങളെ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ന്യായീകരിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി അശോക് ഗെലോട്ടിനോടുള്ള നിലപാട് മയപ്പെടുത്താൻ സച്ചിൻ പൈലറ്റ് തയ്യാറായിട്ടില്ല. സംസ്ഥാനത്തെ ക്രമസമാധാനനില കൂടുതൽ ഗൗരവത്തോടെ കാണണമെന്ന് പൈലറ്റ് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഗെലോട്ടിന്റെ ചുമതലയിലാണ് ആഭ്യന്തരവകുപ്പ്. അതേസമയം ബിഎസ്പി എംഎൽഎമാരുടെ ലയനത്തോടെ പാർട്ടിയിൽ തന്റെ സ്വാധീനം വർദ്ധിപ്പിക്കാൻ അശോക് ഗെലോട്ടിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ സർക്കാർ രൂപികരിച്ചത് മുതൽ പാർട്ടിയിൽ രണ്ട് അധികാര കേന്ദ്രങ്ങളുണ്ടെന്ന വിമർശനത്തിനും ഇതോടുകൂടി മറുപടിയായി.