ബോംബെ ബോംബ് ആയി, 6 മലയാളി യുവാക്കൾ തീവ്രവാദികളും!! മലയാളം പറഞ്ഞപ്പോഴുണ്ടായ പൊല്ലാപ്പ്...
രത്‌നഗിരിയില്‍ നിന്ന് ഉര്‍ദ്ദു പഠിയ്ക്കാനാണ് 6 മുസ്ലീം യുവാക്കള്‍ എത്തിയത്.
മുംബൈ: നാട് കാണാനിറങ്ങിയ മലയാളി യുവാക്കള്‍ അറിഞ്ഞിരിക്കില്ല, മാതൃഭാഷ പറയുന്നത് ഇത്രയും വലിയ പൊല്ലാപ്പാകുമെന്ന്. മുംബൈയിലെ ട്രെയിനില്‍ കയറി മലയാളം പറഞ്ഞതാ... തീവ്രവാദ വിരുദ്ധ സ്വാര്‍ഡ് പൊക്കിക്കൊണ്ട് പോയപ്പോഴാണ് ഇവര്‍ക്ക് കാര്യം മനസ്സിലാകുന്നത്. പിന്നെ മണിക്കൂറുകളോളം നീളുന്ന ചോദ്യം ചെയ്യല്‍, അവസാനം തങ്ങള്‍ നിരപരാധികളാണെന്ന് തെളിയിക്കാന്‍ യുവാക്കള്‍ ശരിയ്ക്കും കഷ്ടപ്പെട്ടു.
രത്‌നഗിരിയില്‍ നിന്ന് ഉര്‍ദ്ദു പഠിയ്ക്കാനാണ് 6 മുസ്ലീം യുവാക്കള്‍ ബോംബേയിലെത്തിയത്. ക്ലാസില്‍ ചേരുന്നതിന് മുന്നോടിയായി ഇവര്‍ നാട് കാണാന്‍ ഇറങ്ങി. മുംബൈയിലെ ലോക്കല്‍ ട്രെയിനില്‍ ആയിരുന്നു യാത്ര. യാത്രക്കിടെ ഇവര്‍ സംസാരിച്ചിരുന്നത് മലയാളമായിരുന്നത്. ഇവര്‍ ഉറക്കെ 'ബോംബെ', 'ബോംബെ' എന്ന് പറയുന്നുണ്ടായിരുന്നു. ഇത് കേട്ട മറ്റൊരു യാത്രക്കാര്‍ തെറ്റിദ്ധരിച്ച യുവാക്കള്‍ ബോംബ് എന്നാണ് പറയുന്നതെന്ന്. ഇയാള്‍ ഉടന്‍ തന്നെ റെയില്‍വേ പോലീസില്‍ വിവരം അറിയിച്ചു
റെയില്‍വേ പോലീസ് എത്തി 6 യുവാക്കളേയും കസ്റ്റഡിയില്‍ എടുത്തു. എവിടെയാണ് ബോംബ് വെച്ചത് എന്നായിരുന്നു പോലീസിന്റെ ആദ്യ ചോദ്യം. കാര്യം മനസ്സിലാവാതെ യുവാക്കള്‍ അമ്പരന്നു. വിശദമായ ചോദ്യം ചെയ്യലില്‍ യുവാക്കള്‍ നിരപരാധിയാണെന്ന് പോലീസിന് ബോധ്യപ്പെട്ടു. 6 മണിക്കൂറാണ് യുവാക്കളെ ചോദ്യം ചെയ്തത്.
യാത്രക്കാരന്റെ തെറ്റിദ്ധാരണ കൊണ്ടാണ് അത്തരം ഒരു പരാതി ലഭിച്ചത് എന്ന് സെന്‍ട്രല്‍ റെയില്‍വേ ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണര്‍ സച്ചിന്‍ ബലോടെ പറഞ്ഞു. രാജ്യത്ത് തീവ്രവാദ ഭീഷണി ശക്തമായതിനാലാണ് യുവാക്കളെ ചോദ്യം ചെയ്യേണ്ടി വന്നത് എന്നും പോലീസ് വ്യക്തമാക്കി. എന്തായാലും ഒരു നിമിഷത്തേക്കെങ്കിലും തീവ്രവാദികള്‍ ആകേണ്ടി വന്നതിന്റെ ഞെട്ടലില്‍ ആണ് യുവാക്കള്‍.