സായ് ക്യാംപുകളിൽ നടക്കുന്നത് ഞെട്ടിക്കുന്ന പീഡനകഥകൾ! വനിതാ താരങ്ങളെ പീഡിപ്പിച്ച കോച്ചിന്റെ പണി പോയി
കായിക താരങ്ങളെ വാര്‍ത്തെടുക്കേണ്ട സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ സെന്ററുകള്‍ ലൈംഗീക അതിക്രമങ്ങളുടെ കേന്ദ്രമാകുന്നു. കായികാഭ്യാസ പരിശീലനത്തിനായി സെന്ററുകളില്‍ എത്തുന്ന പെണ് താരങ്ങളെ ഭീഷണിപ്പെടുത്തി ലൈംഗീക പീഡനത്തിന് ഇരയാക്കുന്നുണ്ടെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
വനിതാ കോച്ചിനോടടക്കം ജോലിയില്‍ തുടരണമെങ്കില്‍ കിടന്നു തരണമെന്ന് ആവശ്യപ്പെട്ടെന്നാണ് വിവരം. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) യുടെ തമിഴ്നാട്, ബെംഗളൂരു, ഗുജറാത്ത് റീജിയണല്‍ സെന്ററുകളിലാണ് ഇത്തരത്തിലുള്ള ലൈംഗീകാതിക്രമ സംഭവങ്ങള്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
വഴങ്ങി തന്നില്ലേങ്കില്‍
'എനിക്ക് വഴങ്ങിതന്നില്ലേങ്കില് നിങ്ങളുടെയൊക്കെ കരിയര്‍ തകര്‍ത്തുകളയുമെന്ന ഭീഷണിയായിരുന്നു തമിഴ്നാട് സായ് സെന്ററിലെ പെണ് താരങ്ങളോട് കോച്ചിന്റെ ആക്രോശം. 15 താരങ്ങളോടായിരുന്നു കോച്ചിന്റെ ഭീഷണി. ഒടുവില്‍ ഭീഷണി സഹിക്കവയ്യാതെ അറിയാവുന്ന ഇംഗ്ലീഷില്‍ കുട്ടികള്‍ സായ് ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് പരാതി അയച്ചു.
ഭീഷണി
തനിക്കെതിരെ പരാതി അയച്ചെന്ന് അറിഞ്ഞ കോച്ച് വിദ്യാര്‍ത്ഥികളെ പിന്നീട് ഭീഷണിപ്പെടുത്തി. തനിക്കെതിരെ ആരൊക്കെയാണ് പരാതി നല്‍കിയതെന്ന് തുറന്ന് പറഞ്ഞില്ലേങ്കില്‍ വരും ദിവസങ്ങളില്‍ ക്രൂരമായ പീഡനം അനുഭവിക്കേണ്ടി വരുമെന്നായിരുന്നു ഇയാളുടെ ഭീഷണി.
ബെംഗളൂരുവില്‍
തമിഴ്നാട്ടില്‍ കായിക താരങ്ങളെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെങ്കില്‍ ബെംഗളൂരുവില്‍ വനിതാ പരിശീലകയ്ക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. സെന്ററിലെ അക്കൗണ്ടന്റായ ജീവനക്കാരനാണ് വനിതാ കോച്ചിനെ ലൈംഗിക ആവശ്യവുമായി സമീപിച്ചത്. തനിക്കൊപ്പം കിടന്ന് തരണം എന്നായിരുന്നു അക്കൗണ്ടന്റന്റ് വനിതാ കോച്ചിന് മൊബൈലില്‍ സന്ദേശം അയച്ചത്. ഗുജറാത്തിലും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
നടപടി
ലൈംഗിക പീഡന സംഭവങ്ങള്‍ തുടര്‍ കഥ ആയതോടെ സായ് ഡയറക്ടര്‍ നീലം കപൂര്‍ പരാതിയിന്‍ മേല്‍ നടപടി സ്വീകരിച്ചു. തമിഴ്നാട്ടിലെ സായ് സെന്ററിലെ കോച്ചിനെ നീലം കപൂര്‍ പുറത്താക്കി. ഇയാള്‍ക്ക് പെന്ഷന് പോലും ലഭിക്കാത്ത വിധത്തിലുള്ള നടപടികള്‍ സ്വീകരിച്ചു. കൂടാതെ ബെംഗശൂരുവിലെ അക്കൗണ്ടന്റിന് നേരേയും നടപടി സ്വീകരിച്ചു. ഇയാളോട് നിര്‍ബന്ധിത വിരമിക്കല്‍ എടുക്കാനാണ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചത്. ഇരുവര്‍ക്കുമെതിരെയുള്ള നടപടി മറ്റ് സെന്ററുകളിലെ പരിശീലകര്‍ക്കുള്ള ശക്തമായ സന്ദേശമാണെന്ന് നീലം കപൂര്‍ വ്യക്തമാക്കി.
പുറത്തുവിട്ടില്ല
കായിക താരങ്ങളുടെ ഭാവിയെ ബാധിക്കുമെന്നത് കൊണ്ട് തന്നെ കോച്ചിന്റേയും ട്രെയിനികളുടേയും വിവരങ്ങള്‍ നിലവില്‍ പുറത്തുവിട്ടിട്ടില്ല. ഏകദേശം 7000 ആണ്‍കുട്ടികളും 7000 പെണ്‍കുട്ടികളുമാണ് സായിയുടെ വിവിധ സെന്ററുകളിലായി കായിക പരിശീലനം നടത്തുന്നത്.