വർഗീയ വിദ്വേഷം പ്രചരിപ്പിച്ചു;ഫേസ്ബുക്ക് പോളിസി എക്സിക്യൂട്ടീവ് അംഖി ദാസിനെതിരെ കേസ് എടുത്ത് പോലീസ്
ദില്ലി; ഇന്ത്യയിലെ ഫേസ്ബുക്ക് പോളിസി എക്സിക്യൂട്ടീവ് അംഖി ദാസിനെതിരെ കേസെടുത്തു.റായ്പൂർ പോലീസാണ് കേസെടുത്തിരിക്കുന്നത്. വർഗീയ വിദ്വേഷ പ്രചരണങ്ങൾക്ക് ഫേസ്ബുക്ക് വേദിയൊരുക്കി എന്ന് ചൂണ്ടിക്കാട്ടി റായ്പൂരിലെ പത്രപ്രവർത്തകർ ആവേശ് തിവാരി നൽകിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.
തനിക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് അംഖി ദാസ് ദില്ലി പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അംഖിദാസിനെതിരേയും കേസെടുത്തിരിക്കുന്നത്. ആവേശ് തിവാരിക്കെതിരയും അംഖിദാസ് പരാതി നൽകിയിരുന്നു. ആവേശ് തിവാരയിൽ നിന്ന് ആഗസ്റ്റ് 16 ന് തനിക്ക് വധഭീഷണി ലഭിച്ചുവെന്നാണ് ദാസ് പരാതിയിൽ ആരോപിച്ചത്. എന്നാൽ ആവേശ് ആരോപണം നിഷേധിച്ചു.
Recommended Video
വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് ഇന്ത്യൻ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചുവെന്നും വികലമായി പ്രസിദ്ധീകരിച്ച് ഇവ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് അംഖി ദാസ് ദില്ലി സൈബർ സെല്ലിൽ ഞായറാഴ്ച പരാതി നൽകിയത്. ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും ഭീഷണിമുഴക്കിയ അക്കൗണ്ടുകളുടെ വിശദാംശങ്ങളും അംഖി ദാസ് പരാതിയോടൊപ്പം പോലീസിന് കൈമാറിയിട്ടുണ്ട്.
ഇന്ത്യയിലെ പോളിസി ഡയറക്ടർ അംഖി ദാസ് ബിജെപി നേതാക്കളുടെ വിദ്വേഷം പരത്തുന്ന പോസ്റ്റുകൾക്കെതിരെ കണ്ണടച്ചുവെന്ന വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടാണ് വിവാദങ്ങൾക്ക് കാരണമായത്. വിദ്വേഷ പ്രചരണം നടത്തിയ കുറഞ്ഞത് 4 ബിജെപി നേതാകൾക്കെതിരേയും ഗ്രൂപ്പുകൾക്കെതിരേയും നടപടിയെടുത്തില്ലെന്നാായിരുന്നു റിപ്പോർട്ട്. രാജ്യത്തെ കമ്പനിയുടെ ബിസിനസ് സാധ്യതകളെ തകർക്കും എന്ന് ദാസ് സ്റ്റാഫ് അംഗങ്ങളോട് പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം വിവാദത്തിൽ ബിജെപിക്കെതിരെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷം. ബിജെപി നേതാക്കൾക്കെതിരെ നടപടി തടഞ്ഞ ഇന്ത്യയിലെ ഫേസ്ബുക്ക് ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. രാജ്യത്തെ മാധ്യമ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ ഫേസ്ബുക്ക് ഫണ്ടിംഗ് നടത്തിയിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി ആരോപിച്ചു. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ഫേസ്ബുക്ക് തയ്യാറാകണമെന്നും തിവാരി പറഞ്ഞു.
അതിനിടെ അംഖി ദാസിനെ വിളിച്ച് വരുത്താൻ ദില്ലി നിയമസഭ സമിതി തിരുമാനിച്ചു. വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്കിൽ നിന്ന് വിശദീകരണം തേടുമെന്ന് പാർലമെന്ററി സമിതി ചെയർമാൻ ശശി തരൂർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനെതിരെ ബിജെപിയും രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിൽ ഒറ്റയ്ക്ക് തിരുമാനമെടുക്കാൻ ശശി തരൂരിന് സാധിക്കില്ലെന്നായിരുന്നു സമിതിയിലെ ബിജെപി എംപി നിഷികാന്ത് ദുബെ പ്രതികരിച്ചത്.