സ്പുട്നിക് 5 വാക്സിൻ ഇന്ത്യയിലേക്ക്: രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ കാൺപൂരിൽ
ദില്ലി: കൊറോണ വൈറസ് വ്യാപനത്തിനിടെ റഷ്യൻ നിർമിത കോവിഡ് വാക്സിൻ സ്പുട്നിക് 5ന്റെ ആദ്യ ബാച്ച് ഇന്ത്യയിലേക്ക്. കാൺപൂരിലെ വിദ്യാർത്ഥി മെഡിക്കൽ കോളേജിലേക്ക് അടുത്ത ആഴ്ചയോടെ വാക്സിൻ എത്തുമെന്നാണ് സൂചനകൾ. ഇതോടെ ഇന്ത്യയിൽ വെച്ച് വാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങളാണ് നടക്കുക. ഡോ. റെഡ്ഡീസ് ലാബിന് ഇന്ത്യയിൽ മരുന്ന് പരീക്ഷണം നടത്താൻ ഡ്രഗ് കൺട്രോളറുടെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് തീരുമാനമെന്നാണ് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. അടുത്ത ആഴ്ച മുതൽ വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണം ആരംഭിക്കുമെന്നാണ് കോളേജ് പ്രിൻസിപ്പൽ ആർബി കമൽ വ്യക്തമാക്കിയത്.
ബിആര്‍ ഷെട്ടി യുഎഇയിലേക്ക് പുറപ്പെട്ടു; വഴിമധ്യേ തടഞ്ഞു, ഭാര്യയ്ക്ക് പോകാന്‍ അനുമതി
ഇന്ത്യയിൽ സ്പുട്നിക് 5ന്റെ പരീക്ഷണത്തിൽ പങ്കാളികളാവുന്നതിന് 180 വളന്റിയർമാരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നൽകേണ്ട വാക്സിന്റെ അളവ് ഗവേഷണ വിഭാഗം മേധാവി സൗരഭ് അഗർവാളാണ് നിർണ്ണയിക്കുക. ഒരു ഡോസ് നൽകുകയും സന്നദ്ധപ്രവർത്തകരുടെ അവസ്ഥ നിരീക്ഷിക്കുകയും അവർക്ക് കൂടുതൽ ഡോസുകൾ ആവശ്യമുണ്ടോ എന്ന് നിർണ്ണയിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 21 ദിവസത്തെ ഇടവേളയിൽ രണ്ടോ മൂന്നോ തവണയാണ് മരുന്ന് നൽകുക. തുടർന്ന് ഏഴ് മാസത്തോളം വളന്റിയർമാരെ നിരീക്ഷിക്കും. മരുന്നിന്റെ ഫലങ്ങൾ ഒരു മാസത്തേക്ക് നിരീക്ഷിച്ച ശേഷം പരീക്ഷണത്തിന്റെ ഫലങ്ങൾ നിർണ്ണയിക്കുകയും ചെയ്യും. ഇതിനെല്ലാം ശേഷമായിരിക്കും തീരുമാനമെടുക്കുക. കോളേജിന്റെ എത്തിക്സ് കമ്മറ്റിയാണ് പരീക്ഷണത്തിനുള്ള അനുമതി നൽകിയിട്ടുള്ളത്. 20-70 ഡിഗ്രി സെൽഷ്യസ് താപനിലയിലാണ് മരുന്ന് സൂക്ഷിക്കുക.
സെപ്തംബറിൽ സ്പുട്നിക് വാക്സിന്റെ വൻതോതിലുള്ള പരീക്ഷണം ഇന്ത്യയിൽ നടത്തുന്നതിനായി ഡോ. റെഡ്ഡീസ് ലാബും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടും ഡ്രഗ് കൺട്രോളറെ സമീപിച്ചിരുന്നു. ഇന്ത്യയിൽ മരുന്ന് പരീക്ഷണത്തിനൊപ്പം മരുന്നിന്റെ വിതരണം കൂടി നടത്തുകയായിരുന്നു ഇതിന്റെ ലക്ഷ്യം. ഈ പങ്കാളിത്തത്തിന്റെ ഭാഗമായി, ആർഡിഎഫ് ഇന്ത്യയിലെ റെഗുലേറ്ററി അംഗീകാരം ലഭിച്ച ശേഷം ഡോ. റെഡ്ഡീസ് ലാബ് 100 ദശലക്ഷം ഡോസ് വാക്സിൻ നൽകുകയും ചെയ്യും. റഷ്യയിലെ ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 11 നാണ് സ്പുട്നിക് വി വാക്സിൻ രജിസ്റ്റർ ചെയ്തത്. ഹ്യൂമൻ അഡിനോവൈറൽ വെക്റ്റർ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ലോകത്ത് രജിസ്റ്റർ ചെയ്ത ആദ്യത്തെ വാക്സിനാണിത്.